നിങ്ങൾ ഇപ്പോൾ വിശ്വമാനവികം 3 എന്ന ബ്ലോഗിലാണ്. ഇവിടെ ക്ലിക്ക് ചെയ്ത് എന്റെ പ്രധാന ബ്ലോഗായ വിശ്വമാനവികം 1-ൽ എത്താം !

Friday, August 13, 2010

പൊതുയോഗനിരോധനം പെരുവഴിയിൽ

മുൻമൊഴി: രാഷ്ട്രീയവും ജനാധിപത്യവും ഇഷ്ടപ്പെടുന്നതിനാൽ വിഷയത്തിൽ വീണ്ടും പ്രതികരിക്കുന്നു; പൊതുയോഗനിരോധനത്തിന്റെ അർത്ഥശൂന്യതയെപറ്റി വീണ്ടും ഏതാനും വരികൾ.....

പോസ്റ്റിന്റെ ചുരുക്കം: പൊതുവഴിയരികിലെ പൊതുയോഗനിരോധനം അപ്രായോഗികം. അനുചിതം. ജനാധിപത്യവിരുദ്ധം. അർത്ഥശൂന്യം. വിധി പരാജയപ്പെടുന്നു. രാഷ്ട്രീയപാർട്ടികൾ ഒന്നും വിധി പാലിക്കുന്നില്ല. ഇനി പാലിക്കുമെന്നും തോന്നുന്നില്ല. ഇപ്പോഴും വഴിയരികിൽ പൊതുയോഗങ്ങൾ നടക്കുന്നു. പൊതുവഴിനീളെ ജാഥകളും പ്രകടനങ്ങളും നടക്കുന്നു. ഇനിയും നടക്കും. കോടതികളെ ബഹുമാനിക്കേണ്ടതുതന്നെ. പക്ഷെ ബഹുമാനപ്പെട്ട കോടതി ഇത്തരം ഒരു വിധി ഒഴിവാക്കണമായിരുന്നു. തിരുത്താൻ ഇനിയും സമയമുണ്ട്. തിരുത്തിയില്ലെങ്കിൽ സർക്കാർ നിയമം കൊണ്ടുവന്നേക്കും. കോടതിയുടെ ഗൌരവം ഇതില്ലാതാക്കും. രാഷ്ട്രീയവും നീതിന്യായവിഭാഗവും കൊമ്പു കോർക്കുന്നത് നന്നല്ല. ഒരു കോമ്പ്രമൈസായിരിക്കും നല്ലത്; എല്ലായ്പോഴും!


പൊതുയോഗനിരോധനം പെരുവഴിയിൽ

കളിതമാശയല്ല കോടതികൾ. ഇന്ന് ഒരു നീതിപീഠം പറയുന്ന വിധി നാളെ നിയമമാണ്. ഏതെങ്കിലും കോടതികൾ മുമ്പ് പറഞ്ഞിട്ടുള്ള വിധികൾ ഉദ്ധരിച്ച് സമാനമായ മറ്റ് കേസുകളിൽ മറ്റ് കോടതികൾ വിധിപറയുന്ന പതിവുണ്ട്. അപ്പോൾ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിൽ നിയമ നിർമ്മാണ സഭകൾക്ക് പുറമേ കോടതികളും ഒരു പങ്ക് വഹിക്കുകയാണ്. നമ്മുടെ ഭരണഘടനയെയും നിയമങ്ങളെയും വ്യാഖ്യാനിക്കുകയും അതുവഴി ഏതു സന്ദർഭത്തിലും ജനങ്ങൾക്ക് ശരിയായ നീതി ലഭ്യമാക്കുകയും ചെയ്യുക എന്ന ഗൌരവമേറിയ ധർമ്മമാണ് നീതിപീഠത്തിനു നിർവഹിക്കുവാനുള്ളത്. അത് നമ്മുടെ ഭരണഘടനാസംബന്ധിച്ചും നിയമങ്ങൾ സംബന്ധിച്ചും കാലകാലങ്ങളിൽ ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുകയും സങ്കീർണ്ണതകൾ മറ്റുകയും ചെയ്യുന്നു. വിവാദവിഷയങ്ങളിൽ അത് അന്തിമ വിധി കല്പിക്കുന്നു.

