നിങ്ങൾ ഇപ്പോൾ വിശ്വമാനവികം 3 എന്ന ബ്ലോഗിലാണ്. ഇവിടെ ക്ലിക്ക് ചെയ്ത് എന്റെ പ്രധാന ബ്ലോഗായ വിശ്വമാനവികം 1-ൽ എത്താം !

Sunday, December 12, 2010

സ്ത്രീ ശാക്തീകരണം കേരളത്തില്‍

സ്ത്രീ ശാക്തീകരണം കേരളത്തില്‍

നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയും നിയമവ്യവസ്ഥകളും എല്ലാം സ്ത്രീപുരുഷസമത്വം അംഗീകരിച്ചുകൊണ്ടുള്ളതാണ്. നിയമപരമായി സ്ത്രീകൾക്ക് പ്രത്യേക പരിരക്ഷകളും നൽകി വരുന്നുണ്ട്. ഭരണഘടനാപരമായോ നിയമപരമായോ സ്ത്രീവിവേചനം നിലനില്ലെന്നുതന്നെ പറയാം. എന്നാൽ സാമൂഹ്യമായി സ്ത്രീകൾ അനുഭവിച്ചു പോരുന്ന വിവേചനം പൂർണ്ണമായും ഇല്ലാതാക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി സ്ത്രീകൾ അഭിമുഖീകരിച്ചു പോരുന്ന പല പ്രശ്നങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. പുരുഷകേന്ദ്രീകൃതമായ ഒരു ജീവിത ക്രമമാണ് ഇവിടെ നൂറ്റാണ്ടുകളായി നിലനിൽക്കുന്നത്. ഈ വ്യവസ്ഥിതിയിൽ സ്ത്രീ രണ്ടാം തരക്കാരിയായി തരം താഴ്ത്തപ്പെടുന്നു. ഇതിന് പല കാരണങ്ങളും ഉണ്ട്. സാമൂഹികം, മതപരം, സാമ്പത്തികം തുടങ്ങി പല കാരണങ്ങൾ ഇതിനുണ്ട് . ഇവ കണ്ടെത്തി പരിഹരിക്കുന്നതിന് ഭരണപരമായും നിയമപരവും സാമൂഹ്യമായും ഉള്ള ശ്രമങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നുമുണ്ട്. എന്നിട്ടും നമ്മുടെ രാജ്യത്തിന്റെ മൊത്തം സ്ഥിതി പരിശോധിച്ചാൽ സ്ത്രീകളുടെ പൊതുവിലുള്ള സ്ഥിതി ഇന്നും പരിതാപകരമായി തുടരുന്നു.

ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിൽ സ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളെ വിലയിരുത്താൻ. സ്ത്രീകളുടെ ക്ഷേമത്തിന് നാളിതുവരെ ഭരണതലത്തിലും, സാമൂഹ്യതലത്തിലും, രാഷ്ട്രീയതലത്തിലും മറ്റു വിവിധ തലങ്ങളിലും ഉള്ള പലതരം പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. കാലാകാലങ്ങളിൽ പല നിയമനിർമ്മാണങ്ങളും നടന്നിട്ടുണ്ട്. സ്ത്രീകൾക്ക് തുല്യനീതി ലഭിക്കുന്നതിനും അവരുടെ പരിരക്ഷ ഉറപ്പാക്കുന്നതിനും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും സമൂഹത്തിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകളും നടന്നു പോരുന്നുണ്ട്. കേരളത്തിന്റെ പൊതു നന്മയ്ക്കുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികളിൽ പലതും സ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിനുകൂടി സഹായകരമായിട്ടുണ്ട്. അതിലൊന്നാണ് സാക്ഷരതാ പ്രവർത്തനം. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ ഒരു സംസ്ഥാനമാണ്. ഇത് സ്ത്രീകളുടെ സാമൂഹ്യമായ ഉന്നമനത്തിനും സഹായകമായിട്ടുണ്ട്. സാക്ഷരതാ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥപങ്ങളുടെ മേൽനോട്ടം ഉണ്ടായിരുന്നു. അതിന്റെ തുടർ പ്രാർത്തനങ്ങളിൽ ഇപ്പോഴുമതുണ്ട്.

തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വം ഫലപ്രദമായി പ്രായോഗികമാക്കിയ സംസ്ഥാനമാണ് കേരളം. മാതൃ-ശിശു പരിപാലനരംഗത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. കേരളത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അൻപത് ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്താൻ നിയമം പാസ്സാക്കുകയും അത് 2010- ലെ ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, നഗരസഭകൾ എന്നിവയിലേയ്ക്ക് നടന്ന തെരഞ്ഞേടുപ്പിൽ ആദ്യമായി നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയിൽ മൊത്തം ബാധകമാകേണ്ടുന്ന വനിതാ സംവരണ ബിൽ പാർളമെന്റിൽ തീരുമാനമാകാതെ കിടക്കുമ്പോഴാണ് കേരളം ഈ ലക്ഷ്യം സാക്ഷാൽക്കരിച്ചത്. അങ്ങനെ പല മേഖലകളിലും സ്ത്രീകളുടെ ക്ഷേമത്തിന് നമ്മുടെ സംസ്ഥാനം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാ‍പനങ്ങളുടെ മേൽനോട്ടത്തിലുള്ള അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീകളുടെയും രൂപീകരണത്തൊടെ കേരളം സ്ത്രീശക്തീകരണ രംഗത്ത് വൻ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഈ അയൽക്കൂട്ടങ്ങളും കുടുംബശ്രീകളും രൂപീകരിക്കുമ്പോൾ അത് സ്ത്രീസമൂഹത്തിന് ഒരുണർത്തുപാട്ടായി മാറുമെന്നോ ഇത്രയധികം വിപ്ലവകരമായ ഒരു മുന്നേറ്റം ഉണ്ടാകുമെന്നോ ഈ ആശയം കൊണ്ടുവന്നവർ പോലും ഒരുപക്ഷെ കരുതിയിരുന്നോ എന്നറിയില്ല. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അഭാവമാണ് നമ്മുടെ സമൂഹത്തിൽ നല്ലൊരു പങ്ക് സ്ത്രീകളും അനുഭവിച്ചിരുന്ന പ്രശ്നങ്ങളുടെ മുഖ്യ കാരണം. സാമ്പത്തികമായ അരക്ഷിതാവസ്ഥയും പരാശ്രയത്വവുമാണ് ഏതൊരു വ്യക്തിയെയും അടിമയാക്കുന്ന മുഖ്യ ഘടകം . സ്ത്രീസമൂഹം അനുഭവിക്കുന്ന അടിമത്വത്തിന് പലകാരണങ്ങൾ ഉള്ളതിൽ പ്രധാനം ഈ സാമ്പതികഘടകം തന്നെ.