നീതിപീഠം ഭരണകൂടത്തിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും ശ്രദ്ധയില്പെടാത്ത പല കാര്യങ്ങളിലും സ്വമേധയാ ഇടപെട്ട് സമൂഹത്തിൽ നീതി അരക്കിട്ടുറപ്പിക്കുന്നു. നിയമങ്ങളെ വ്യാഖ്യാനിക്കുകയും വ്യവഹാരങ്ങൾ നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുക എന്നതിനപ്പുറം നിയമനിർമ്മാണത്തിന്റെ മേഖലയിലും അത് അവശ്യം കൈവയ്ക്കുന്നു. അങ്ങനെ നിയമ വ്യവസ്ഥയ്ക്കും നിയമനിർമ്മാണസഭയ്ക്കും ഒരു കൈ സഹായം കൂടിയാണ് നീതി പീഠം പലപ്പോഴും. കടുത്ത പരസ്യ വിമർശനങ്ങളിൽനിന്നു പോലും ജനം കോടതിയെ ഒഴിച്ചു നിർത്തുന്നതും ഒരർത്ഥത്തിൽ ജനകീയമല്ലാത്ത ജനാധിപത്യ സ്ഥാപനത്തിന്റെ പ്രാധാന്യം ഉള്ളിൽ വച്ചുകൊണ്ടാണ്. അല്ല്ലാതെ കോടതിയലക്ഷ്യമാകും എന്ന ഉൾഭയം കൊണ്ട് മാത്രമല്ല.

നീതിപീഠങ്ങൾ ജനാധിപത്യവ്യവസ്ഥിതിയുടെ മാർഗ്ഗദർശിയും കാര്യദർശിയും നിരീക്ഷകനും ഭരണഘടനയുടെ സംരക്ഷകനും എല്ലാമാണ്. പോലീസ് ഉൾപ്പെടെയുള്ള നിയമപാലകരാകട്ടെ ജനാധിപത്യത്തിന്റെ കാവൽഭടന്മാരാണ്. രാഷ്ട്രീയക്കാരാകട്ടെ ജനാധിപത്യ വ്യവസ്ഥിതിയെ സചേതനവും സജീവവുമാക്കിത്തീർക്കുന്ന നാഡിഞരമ്പുകളുമാണ്. അതല്ല, നീതിപീഠമാണ്. ജനാധിപത്യത്തിന്റെ ഹൃദയമെന്നു കരുതിയാൽ രാഷ്ട്രീയം അതിന്റെ തുടിപ്പാണ്. തുടിപ്പ് നിലച്ചാൽ പിന്നെ ഹൃദയവുമില്ല ശരീരവുമില്ല. അതുമല്ല രാഷ്ട്രീയമാണ് ജനാധിപത്യത്തിന്റെ ഹൃദയമെന്നു കരുതിയാൽ നീതിപീഠം അതിന്റെ ധമനിയാണ്. നമ്മുടെ മാധ്യമങ്ങളാകട്ടെ ജനാധിപത്യത്തിന്റെ നെടുംതൂണുകളുമാണ്. ഇവയിൽ ഏതെങ്കിലുമൊന്ന് മറ്റൊന്നിന്റെ മേൽ ആധിപത്യം പുലർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും.

നമ്മുടെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ജനം ആദരവു പുലർത്തണമെന്നുണ്ട്. എന്നാൽ മറ്റെന്തിനെക്കാളും കുറച്ച് കൂടുതൽ ബഹുമാനവും വിശ്വാസ്യതയും ജനം നീതിപീഠത്തിനു കല്പിച്ചുകൊടുക്കുന്നുണ്ട്. കാരണം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള അനീതിയിൽ നിന്നും അതിക്രമങ്ങളിൽനിന്നും പോലും ജങ്ങളെ രക്ഷിക്കാൻ അധികാരപ്പെട്ട സ്ഥാപനമാണ് നീതി പീഠം . സാധാരണ വ്യവസ്ഥിതിയിൽ അത് അവസാന വാക്കാണ്. ചിലപ്പോൾ അത് അവസാനത്തെ അത്താണിയാണ്. അതുകൊണ്ടു തന്നെ നീതിന്യായ വിഭാഗത്തിന്റെ ഉത്തരവാദിത്വം അല്പം കൂടി ഗൌരവമുള്ളതാകുന്നു. സമൂഹത്തെ ഉൾക്കാഴ്ചയോടെ കാണുകയും ജനാധിപത്യത്തെ സർവാത്മനാ അംഗീകരിക്കുകയും ചെയ്യുന്നവർക്കാണ് കുറ്റമറ്റ രീതിയിൽ നീതി നടപ്പിലാക്കാൻ കഴിയുക. സാമൂഹ്യബോധമില്ലാത്തവർ നീതി പീഠങ്ങളുടെ അമരത്തെത്തിയാൽ പൊതുജനത്തിനതു ദുർവിധി; ജനാധിപത്യത്തിന് അത് ഭീഷണിയും!

എന്റെ അറിവു വച്ച് ഇപ്പോൾ പോസ്റ്റ് എഴുതുന്ന കാലയളവിൽ കേരളത്തിൽ ഉടനീളം ഏരിയാതലത്തിൽ സി.പി. (എം) കാൽനടപ്രചരണ ജാഥകൾ നടന്നുവരികയാണ്. അത്തരം ഒരു ജാഥയ്ക്ക് ഞാനും അനുഭവസാക്ഷിയാണ്. സി.പി. (എം) കിളിമാനൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചതായിരുന്നു ജാഥ. ഓരോ ദിവസവും രാവിലെ ഏകദേശം ഒൻപത് മണിയോടെ ആരഭിക്കുന്ന ജാഥ രാത്രിയാണ് സമാപിക്കുന്നത്. പ്രവർത്തകരുടെ നല്ല പങ്കാളിത്തമുണ്ട് ജാഥയിൽ. ഇരുനൂറിലധികം തെരഞ്ഞെടുക്കപ്പെട്ട ആളുകളാണ് ജാഥയിൽ ഉടനീളം സഞ്ചരിക്കുന്നത്.

ജാഥ എം.സി റോഡ് ഉൾപ്പെടെയുള്ള പൊതു വഴിയിലൂടെ തന്നെയാണ് സഞ്ചരിച്ചത്. രണ്ടുവരികളായി ചിട്ടയോടെയാണ് ജാഥ നയിക്കപ്പെട്ടത്. ഓരോ സ്വീകരണസ്ഥലങ്ങളിലും വൻപിച്ച സ്വീകരണവും ജാഥയിൽ സഞ്ചരിക്കുന്ന നേതാക്കളുടെ പ്രസംഗവുമൊക്കെയായി പൊടിപൊടിച്ചു. റോഡരികിൽ തന്നെ സ്വീകരണ കേന്ദ്രങ്ങളും. അവിടെത്തന്നെ ഉച്ചഭാഷിണി കെട്ടിവച്ച് മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങൾ. കാണാനും കേൾക്കാനും നിരവധി ആളുകൾ. പൊതുവഴികളിൽ പൊതുയോഗം വിലക്കിയ കോടതിക്കെതിരെ തന്നെ അതിശക്തമായി വിമർശനവും നേതാക്കൾ പരസ്യമായി നടത്തി. നാളിതുവരെ എങ്ങനെയാണോ ജാഥയും പൊതുയോഗവുമൊക്കെ നടന്നു വന്നിരുന്നത്, അതുപോലെതന്നെ എല്ലാം. എന്നിട്ട് ആരുടെ ആകാശവും ഇടിഞ്ഞുവീണില്ല. ഗതാഗതത്തിനു പറയത്തക്ക തടസമൊന്നുംതന്നെ ഉണ്ടായിരുന്നില്ല. ആർക്കും വലിയ അസൌകര്യങ്ങൾ ഒന്നുമുണ്ടായില്ല.