സ്വയം സഹായ സംഘങ്ങൾ കൂടിയായ അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീകളുടെയും വരവ് സ്ത്രീകളിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുവാനും സ്വയം വരുമാനം ആർജ്ജിച്ച് കരുത്ത് നേടുവാനുമുള്ള വാതായനങ്ങൾ അവർക്ക് മുന്നിൽ തുറന്നുകൊടുക്കുകയയിരുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് ഇത് വലിയ ഒരു ആശ്വാസം ആയി മാറുകയായിരുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരും മാത്രമല്ല, അല്പസ്വല്പം സാമ്പത്തിക ഭദ്രതയൊക്കെ ഉള്ള കുടുംബങ്ങളിലെ അംഗങ്ങൾ കൂടിയും അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായി പ്രവർത്തിക്കുന്നുണ്ട് എന്നത് ഇതിന്റെ പൊതുവിലുള്ള സ്വീകാര്യതയ്ക്കും വിജയത്തിനും ഉദാഹരണമാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പോലെ വിജയിച്ച ബൃഹത്തായ ഒരു കർമ്മ പരിപാടിയാണ് കുടുംബശ്രീ പ്രസ്ഥാനം എന്നതും നാം ഓർക്കണം. ഇന്ന് കുടുംബശ്രീ യൂണിറ്റുകൾ നടത്തുന്ന ചെറുതും വലുതുമായ ഉല്പാദന വിതരണ സംരംഭങ്ങൾ കേരളത്തിൽ എവിടെയും സജീവമാണ്. അതിൽനിന്നും നല്ല വരുമാനം അവർക്ക് ലഭിക്കുന്നുണ്ട്. ഇത് ഒരു ചെറിയ കാര്യമല്ല. മുമ്പ് പുരുഷന്മാരുടെ മുന്നിൽ എന്തിനും കൈ നീട്ടി നിൽക്കേണ്ടി വന്നിരുന്ന സ്ത്രീകൾ അയൽകൂട്ടങ്ങളിലൂടെ സംഘടിക്കുക വഴി ഒരു പരിധിവരെയെങ്കിലും സ്വയം പര്യാപ്തരായിരിക്കുകയാണ്. ഇന്ന് ഭർത്താക്കന്മാർ ഭാര്യമാർ വഴി അയൽക്കൂട്ടങ്ങളിൽ നിന്ന് വായ്പയെടുക്കുന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. ഇത് സ്ത്രീകളുടെ വിജയമല്ലാതെ മറ്റെന്താണ്?

മാത്രവുമല്ല ഏതൊരു പ്രസ്ഥാനത്തിനും നില നിൽക്കാനും വളരാനും സാമ്പത്തികമായ അടിത്തറ കൂടി വേണം. കുടുംബശ്രീയും ഒരു പ്രസ്ഥാനമാണെന്നിരിക്കെ അതിന്റെ നിലനില്പിനും വളർച്ചയ്ക്കും ആവശ്യമായ സാമ്പത്തിക ഭദ്രത മിക്കവാറും എല്ലാ കുടുംബ ശ്രീ യൂണിറ്റുകളും ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു എന്നുവേണം കരുതാൻ. സ്വന്തം ആവശ്യങ്ങൾക്ക് മാത്രമല്ല ചുറ്റുമുള്ള സമൂഹത്തിലെ ഏതെങ്കിലും നല്ല കാര്യങ്ങൾക്ക് സാമ്പതിക സഹായം നൽകാൻ പോലും ഇന്ന് മിക്ക കുടുമ്പശ്രീകളും മുന്നോട്ടുവരുന്നുണ്ട്. ഇന്ന് കുടുംബശ്രീകൾ കേവലം സ്വയം സഹായ സംഘങ്ങൾ മാത്രമല്ല പര സഹായസംഘങ്ങൾ കൂടിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. പല ജീവ കാരുണ്യ പ്രവർത്തനങ്ങൽക്കും കുടുംബ ശ്രീ യൂണിറ്റുകൾ മുന്നോട്ടു വരുന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങൾ ഉണ്ട്. നമ്മുടെ നാട്ടിൽ ഒരു സബ്ജില്ലാ സ്കൂൾ യുവജനോത്സവത്തിന് അടുത്തുള്ള കുടുംബ ശ്രീ യൂണിറ്റുകൾ എല്ലാം കൂടി പതിനായിരത്തിലധികം രൂപാ സംഭാവന ചെയ്തത് ഈ ലേഖകന് അറിയാം. മറ്റു പലയിടത്തും ഇതിലും വലിയ തുക പൊതു കാര്യങ്ങൾക്ക് വേണ്ടി സംഭവന ചെയ്യുന്നുണ്ട് എന്നറിയുമ്പോൾ കുടുംബശ്രീകളുടെ സാമ്പത്തികമായ വളർച്ചയെ ചെറുതായി കണ്ടുകൂട.നാട്ടിൽ നടക്കുന്ന പൊതുക്കാര്യങ്ങൾക്ക് സാമ്പത്തികമായി കൈത്താങ്ങു നൽകുകമാത്രമല്ല, പൊതു പരിപാടികളുടെ വിജയത്തിനായി സ്ത്രീകൾ സംഘങ്ങളായി വന്ന് സഹായിക്കുന്നത് ഇന്ന് നമ്മുടെ നാട്ടിൽ എവിടെയും കാണാം.

മുമ്പ് വീട്ടിനുള്ളിൽ മത്രം കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് പുറം ലോകത്ത് വന്ന് സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. സ്ത്രീകൾക്ക് സമ്പത്തിക സുരക്ഷിതത്വം നൽകുക എന്നതിനപ്പുറം സാമൂഹ്യവും സാംസ്കാരികവുമായ രംഗത്തും സ്ത്രീശാക്തീകരണത്തിന്റെ അലയൊലികൾ ഉണ്ടായിട്ടൂണ്ട്. കുടുംബശ്രീകളുടെ വാർഷിക പൊതുയോഗങ്ങളും മറ്റു പൊതു പരിപാടികളും ഒക്കെ വിവിധ കലാ സാംസ്കാരിക പരിപാടികളുടെ കൂടി വേദികളായി മാറുന്നുണ്ട്. ഗ്രാമങ്ങളിൽ പോലും ഇന്ന് അണു കുടുംബ വ്യവസ്ഥിതിയാണെന്നിരിക്കെ സ്വന്തം സ്വാർത്ഥത്തിനപ്പുറത്തേക്ക് അവരവരുടെ ചിന്താമണ്ഡലങ്ങളെ വിപുലീകരിച്ച് സാമൂഹ്യ ബോധം ഉൾകൊള്ളുവാനും പരസ്പരം അടുത്തറിഞ്ഞ് ഊഷ്മളമായ സ്നേഹ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുവാനും സ്ത്രീകളുടെ ഒത്തു ചേരലുകൾ ഉത്തേജനമാകുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം അയൽകൂട്ടങ്ങൾ കൂടുന്നതിലൂടെ നമ്മുടെ സാമൂഹ്യ ജീവിതവും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. അയൽക്കൂട്ടങ്ങൾ ചുവടു വയ്ക്കുന്ന ആദ്യ നാളുകളിൽ അവയെ പരദൂഷണകമ്മിറ്റികൾ എന്നു കളിയാക്കുകയും, പെണ്ണുങ്ങൾ പരസ്പരം അടിച്ചു പിരിയുന്നതിനപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും പലരും പറഞ്ഞിരുന്നു. എന്നാൽ ഇന്ന് കൂടുതൽ കൂടുതൽ കരുത്താർജ്ജിച്ചുകൊണ്ട് കുടുംബശ്രീ പ്രസ്ഥാനം മുന്നേറുന്നതാണ് നാം കാണുന്നത്.