വിവിധ സ്വീകരണ സ്ഥലങ്ങളിൽ ഓരോന്നിലും നല്ല ജനക്കൂട്ടം ഉണ്ടായിരുന്നു. റോഡരികിൽ തന്നെ സ്വീകരണവും പൊതുയോഗവും മണിക്കൂറുകൾ നീളുന്ന പ്രസംഗവും എല്ലാം. ഇത് കണ്ടും കേട്ടും നിന്നവർക്കോ കടന്നു പോയവർക്കോ ഒന്നും ഒരു കുടയും സംഭവിച്ചില്ല. ആരെയും ഇത് അലോസരപ്പെടുത്തിയില്ല. രാഷ്ട്രീയ ശത്രുക്കളിൽ ചിലർക്ക് അലോസരം തോന്നിയിരിക്കാം. അത് പക്ഷെ റോഡരികിൽ യോഗം നടന്നതുകൊണ്ടല്ല. അവർ രാഷ്ട്രീയ എതിരാളികൾ ആയതുകൊണ്ട് മാത്രമാണ്. അത് സ്വാഭാവികവുമാണ്. ജാഥയിൽ ഉടനീളം പോലീസ് എസ്കൊർട്ട് ഉണ്ടായിരുന്നു. അത് ഭരണ കക്ഷിയായതുകൊണ്ടല്ല. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇന്ന് മിക്ക ജാഥകളെയും പൊതുയോഗങ്ങളെയും പോലീസ് ശ്രദ്ധിക്കുകയും അനുഗമിക്കുകയും ചെയ്യുന്നുണ്ട്. കോടതിവിധി നടപ്പിലാക്കി ജാഥയും പൊതുയോഗവും തടയാനൊന്നും പോലീസ് ശ്രമിച്ചില്ല. കോടതികളെപോലെ ജനാധിപത്യത്തിൽ തീരെ വിശ്വാസം നഷ്ടപ്പെട്ടവരാകില്ലല്ലോ പോലീസുകാർ!

സംഭവിക്കുന്നത് ഒന്നുമാത്രം; ഒരു കോടവിധി കാറ്റിൽ! അതെ, പൊതുയോഗം പൊതുവഴിയരികിൽത്തന്നെ , കോടതിവിധിയുംപെരുവഴിയിൽതന്നെ. ജനങ്ങൾക്ക് വേണ്ടാത്തത് എന്തായാലും, അതുകോടതിവിധിയാണെങ്കിൽ പോലും അത് ആരും അംഗീകരിക്കില്ലെന്നതിന്റെ തെളിവാണിത്. ബാലിശമെന്നു പറയാവുന്ന ഒരു വിധി വരുത്തിയത് വിനയല്ലാതെ മറ്റൊന്നുമല്ല. വെറുതെ നീതിപീഠത്തിന്റെ വിലകളഞ്ഞു. ഒട്ടേറെ ജനപ്രിയ വിധികൾ പറഞ്ഞിട്ടുള്ള നല്ല ന്യായാധിപന്മാർ ഒരുപാടുണ്ട് നമുക്ക്. അവർക്കൊക്കെ അപമാനമാണ് ചില ന്യായാധിപന്മാർ. മറ്റ് ഭരണഘടനാ സ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ഉള്ളതിനേക്കാൾ കൂടുതൽ ബഹുമാനം നീതിന്യായവിഭാഗത്തിനോട് ജനം കാണിക്കുന്നതിന്റെ മറവിൽ കൊടിയ അഴിമതിയും സ്വജനപക്ഷപാതവും ഒക്കെ ചില ന്യായാധിപന്മാരിൽ നിന്നും ഉണ്ടാകാറുണ്ട് എന്നതിൽ നിന്നും നീതിപീഠവും സദാ സംശുദ്ധമല്ല എന്ന സന്ദേശം നമുക്ക് ഇടയ്ക്കിടെ ലഭിയ്ക്കുന്നുണ്ട്‌. അതുകൊണ്ടൊക്കെത്തന്നെ നീതിപീഠവും വിമർശനങ്ങൾക്ക് അതീതമല്ല.

പാലിക്കാതിരിക്കാൻ വേണ്ടി മാത്രം കോടതികൾ വിധിന്യാ‍യങ്ങൾ പുറപ്പെടുവിക്കുന്നത് ശരിയല്ല. പൊതു താല്പര്യഹർജ്ജികൾ വരുമ്പോൾ കോടതികൾ കുറച്ചുകൂടി സൂക്ഷ്മത പുലർത്തണം. പൌരന്റെയും സമൂഹത്തിന്റെ ആകെയും ജനാധിപത്യ അവകാശങ്ങളെയും, സ്വാതന്ത്ര്യത്തെയും നിഹനിക്കുന്നതരത്തിൽ വിധിപ്രസ്താവനകൾ നടത്തിയാൽ അത് പൊതുജനം അപ്പാടെ അനുസരിക്കുമെന്നു ധരിക്കരുത്. അനുസരിക്കാനും വേണം ഒരു സൌകര്യമൊക്കെ!

ഇപ്പോൾ സി.പി. (എം) മാത്രം ജാഥ നയിക്കുന്നു. തൊട്ടുപുറകെ ഓരോ പാർട്ടികളുടെയും ജാഥകൾ വരും. എല്ലാം റോഡിലും റോഡ് വക്കിലും ഒക്കെ തന്നെ! പഞ്ചായത്ത് ഇലക്ഷൻ വരികയല്ലേ? കോടതി വിധിയൊക്കെ പെരുവഴിതന്നെ. അല്ലാതെന്ത്? റോഡരികിൽ പൊതുയോഗം നടത്തരുതെന്നും ജാഥനടത്തരുതെന്നും ഒക്കെ കോടതികൾ പറഞ്ഞുകൊണ്ടിരിക്കും . ജനം അത്തരം വിധികൾ നേരമ്പോക്കുകളായി കരുതും. ജാഥകളും യോഗങ്ങളും എല്ലാം പൊതുസ്ഥലങ്ങളിൽ നടന്നുകൊണ്ടുമിരിക്കും. വേണ്ടിവന്നാൽ കോടതിവിധികളെ മറികടക്കാൻ സർക്കാരുകൾക്ക് നിയമങ്ങൾ നിർമ്മിക്കാൻ കഴിയുമെന്ന യാഥാർത്ഥ്യം മനസിൽ വച്ചു കൊണ്ടു വേണം കോടതികൾ വിധിപ്രസ്താവനകൾ നടത്താൻ. അല്ലെങ്കിൽ പലവിധികളും വെള്ളത്തിൽ വരച്ച വരപോലെ ആകും. വിധിയെ പരസ്യമായി എതിർക്കുന്നവർക്കെതിരെ വേണമെങ്കിൽ കോടതിയലക്ഷ്യത്തിനു കേസെടുക്കാം. എന്നിരുന്നാലും ഭൂരിപക്ഷം ജനങ്ങളും ഏതെങ്കിലും കോടതിവിധി അനുസരിക്കാതിരുന്നാൽ പിന്നെ വിധികൊകൊണ്ടെന്തുകാര്യം?