ഔദ്യോഗികാംഗീകാരമുള്ള കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വിജയം കണ്ടിട്ടുതന്നെയാണ് പല രാഷ്ട്രീയ- സാമുദായിക സംഘടനകളും തങ്ങളുടേതായ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങൾ അരംഭിച്ചത്. മത്രവുമല്ല സ്ത്രീകളുടെ അയൽക്കൂട്ടങ്ങളെ മതൃകയാക്കി ഇന്ന് പുരുഷ അയൽക്കൂട്ടങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഒരു സർക്കാർ പരിപാടി എന്നതിനപ്പുറം കേരളത്തിലെ സമ്പൂർണ്ണ സാക്ഷരതാപ്രസ്ഥാനം വിജയം കണ്ടതിനുശേഷം ഏറ്റവുമധികം വിജയം വരിച്ച ഔദ്യോഗികാംഗീകാരമുള്ള ഒരു സമൂഹ്യ പ്രസ്ഥാനമാണ് കുടുംബശ്രീ പ്രസ്ഥാനം. കുടുംബശ്രീ പ്രസ്ഥാനം കേവലം സമ്പത്തിക സ്വയം പര്യാപ്തത എന്നതിനപ്പുറം മഹത്തായ ലക്ഷ്യങ്ങൾ കൈവരിച്ചു എന്നതിനാൽ ഇതിന്റെ പ്രാധാന്യത്തെ നാം കൂടുതൽ ഉയർത്തിത്തന്നെ കാണേണ്ടതുണ്ട്. ശരിക്കും സ്ത്രീ ശാക്തീകരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്തോ അത് അതിന്റെ പൂർണ്ണാർത്ഥത്തിൽ അല്ലെങ്കിലും നിർണ്ണായകമായ വിജയം കൈവരിച്ചു എന്ന് അഭിമാനപൂ‍ർവ്വം പറയാൻ സാധിക്കും. നിർഭയമായും സ്വാഭിമാനത്തോടും ജീവിക്കുവാൻ ഇന്ന് നമ്മുടെ സ്ത്രീ സമൂഹം കരുത്താർജ്ജിച്ചു കൊണ്ടിരിക്കുന്നു.

വിടുകളുടെ ചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന ധാരാളം സ്ത്രീകളെ സാമൂഹ്യ മുഖ്യ ധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ട് വരുവാൻ കുടുംബശ്രീ പ്രസ്ഥാനം സഹായിച്ചു. കുടുംബശ്രീകളിലൂടെ കരുത്താർജ്ജിച്ച പല സ്ത്രീകളും ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലക്കളിലും അവരുടെ വ്യക്തിത്വം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥികളായും സ്വതന്ത്ര സ്ഥാനാർത്ഥികളായും രംഗത്തു വന്നവരിൽ നല്ലൊരു പങ്കും അയൽക്കൂട്ടങ്ങളിലൂടെയും കുടുംബശ്രീകളിലൂടെയും രാഷ്ട്രീയ-പൊതു പ്രവർത്തന രംഗത്തേയ്ക്ക് വന്നവരാണ്. പഞ്ചായത്തും ഭരണവുമെല്ലാം കുടുമബശ്രീ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ കൂട്ടി കണ്ടറിഞ്ഞവരാണ് അവർ. തീർച്ചയായും അവർ നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണപരമായ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടായിരിക്കും. ഭരണ രംഗത്ത് അവർ അവരുടെ കരുത്ത് തെളിയിക്കും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം. മുൻ കാലത്ത് ജനപ്രതിനിധികളായി വരുന്ന സ്ത്രീകളെ സംബന്ധിച്ച് ഭർത്താക്കന്മാരുടെ പിൻ സീറ്റു ഭരണമാണ് നടക്കുന്നതെന്ന് ഒരു ആരോപണം നില നിന്നിരുന്നു. എന്നാൽ ഇനി അത്തരം ആരോപണങ്ങൾക്ക് വലിയ പ്രസക്തിയുണ്ടാകില്ല.

തീർച്ചയായും സർക്കാർ സംവിധാനങ്ങളുടെയും സമൂഹത്തിന്റെയും ബോധപൂർവ്വവും ആത്മാർത്ഥവുമായ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ പ്രശ്നങ്ങൾക്ക് ഫലപ്രദമായി പരിഹാരം കാണാൻ സാധിക്കും എന്നതിന്റെ തെളിവാണ് സ്ത്രീ ശാക്തീകരണ രംഗത്ത് കേരളം കൈവരിച്ച വിജയം. ഇതിൽ നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഹിച്ച നേതൃത്വപരമായ പങ്ക് ശ്ലാഘനീയമാണ്. ഇനിയും നമ്മുടെ സ്ത്രീസമൂഹം അഭിമുഖീകരിക്കുന്ന പലവിധ പ്രശ്നങ്ങളും ഉണ്ട്. അതിൽ കുറച്ചേറെയും ഈ കുടുമബശ്രീ പ്രസ്ഥാനത്തിലൂടെ തന്നെ നേടിയെടുക്കാൻ സാധിക്കും. കുറച്ചൊക്കെ ഈ പ്രസ്ഥാനത്തിന്റെതന്നെ സമ്മർദ്ദത്തിന്റെയും പ്രേരണയുടെയും മാർഗ്ഗത്തിൽ ഭരണകൂട ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. ഇനിയും ചില സാമൂഹ്യ പ്രശ്നങ്ങൾ സ്ത്രീകളുടെ ഈ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ആർജ്ജിച്ച കരുത്തുകൊണ്ട് പ്രതിരോധിക്കേണ്ടതും പരിഹരിക്കേണ്ടതുമാണ്. തീർച്ചയായും സ്ത്രീപുരുഷ സമത്വം എന്നത് ഒരു താത്വിക പ്രശ്നം മാത്രമല്ല അത് യാഥാർത്ഥ്യമാക്കാവുന്നതും യഥാർത്ഥ്യമാക്കേണ്ടതുമായ പുരോഗമനപരമായ ജീവിതരീതിയാണ്.

Monday, November 29, 2010

പിടസ്വാതന്ത്ര്യം

പിടസ്വാതന്ത്ര്യം

നല്ല ചെമ്പൂവും ആടകളും
ആ വര്‍ണ്ണത്തൂവലും അങ്കവാലും
ആകെയഴകുള്ള പൂവനെപ്പോല്‍
ആകണമെന്നു പിടയ്ക്കു മോഹം

കൊക്കലും കൂകലും ചുറ്റിച്ചിറയലും
കൊത്തു കൂടുമ്പോഴൊക്കെ ജയിക്കലും
തത്തിത്തത്തിക്കൊണ്ടൊത്ത നടത്തയും
ഒക്കെ മോഹിച്ചു പിടക്കോഴി

പൂവാല വേലകള്‍ ഒന്നും നടത്താതെ
എന്തിനീ ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്നു
ഒട്ടും ഉറങ്ങാന്‍ കഴിയുന്നതേയില്ല
ചിന്തിച്ചു രവില്‍ ഇരുന്നു പിടക്കോഴി

ആണിന്‍ മേധാവിത്വം മേലിലീ നാട്ടില്‍
വച്ചു പൊറുപ്പിയ്ക്കയില്ലില്ലുറയ്ക്കുന്നു
പെണ്‍ ദുരിതങ്ങളില്‍ നിന്നൊരു മോചനം
കിട്ടാതടങ്ങിയിരിയ്ക്കില്ല തെല്ലും

മുട്ടയിട്ടീടുവാന്‍ കിട്ടില്ല കട്ടായം
ഇട്ടാലും മുട്ടകള്‍ കൊത്തിപ്പൊട്ടിയ്ക്കും
മുട്ടയിട്ടീടുവാന്‍ തന്‍റേടമുണ്ടെങ്കില്‍
ഇട്ടോട്ടെ പൂവന്‍ കണ്ടിട്ടു കാര്യം !