പൊതുനിരത്തുകളിൽ പൊതുയോഗം നടത്തരുതെന്ന കോടതിവിധി എന്തായാലും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനോ അനുസരിക്കാനോ പോകുന്നില്ല. കോടതികൾക്കും തെറ്റുകൾ സംഭവിച്ചാൽ തിരുത്താവുന്നതേയുള്ളൂ. പൊതുജനങ്ങൾക്ക് പൊതുയോഗങ്ങൾ അസൌകര്യങ്ങൾ ഉണ്ടാക്കുന്ന സന്ദർഭങ്ങളുണ്ടെങ്കിൽ ചില മാനദണ്ഡങ്ങൾ കോടതികൾക്ക് നിർദ്ദേശിക്കാം. അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലുള്ള വിധിപ്രഖ്യാപനങ്ങൾ നടത്തിയാൽ ജനം (അരാഷ്ട്രീയവാദികൾ ഒഴികെ) അത് സ്വീകരിക്കുകയുമില്ല . ഫലത്തിൽ നീതി പീഠങ്ങളുടെ വിലയും വിശ്വാസ്യതയും തകരുകയും ചെയ്യും. രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കാൻ ശ്രമിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ അവർ അതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ലെങ്കിൽ കോടതികൾക്ക് മൂക സാക്ഷികളായിരിക്കാനേ കഴിയൂ. ജനാധിപത്യത്തിൽ രാഷ്ട്രീയക്കാർക്ക് അത്രയ്ക്ക് ശക്തിയുണ്ട്.

ഈയുള്ളവന് മനസിലാകാത്തത് അതല്ല, രാഷ്ട്രീയക്കാരോട് മാത്രം എന്താണിത്ര പുച്ഛം? ജീവിതത്തിന്റെ ബാക്കി എല്ലാ മേഖലകളും സംശുദ്ധമാണോ? രാഷ്ട്രീയക്കാർ മാത്രമാണോ ഇവിടത്തെ കുഴപ്പക്കാർ? പൊതുജന നന്മയെ ലക്ഷ്യമാക്കി ഗവർണ്മെന്റ് നിർമ്മിക്കുന്ന നിയമങ്ങളെ പോലും കോടതികൾ നൂലാമാലകൾ പറഞ്ഞ് അസാധുവാക്കുന്ന വിധിപ്രസ്താവങ്ങൾ നടത്തുന്ന അനുഭവം നമുക്കു മുന്നിലുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിധികളിൽ ചിലത് ഉദാഹരണങ്ങളാണ്. പണത്തിനു മീതെ പരുന്ത് മാത്രമല്ല ജഡ്ജിമാരും പറക്കുമെന്ന് ചില ജഡ്ജിമാർ തെളിയിക്കുന്നുമുണ്ടല്ലോ. അഴിമതികാരും സ്വജനപക്ഷപാതികളുമായ ജഡ്ജിമാരുണ്ടെന്നു പറഞ്ഞ് നീതിന്യായ വിഭാഗം തന്നെ വേണ്ടെന്നു വയ്ക്കുമോ? അതുപോലെ രാഷ്ട്രീയരംഗത്ത് അഭിലഷണീയമല്ലാത്ത പ്രവർത്തനങ്ങൾ ഉണ്ടെന്നുപറഞ്ഞ് രാഷ്ട്രീയം വേണ്ടെന്നു വയ്ക്കാൻ കഴിയുമോ?