വട്ടിയ്ക്കകത്തട വച്ചാലിരിയ്ക്കില്ല
കുറ്റിരുട്ടില്‍ ദിനമെണ്ണിയിരിയ്ക്കില്ല
കെട്ടി വച്ചിട്ടതില്‍ മുട്ടിയും വച്ചാലും
തട്ടി മറിച്ചിടാനൊട്ടും മടിയ്ക്കില്ല

ചിക്കിച്ചികഞ്ഞിനി കുഞ്ഞുങ്ങളെത്തീറ്റാന്‍
പറ്റില്ല ചുറ്റി നടക്കില്ല നിശ്ചയം
തള്ളിയിരിക്കുവാന്‍ കുഞ്ഞുങ്ങളെത്തുമ്പോള്‍
പള്ളച്ചൂടേകാനു,മില്ല മനസ്സില്ല

ചിന്നിച്ചിതറാതെ കുഞ്ഞുങ്ങളെക്കൂട്ടി
നോക്കി സൂക്ഷിക്കുവാന്‍ നേരമില്ല
കാക്കയെടുക്കാതെ പൂച്ച പിടിയ്ക്കാതെ
കാത്തു രക്ഷിക്കുവാനാളെത്തിരക്കണം

റാഞ്ചിയെടുക്കുവാന്‍ ചെമ്പരുന്തെത്തുമ്പോള്‍
കിള്ളിയെടുക്കുവാന്‍ കിള്ളിറാനെത്തുമ്പോള്‍
ചീറ്റി വിളിച്ചങ്ങു ചാടിപ്പറക്കാനും
കൊത്തിയോടിയ്ക്കാനും വയ്യ തന്നെ

തള്ളയായ് പള്ളയും തള്ളി നടന്നാലും
തൊള്ള തുറന്നങ്ങു തള്ളിപ്പറയുവാന്‍
തുള്ളിത്തുള്ളി നടന്നുള്ളില്‍ ചിരിയ്ക്കുന്ന
കള്ളപ്പൂവാലാ കൊള്ളില്ല പിള്ളേ !

ചുറ്റിക്കളിച്ചിനി പറ്റി നടക്കാനും
പറ്റിച്ചു തിന്നാനും പറ്റില്ല പൂവാ
കൊത്തിച്ചവിട്ടുവാന്‍ പമ്മിയിരിയ്ക്കില്ല
കൊക്കിവിളിയ്ക്കുമ്പോളെത്തില്ല കുട്ടാ !

നേരമിരുട്ടിയാല്‍ കൂട്ടിലും കയറില്ല
ഒറ്റയ്ക്കും തെറ്റയ്ക്കും ചുറ്റി നടക്കും
പേടിച്ചിരിക്കുന്ന കാലം കഴിഞ്ഞു
നേരമേതായാലും ചെത്തി നടക്കും

കൂകലില്‍ പൂവന്‍റെ കുത്തക വേണ്ടിനി
തൊണ്ട കീറി കൂകി നാടുണര്‍ത്തും
അര്‍ദ്ധരാത്രിയ്ക്കു നിലാവു കണ്ടപ്പോള്‍
‘കൊക്കരക്കോ’യെന്നു കൂകി പിടക്കോഴി

നേരം പുലര്‍ന്നതാണെന്നും കരുതി
വീട്ടുകാരോക്കെയും ഞെട്ടിയുണര്‍ന്നപ്പോള്‍
‘ദോഷകാലം’ വന്നു മാടി വിളിയ്ക്കുന്നു
‘കൊക്കരക്കോ! കൊക്കരക്കോ!’

എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു
കത്തിയൊരെണ്ണവും തേച്ചുമിനുക്കി
പിന്നൊട്ടുമമാന്തിക്കാനൊന്നുമുണ്ടായില്ല
ചെന്നു പിടിച്ചു “പിടപ്പൂവനെ”……!

(ശേഷം ചിന്ത്യം!)

Saturday, November 6, 2010

ഒബാമയെത്തുമ്പോൾ ഒരു കവിത

മുമ്പ് ജോർജ് ബുഷ് ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ എഴുതിയ കവിതയാണ്. ഇന്നിപ്പോൾ ഒബാമയുടെ ഇന്ത്യാസന്ദർശനവേളയിലും ഇത് പ്രസക്തമാണെന്നു കരുതുന്നു. ബുഷ് വെളുപ്പും ഒബാമ അല്പം കറുപ്പും ആണെങ്കിലും വെളുത്തവരുടെ പ്രതീകം തന്നെ ഒബാമയും!

അയ്യപ്പനെക്കുറിച്ച്

കവി എ.അയ്യപ്പനെക്കുറിച്ച്

കവി എ. അയ്യപ്പന്റെ ശവസംസ്കാരം നടക്കുന്ന ദിവസമാണ് ഈ കുറിപ്പ് എഴുതുന്നത്. സംസ്കാരചടങ്ങുകൾ നീണ്ടു പോയത് വിവാദമായിക്കിടക്കുന്നുമുണ്ട്. അയ്യപ്പന്റെ ജീവിതം താളം തെറ്റിയതായിരുന്നെങ്കിലും മരണപ്പെട്ട അദ്ദേഹത്തിന് സാംസ്കാരിക കേരളം താളം തെറ്റാത്ത ഒരു അന്ത്യ യാത്ര നൽകേണ്ടതുതന്നെ. മരിച്ചുകിടക്കുന്ന കവിയ്ക്ക് താളം പിഴക്കില്ലല്ലോ. പക്ഷെ സാംസ്കാരിക കേരളത്തിന് അല്പം താളം പിഴച്ചോ എന്ന് പലർക്കും സംശയം തോന്നിയതിൽ കുറ്റം പറയുന്നില്ല. എന്തായാലും സാംസ്കാരിക വകുപ്പ് മന്ത്രി എം.എ. ബേബിയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ ഈയുള്ളവൻ അവർകൾ ഇല്ല. കാരണം ബേബി കവിതയെയും സാഹിത്യത്തെയും സംഗീതത്തെയുമൊക്കെ സ്നേഹിക്കുന്ന ആളാണ്. ബോധപൂർവ്വം അയ്യപ്പനെയെന്നല്ല ഒരാളെയും അപമാനിക്കുവാൻ എം.എ. ബേബി ശ്രമിക്കില്ല.അതവിടെ നിൽക്കട്ടെ; മനപ്പൂർവ്വം അല്ലാതെ സംസ്കാരം അല്പം വൈകിയാലും കവിയോടുള്ള ആദരവിൽ കുറവുവരാതിരുന്നാൽ മതി.

കവിതയിലും ജീവിതത്തിലും താളവും താളമില്ലായ്മയുമായി നടന്ന അയ്യപ്പൻ സ്വയം അയ്യപ്പനെ നിഷേധിച്ചു നടന്നെങ്കിലും അയ്യപ്പൻ എന്ന കവിയെ സാംസ്കാരിക കേരളത്തിന് നിഷേധിക്കുവാനാകില്ല. അയ്യപ്പൻ എന്ന കവി ഒരു മഹാസംഭവമായി നമുക്കിടയിൽ ജീവിച്ചു മരിച്ചു. സമൂഹത്തിലെ അനീതികളോടും ജീർണ്ണതകളോടും സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം പരിഹാസം ചൊരിഞ്ഞു. കവിത വിൽക്കുന്ന ഈ യാചകൻ ഇനി ആരുടെയും മുന്നിൽ അനുവാദമില്ലതെ ചെന്ന് കവിത ചൊല്ലില്ല. തെരുവോരത്ത് നിന്ന് ആരോടെന്നില്ലാതെ കലഹിക്കില്ല. അലഞ്ഞുതിരിഞ്ഞു നടന്ന് ഒടുവിൽ അപരിചിതന്റെ ആട്ടോയും വിളിച്ച് ബഹുദൂരം താണ്ടി പരിചിതരുടെ മുന്നിൽ ചെന്നിറങ്ങി ആട്ടോക്കൂലിയും കൊടുപ്പിച്ച് തനിക്ക് അന്നത്തെ അന്നവും കിടപ്പും തരപ്പെടുത്താൻ ഇനി ഈ കൂട്ടുകാരുടെ ശല്യക്കാരൻ ഉണ്ടാകില്ല. പത്രമാഫീസുകളിൽ അക്ഷരം കോറിയ കടലാസു തുണ്ടുമായി ചെന്ന് വില പറയാൻ ഇനി അയ്യപ്പനില്ല. വഴിനീളെ പിറുപിറുത്ത് കവിതചൊല്ലി കാഴ്ചക്കാരന് കൌതുകമായി നടന്നു നീങ്ങുന്ന അയ്യപ്പൻ ഇനി ഓർമ്മകളിൽ മാത്രം. കലാലയങ്ങളിലെ സാഹിത്യകുതുകികൾക്കിടയിൽ ചെന്ന് കൂട്ടുകൂടി കതിതചൊല്ലി പണം പിരിക്കാനും ചിലപ്പോൾ വെറും കയ്യോടെ മടങ്ങാനും ഇനി ഈ തെരുവോരകവി ഇല്ല. വീടും കുടുംബവും അനാവശ്യ വസ്തുക്കളായിക്കണ്ട്, ഇരിക്കാൻ തോന്നുന്നിടം ഇരിപ്പിടമായും, കിടക്കാൻ തോന്നുന്നിടം കിടപ്പാടമായും കണ്ട് നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്ത യാചകനെ പോലെ അയ്യപ്പൻ നമുക്കിടയിൽ നിർഭയനായി ജീവിച്ചു. ഒന്നും നഷ്ടപ്പെടുവാനില്ലാത്തവർക്ക് ഭയം വേണ്ടല്ലോ! ഒടുവിൽ തനിക്ക് പ്രിയപ്പെട്ട തെരുവോരത്തൊരിടത്ത്തന്നെ അദ്ദേഹം ഇനിയുണരാത്ത ഉറക്കവും ഉറങ്ങി.

അയ്യപ്പന്റെ നഷ്ടം അയ്യപ്പനു നിസാരമായിരിക്കാം. പക്ഷെ മലയള സാഹിത്യത്തിനും സാംസ്കാരിക കേരളത്തിനും അയ്യപ്പന്റെ വേർപാട് തീരാദു:ഖമാണ്. അയ്യപ്പനെ കാണുമ്പോൾ ഒഴിഞ്ഞു മാറിപോകുന്നവരും ഒളിഞ്ഞുനിന്ന് അയ്യപ്പന്റെ ചലനങ്ങളെ നോക്കിക്കാണുമായിരുന്നു. അതെ, അയ്യപ്പൻ ഒരു കവി എന്നതിലുപരി ഒരു കൌതുക മനുഷ്യനും ആയിരുന്നു. അയ്യപ്പനിലെ വിപ്ലവകാരി തന്റേതുമാത്രമായ വൈചിത്ര്യങ്ങളെ സമരായുധങ്ങളാക്കിക്കൊണ്ടാണ് വ്യവസ്ഥിതിയോടുള്ള പരിഹാസവും പ്രതിഷേധവും ചൊരിഞ്ഞത്;പൊരുതിയത്. ജീവിതവും കവിതയും അയ്യപ്പന് തന്റേതായ പോരാട്ടമായിരുന്നു. ഇവിടെ ഏക്കറുകളും ഹെക്ടറുകളും വെട്ടിപ്പിടിക്കാൻ വെമ്പുന്ന സമൂഹത്തിനു മുന്നിൽ അളന്നു തിട്ടപ്പെടുത്താനാകാത്തത്ര വിശാലമായ ഭൂമിയിൽ അയ്യപ്പൻ വിരാജിച്ചു. താൻ ചെല്ലുന്നുടമെല്ലാം തനിക്കുള്ളതായിരുന്നു അയ്യപ്പന്. താൻ കണ്ടുമുട്ടുന്നവരെല്ലാം ചിര പരിചിതരെ പോലെയായിരുന്ന അയ്യപ്പൻ ആർക്കും അന്യനായിരുന്നില്ല.

തിരുവനന്തപുരം നഗരത്തിൽ കറങ്ങി നടക്കുന്ന ഏതൊരാളും നഗരത്തിന്റെ ഏതെങ്കിലും ഭാഗത്തുവച്ച് അയ്യപ്പനെ കണ്ടുമുട്ടുക പതിവാണ്. തിരുവനന്തപുരത്തിന്റെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു കവി അയ്യപ്പൻ. എവിടെയെങ്കിലും നാലാൾ കൂടുന്നിടത്ത് പ്രത്യേകിച്ചും സാംസ്കാരിക പരിപാടികളിൽ വലിഞ്ഞുകയറിചെല്ലുവാനുള്ള തന്റെ അവകാശം അയ്യപ്പൻ അരക്കിട്ടുറപ്പിച്ചിരുന്നു. അയ്യപ്പനോടൊത്തുള്ള നിമിഷങ്ങൾ ആസ്വദിക്കുവാൻ അവിടങ്ങളിലൊക്കെ പുതിയപുതിയ കൂട്ടുകാരും! ഇനി അയ്യപ്പനില്ലാത്ത അനന്തപുരിയുമായും നാം പൊരുത്തപ്പെടേണ്ടിയിരിക്കുന്നു. നഗരത്തിൽ പലപല കാഴ്ചകളുണ്ട്. അയ്യപ്പനും ഒരു നഗരക്കാഴ്ചയായിരുന്നു. കവിതയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവരുടെയും മനസിൽ വിപ്ലവത്തിന്റെ തിരയിളകുന്നവരുടേയും നഗരക്കാഴ്ച. അങ്ങനെയുള്ളവർ എല്ലാം അയ്യപ്പന്റെ ശല്യങ്ങളെ സ്നേഹംകൊണ്ട് സഹിച്ചു. അയ്യപ്പനെ പ്രസാദിപ്പിക്കാൻ വേണ്ടതൊക്കെ കൊടുത്തു. അയ്യപ്പന് പ്രായമായി തലനരച്ചിട്ടും, തലമുറകൾ മാറിമാറി വന്നിട്ടും, ഓരോകാലത്തെയും ഇളം തലമുറയുടെ കൂട്ടുകാരനായിനടന്ന അയ്യപ്പൻ അങ്ങനെ നിത്യയൌവ്വനവുമായി കഴിഞ്ഞുകൂടി.

ഒരു സംഭവം ഇത്തരുണത്തിൽ ഈയുള്ളവനവർകൾ ഓർത്തെഴുതുന്നു. ഒരിക്കൽ ഞങ്ങൾ ഡി.സി ബുക്സിൽ നാട്ടിലെ വായനശാലയ്ക്ക് പുസ്തകമെടുക്കാൻ ചെല്ലുമ്പോൾ അയ്യപ്പൻ അവിടെ ഉണ്ടായിരുന്നു. അവിടെ അപ്പോൾ മാനേജർ ഇല്ല. സെയിത്സിനു നിൽക്കുന്ന പയ്യൻ മാരുമായി ചങ്ങാത്തം കൂടി ഒരു സ്മാളിനുള്ള കാശൊപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു അയ്യപ്പൻ. ഇടയ്ക്ക് ഞങ്ങളോടും കുശലം പറയുന്നുണ്ട്. ആ രവി തന്നെ കുഴയ്ക്കുന്നതായി അയ്യപ്പൻ പരാതിപ്പെട്ടു. രവിയെന്നാൽ രവി ഡി.സി. ഞങ്ങൾ കാര്യം ചോദിച്ചു. അപ്പോൾ അയ്യപ്പൻ പറഞ്ഞത് ആയിരം രൂപയൊക്കെ തനിക്കെടുത്ത് തന്നാൽ താൻ കുഴയത്തില്ലയോ എന്നാണ്. അത്രയും വലിയ തുകയൊന്നും താങ്ങാനുള്ള ശക്തി തനിക്കില്ലെന്നാണ് അയ്യപ്പൻ ഉദ്ദേശിച്ചത്. കാരണം ആയിരം രൂപയ്ക്കൊക്കെ കുടിയ്ക്കുകയെന്നുവച്ചാൽ..! കൂടെക്കൂടെ അദ്ദേഹം ആയിരം രൂപാ തന്ന് കുഴയ്ക്കുന്നുണ്ടത്രേ! എന്നിട്ട് വീണ്ടും പറയുകയാണ്; അല്ല തന്നാലെന്താ? തന്റെ കവിതയൊക്കെ പ്രസിദ്ധീകരിക്കുന്നതല്ലേ? എന്താ രവിക്കു തന്നാൽ? വീണ്ടും സെയിത്സ് ബോയികൾക്കടുത്ത് ചെന്ന് വഴക്കിടുന്നു. ഇടയ്ക്ക് ഈയുള്ളവനവർകളുടെ കൂടെ വന്ന സുഹൃത്തിന്റെ നോട്ടം കണ്ടിട്ട് താങ്കളെന്താ ഇല്ല പോലീസുകാർ നോക്കുന്നതുപോലെ നോക്കുന്നത് എന്നൊരു ചോദ്യം! കാഴ്ചയിൽ ഏതാണ്ട് പോലീസുകാരന്റെ ഗാംഭീര്യമുള്ള സുഹൃത്ത് താൻ പോലീസുതന്നെന്നും അതുകൊണ്ടാണ് പോലീസുകാരനെ പോലെ നോക്കുന്നതെന്നും വെറുതേ പറഞ്ഞു! തനിക്കതു കണ്ടപ്പോഴേ മനസിലായെന്ന് അയ്യപ്പനും!

കടയ്ക്കു പുറത്ത് റോഡിൽ യഥാർത്ഥ പോലീസുകാർ പലരും പലഭാഗത്തായി നില്പുണ്ടായിരുന്നു. കടയ്ക്കുമുന്നിൽതന്നെ റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരനെ ചീത്തപറഞ്ഞുകൊണ്ട് അയാൾക്കരികിലേയ്ക്ക് നീങ്ങുന്ന അയ്യപ്പനെയാണ് പിന്നെ കാണുന്നത്. ഞങ്ങൾ കരുതി പോലീസുകാരുമായി ഇപ്പോൾ പ്രശ്നമാകുമെന്ന്. പുറകെ ചെന്നു ഞങ്ങൾ നോക്കുമ്പോൾ , ഇവിടെ നിങ്ങൾ പോലീസുകാർ വന്നു നിൽക്കാൻ മാത്രം വിഷയമെന്തെന്നു മാന്യമായി ചോദിച്ചു നിൽക്കുകയാണ് അയ്യപ്പൻ. പിന്നെ പെരുമ്പാവൂർ പോകാനുള്ള ബസ്ഫെയറും അറിയണം. അത് പോലീസുകാരൻ പറഞ്ഞുകൊടുക്കാൻ ബാധ്യസ്ഥനാണത്രേ! പരസ്പരബന്ധമില്ലാത്ത രണ്ടു കാര്യങ്ങളുമായാണ് അയ്യപ്പൻ പോലീസുകാരനെ സമീപിച്ചിരിക്കുന്നത്. ആളെ മനസിലാക്കിയ പോലീസുകാരൻ ഞങ്ങളെ നോക്കി കണ്ണീറുക്കിയിട്ട് അയ്യപ്പന്റെ സംശയങ്ങൾക്ക് മറുപടികൾ നൽകുന്നുണ്ടായിരുന്നു. പിന്നെ പോലീസിനെ വിട്ട് ഞങ്ങളുടെ അരികിൽ തിരിച്ചു വന്നിട്ട് ഒരിക്കൽ പറഞ്ഞു സുഗത കുമാരിയുടെ വീട്ടിൽ പോകുന്നുവെന്ന്. ചോദിച്ചിട്ടൊന്നുമല്ല, ചുമ്മാ പറയുകയാണ്.

അല്പം കഴിഞ്ഞ് കറങ്ങി തിരിഞ്ഞ് വന്നിട്ട് പറഞ്ഞു ഹിന്ദുവിൽ (ദിനപത്രം) പോകുന്നുവെന്ന്. അവിടെ പോയാൽ പൈസ കിട്ടുമത്രേ. പിന്നെ പെരുമ്പാവൂരും പോകണം.അതിടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. അവിടെ എന്തോ കാര്യമുണ്ടെന്ന് മനസിലായി. ബുക്സ് ക്സ് സ്റ്റാളിൽ വരുന്നവരോടും പോകുന്നവരോടുമൊക്കെ പെരുമ്പാവൂരിലേയ്ക്കുള്ള ബസ്ഫെയർ തിരക്കുകയാണ് അയ്യപ്പൻ. ആരും വ്യക്തമായ ഉത്തരം നല്കുന്നില്ലെന്ന പരാതിയുമായി കുറച്ചു നേരം അവിടെ കറങ്ങിനിന്നിട്ട് പുറത്തുനിന്ന പോലീസുകാരനോട് ചെന്നു പറഞ്ഞു ഒരു ആട്ടോ വിളിച്ചു കൊടുക്കാൻ. സ്വന്തമായി വിളിച്ചു പോയാൽ മതിയെന്നായി പോലീസുകാരൻ. ഉടനെ നമ്മുടെ അടുത്ത് വന്നു പറഞ്ഞു ആ പോലീസുകാരന്റെ സർവീസ് ശരിയല്ല, റാസ്കൽ എന്ന്! പിന്നെ വീണ്ടും ചെന്ന് അതേ പോലീസുകാരനോട് സ്നേഹ സല്ലാപം നടത്തിയിട്ട് ഒരു ആട്ടോയിൽ കയറി എങ്ങോട്ടെന്നില്ലാതെ യാത്രയായി. എന്തായാലും ആ ആട്ടോയുടെ കൂലി കൊടുക്കാൻ വിധിക്കപ്പെട്ട് നഗരത്തിൽ എവിടെയോ ഇരിക്കുന്ന അയ്യപ്പന്റെ ഏതോ ഒരു സുഹൃത്തിനെക്കുറിച്ചായി പിന്നെ നമ്മുടെ പറച്ചിലും ചിരിയും. ഒരു പക്ഷെ അത് നഗരത്തിനു പുറത്തുമാകാം! പാവം സുഹൃത്ത്! എത്ര ദൂരത്തെ ആട്ടോക്കൂലി ആ ഹതഭാഗ്യൻ കൊടുക്കേണ്ടിവരുമോ എന്തോ!

അങ്ങനെ അയ്യപ്പൻ കഥകൾ പറഞ്ഞാൽ ഒരുപാടുണ്ട്. നഗരത്തിലെ പല സമ്മേളനങ്ങളിലും കയറി വേദി പിടിച്ചെടുക്കുന്ന അയ്യപ്പനെ പിടിച്ചിറക്കാൻ പെടുന്ന പാട് പലരും അനുഭവിച്ചിട്ടുണ്ട്. ചില വേദികളിൽ അയ്യപ്പനെ ക്ഷണിച്ചിരുത്തുകയും സംസാരിപ്പിക്കുകയും ചെയ്യും. പിന്നെ എത്രയൊക്കെ ശല്യമാണെങ്കിലും അയ്യപ്പനെ സ്നേഹിക്കാതിരിക്കാൻ ആർക്കുമാകില്ല. സ്നേഹത്തിന്റെ ഒരു അഭൌമസ്പർശം അയ്യപ്പനിൽ എപ്പോഴുമുണ്ടായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. അയ്യപ്പനാകട്ടെ ആരോടും സ്നേഹം യാചിച്ചു ചെല്ലുകയല്ല പതിവ്; ഒരു പിടി “കടുത്ത” സ്നേഹവുമായി കടന്നുചെന്ന് പിടിമുറുക്കുകയാണ് പതിവ്. ഒഴിവാക്കി വിടുന്നവരെയും ഒഴിഞ്ഞുതിരിഞ്ഞ് രക്ഷപ്പെടുന്നവരെയും തെല്ലും പരിഭവമില്ലാതെ അയ്യപ്പൻ വീണ്ടും വീണ്ടും തിരക്കി ചെല്ലുമായിരുന്നു. അല്ലെങ്കിൽതന്നെ പരിഭവിച്ച് സമയം കളയാൻ അയ്യപ്പനു സമയമെവിടെ? അവർക്ക് സമയമുള്ളപ്പോൾ അയ്യപ്പനെ കിട്ടില്ല. അയ്യപ്പനു സമയമുള്ളപ്പോൾ അവരെ ചെന്നു കാണുകയേ നിവൃത്തിയുള്ളൂ!

അയ്യപ്പൻ എന്ന വ്യക്തിയും അയ്യപ്പൻ എന്ന കവിയും എങ്ങനെ പൊരുത്തപ്പെട്ടു പോകുന്നുവെന്നത് പലപ്പോഴും ഈയുള്ളനവർകളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ താളം തെറ്റി നടക്കുന്ന ഒരാൾക്ക് എങ്ങനെയാണ് ഇത്ര നല്ല കവിതകൾ എഴുതാൻ കഴിയുന്നത് എന്നത് അദ്ഭുതകരം തന്നെ! കരുതലില്ലാത്ത ശരീരവും മനസുമായി നടക്കുന്ന ഈ കവി വെറും കവിയല്ല; ഒരു വിസ്മയകവിതന്നെ! അയ്യപ്പൻ എന്ന ആ ദുർബല ശരീരവും താളം തെറ്റിയ ആ അയ്യപ്പമനസിൽ നിന്ന് ഉയിരെടുത്ത കവിതകളും എക്കാലത്തും സാഹിത്യ ലോകത്ത് ചർച്ചചെയ്യപ്പെട്ട് നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും!

കവി എ. അയ്യപ്പന് ആദരാഞ്ജലികൾ!

Friday, August 13, 2010

ബ്ലോഗ് മീറ്റ് പോസ്റ്റ്‌ -2010

എറണാകുളം ബ്ലോഗ് മീറ്റ് അവലോകനം

ദൂരെയിരുന്നു നാം കൂട്ടുകൂടി; കൂടിയിരുന്നുനാം പാട്ടുപാടി!

വിരല്‍ത്തുമ്പുകൊണ്ട് സൌഹൃദത്തിന്റെ നിത്യവസന്തം വിരിക്കുന്ന കാണാമറയത്തെ കൂട്ടുകാര്‍ ഒത്തുകൂടുന്നത് ആദ്യമല്ല. എന്നാല്‍ ഓരോ ഒത്തുചേരലുകളിലും പുതിയ കൂട്ടുകാരുടെ കൂടിവരല്‍ ബ്ലോഗ് മീറ്റുകളുടെ എക്കാലത്തെയും പ്രത്യേകതയായിരിരിക്കും. അകലങ്ങളിലിരുന്ന് സല്ലപിച്ചും, സംവദിച്ചും, കലഹിച്ചും ഇഴയടുപ്പങ്ങളുണ്ടാക്കുന്ന അക്ഷരസ്നേഹികള്‍ പരസ്പരം നേരില്‍ കാണുമ്പോള്‍ ദൃഢപ്പെടുന്നത് വിവരസാങ്കേതികവിപ്ലവകാലത്തെ നിര്‍വ്വചനങ്ങള്‍ക്ക് വഴങ്ങാത്ത സൌഹൃദാനുഭവങ്ങള്‍! ബൂലോകത്തിനു പുറത്ത് നില്‍ക്കുന്നവര്‍ക്ക് എളുപ്പം മനസിലാകാത്തതാണ് സ്നേഹാനുഭവങ്ങള്‍. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും സഹിഷ്ണുതയിലും പരസ്പര ബഹുമാനത്തിലും അടിയുറച്ചതുമായ വൈവിധ്യമാര്‍ന്ന പുത്തന്‍ ജീവിതാനുഭവമാണ്. ഒരു പക്ഷെ നാളെ എല്ലാവരുടേതുമാകാന്‍ പോകുന്ന അഥവാ ആയിത്തീരേണ്ട സ്നേഹാധിപത്യത്തിന്റെയും വിശ്വമാനവികതയുടെയും നല്ലനാളുകളിലേയ്ക്കുള്ള മുന്നൊരുക്കങ്ങള്‍.

അതിരുകളില്ലാത്ത ഭൂമിക ഇനിയും ഒരു വിദൂര സ്വപ്നമല്ല, അതിവേഗം പുരോഗമിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. രാജ്യാതിര്‍ത്തില്‍കള്‍ ഭൂപടങ്ങളിലെ അതിര്‍ത്തിരേഖകള്‍പോലെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ പ്രക്രിയക്ക് ആക്കം കൂട്ടുന്നതില്‍ ഇന്റെര്‍നെറ്റിന്റെ പങ്ക് വളരെ വലുതാണെന്ന് ഇന്ന് പ്രത്യേകം എടുത്തു പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. ചോദിക്കേണ്ടപ്പോള്‍ ഇന്നലെ വരെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മേല്‍ വിലാസം മാത്രം ചോദിച്ചിരുന്നിടത്ത് പിന്നെ ലാന്‍ഡ്ഫോണ്‍ നമ്പരും അതും കഴിഞ്ഞ് മൊബൈല്‍ ഫോണ്‍ നമ്പരും ചോദിച്ചു തുടങ്ങി. പിന്നെപിന്നെ ഇ-മെയിലും കൂടി ചോദിക്കുന്ന നിലയെത്തി. ഇപ്പോള്‍ ഓരോരുത്തരുടെയും ബ്ലോഗും, വെബ്സൈറ്റും കൂടി ചോദിക്കുന്ന നിലയിലേയ്ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ പുരോഗമിച്ചിരിക്കുന്നു. ഇന്റെര്‍നെറ്റ് ഉപയോഗത്തില്‍ ഏറെ പ്രചാരമുള്ള ഒരു വിഭാഗമാണ് ബ്ലോഗുകള്‍
ഈ ഒരു നേരറിവിന്റെ നിറവില്‍നിന്നു വേണം നാം ബ്ലോഗ് മീറ്റിനെ വിലയിരുത്തേണ്ടത്.

നമ്മള്‍ നേരിട്ട് കാണാതെ പലവിധത്തില്‍ വായിച്ചും, കേട്ടും ചിത്രങ്ങളില്‍ കണ്ടൂം മറ്റും അറിയുന്ന വ്യക്തികളെ നേരിട്ട് കാണുവാനുള്ള ഒരു കൌതുകം സ്വതവേ എല്ലാവര്‍ക്കുമുണ്ടാകും. അത് രാഷ്ട്രീയനേതാക്കളാകട്ടെ, ശാസ്ത്രഞ്ജരാകട്ടെ, സാഹിത്യകാരകട്ടെ, കലാകാരന്മരകട്ടെ, സിനിമാതാരങ്ങളാകട്ടെ ആരുമാകട്ടെ . അതില്‍ ഒരു സസ്പെന്‍സ് ഉണ്ട്. സിനിമാതാരങ്ങളെ കാണാന്‍ സാധാരണ ജനങ്ങളില്‍ കുറച്ച് കൂടുതല്‍ തല്പര്യം ഉണ്ടാകും. നമ്മള്‍ ഓരോരുത്തരും ഇഷ്ടപ്പെടുന്ന ഫീല്‍ഡുകളില്‍ നില്‍ക്കുന്നവരെ കാണാനായിരിക്കും അവരവര്‍ക്ക് കൂടുതല്‍ താല്പര്യം. ഓരോരുത്തരുടെയും പ്രശസ്തിയുടെ വലിപ്പം അനുസരിച്ചിരിക്കും അവരെ കാണാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും കാണാനുള്ള ജിജ്ഞാസയുടെ അളവും. ഇതുപോലെ ബ്ലോഗിംഗിന്റെ മേഖലയില്‍ വിരാജിക്കുന്നവര്‍ക്കും കാണാമറയത്തിരിക്കുന്ന ഇതര ബ്ലോഗ്ഗര്‍മാരെ നേരിട്ട് കാണാനുള്ള താല്പര്യം ഉണ്ടാകും. പുതിയ ബ്ലോഗ്ഗര്‍മാര്‍ക്ക് പ്രത്യേകിച്ചും. പഴയബ്ലോഗ്ഗര്‍മാര്‍ക്കും കാണും പുതിയ പുതിയ ബ്ലോഗ്ഗര്‍ മാരെ കാണാനുള്ള ഒരു ജിജ്ഞാസ. ബ്ലോഗെഴുത്തുകള്‍ വായിച്ചും കമന്റുകള്‍ ഇട്ടും ചാറ്റിംഗിലൂടെയും ഫോണിലൂടെയും ഒക്കെ പുരോഗമിക്കുന്ന സൌഹൃദം നേരില്‍ കാണുമ്പോള്‍ കൂടുതല്‍ ദൃഢപ്പെടുകയും ചെയ്യുന്നു. നേരിട്ട് കണ്ടറിയാനുള്ള ഈ ഒരു കൌതുകത്തിന്റെ സാക്ഷാല്‍ക്കാരം കൂടിയാണ് ഇടയ്ക്കിടെ സംഘടിപ്പിക്കുന്ന ബ്ലോഗ്മീറ്റുകള്‍!

ഇത്തവണ ബ്ലോഗ്മീറ്റ് നടന്നത് എറണാകുളത്താണ്. ഇടപ്പള്ളി ഹൈവേ ഗാര്‍ഡന്‍ ഹോട്ടലില്‍ നടന്ന മീറ്റില്‍ അന്‍പതില്പരം ബ്ലോഗര്‍മാര്‍ പങ്കെടുത്തു. തോടുപുഴയില്‍ വച്ച് മീറ്റ് നടത്താന്‍ ആദ്യം തീരുമാനിച്ച് മുന്നൊരുക്കങ്ങള്‍ നടത്തിയതാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസ്തുത മീറ്റ് അവിടെ വച്ച് നടത്തുന്നത് ഒഴിവാക്കാന്‍ പോലീസ് അധികൃതര്‍ ആവശ്യപ്പെട്ടതിനാല്‍ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. പെട്ടെന്നുള്ള ഈ സ്ഥലമാറ്റം മീറ്റിന്റെ നടത്തിപ്പിനെയും പങ്കാളിത്തത്തെയും ബാധിച്ചുവെങ്കിലും മീറ്റ് ഗംഭീരമായി തന്നെ നടന്നു. മറ്റ് സംഘടനകളുടെ സമ്മേളനങ്ങളും മറ്റും നടത്തുന്നതും ബ്ലോഗ് മീറ്റും തമ്മില്‍ വ്യത്യാസമുണ്ട്. ബ്ലോഗ് മീറ്റ് അധികം ഔപചാരികതകള്‍ ഇല്ലാതെ നടക്കുന്ന ഒത്തു ചേരലാണ്.

ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടതോ ആര്‍ക്കെങ്കിലും എന്തെങ്കിലും സ്ഥാനമാനങ്ങളോ ഉള്ള ഒരു സംഘടിതപ്രസ്ഥാനം നിലവില്‍ ബ്ലോഗര്‍മാര്‍ക്കില്ല. അതുകൊണ്ട് ബ്ലോഗര്‍മാര്‍ക്കിടയില്‍ വലിപ്പച്ചെറുപ്പമില്ല. എല്ലാവരും തുല്യരാണ്. ഇതാണ് ബ്ലോഗ് മീറ്റികളെ ഏറെ സവിശേഷമാക്കി തീര്‍ക്കുന്നത്. എന്തെങ്കിലും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനോ മുന്‍ കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനു വേണ്ടിയോ അല്ല ബ്ലോഗ് മീറ്റുകള