പൊതുനിരത്തിലെ പൊതുയോഗനിരോധനത്തിനെതിരെ ഞാൻ എഴുതിയ പോസ്റ്റിൽ രാഷ്ട്രീയക്കാരോടുള്ള വെറുപ്പ് പ്രകടമാക്കുന്ന കമന്റുകളും ഉണ്ടായിരുന്നു. അവരോടൊക്കെ എനിക്കുള്ള ചോദ്യം ജനാധിപത്യവും അതിന്റെ ഭാഗമായ രാഷ്ട്രീയവും ഇല്ലാതെ മറ്റെന്തു സംവിധാനമാണ് നിങ്ങൾക്ക് പകരം വയ്ക്കാനുള്ളത്? രാജാധിപത്യമോ? ഏകാധിപത്യമോ? അതോ പട്ടാള ഭരണമോ? സമൂഹത്തെ മുഴുവൻ അരാഷ്ട്രീയവൽക്കരിക്കേണ്ടത് ആരുടെ ആവശ്യമാണ്? സമൂഹത്തിലെ സമ്പന്ന വർഗ്ഗത്തിന്റെയും മുതലാളിത്തവ്യവസ്ഥിതിയുടെയും ആവശ്യമാണത്. സമൂഹത്തെ അരാഷ്ട്രീയവൽക്കരിക്കാൻ ഒളിഞ്ഞും തെളിഞ്ഞും മുതലാളിത്തം പരിശ്രമിക്കും. നമ്മുടെ കോടതികളും അറിഞ്ഞും അറിയാതെയും അതിൽ ഭാഗവാക്കായിപ്പോവുകയാണ്. രാഷ്ട്രീയക്കാരിലും ചിലർ അറിഞ്ഞും അറിയാതെയും മുതലാളിത്ത തന്ത്രത്തിൽ വീണു പോകുന്നുണ്ട്. ഒരു പശ്ചാത്തലത്തിൽ നിന്നു വേണം പൊതുനിരത്തിലെ പൊതുയോഗ നിരോധനം പോലെയുള്ള കോടതിവിധികളെ നാം നോക്കിക്കാണാൻ.

സാമ്രാജ്യത്വ നുഴഞ്ഞുകയറ്റം ഇപ്പോൾ പുതിയതന്ത്രങ്ങളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു യാഥാർഥ്യമാണെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ മുതലാളിത്തം, സാമ്രാജ്യത്വ അധിനിവേശം മുതലായവയൊക്കെ മാർക്സിസ്റ്റുകാരുടെ കേവലം ബുദ്ധിജീവിപദങ്ങളാണെന്നും അവർ അത് ചുമ്മാ ഉച്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. അവർ സാമ്രാജ്യത്ത്വത്തിന്റെ ഏജന്റുമാരായി സ്വയം മാറുകയാണ്. സാമ്പ്രാജ്യത്വം എന്നത് മാർക്സിസ്റ്റുകൾ മാത്രം ഉച്ചരിക്കുന്ന-ഉച്ചരിക്കേണ്ട പദമല്ല. മാർക്സിസ്റ്റുകൾ ഉള്ള രാജ്യങ്ങളെ മാത്രമല്ല സാമ്പ്രാജ്യത്വം ബാധിക്കുക. രാഷ്ട്രീയം വെറും അധികാരത്തിനുവേണ്ടിയുള്ള ഒരു മത്സരം മാത്രമായി ചുരുക്കി കാണുന്നുണ്ട് ചില രാഷ്ട്രീയ ചിന്തകന്മാർ. എന്നാൽ ഇതു ശരിയല്ല. രാഷ്ട്രീയം അധികാരത്തിനുവേണ്ടിയുള്ള മത്സരം എന്നതിലുപരി ഒരു പ്രതിരോധം കൂടിയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും, ജനനന്മയ്ക്കും വിരുദ്ധമായി കടന്നുവരാവുന്ന ശക്തികൾക്കും പ്രവർത്തനങ്ങൾക്കും എതിരെയുള്ള പ്രതിരോധം!

വാലെഴുത്ത്: മുഴുവൻ വായിക്കുന്നവർ വേഗത്തിലുള്ള ടൈപ്പിംഗിലെ അക്ഷരത്തെറ്റുകൾ ശ്രദ്ധയില്പെട്ടാൽ ചൂണ്ടിക്കണിക്കുക. പാവം ഞാനൊരു ഭാഷാസ്നേഹിയാണ്!

അതിന് ഇതൊക്കെ ആരു വായിക്കാൻ പോകുന്നു!

No comments: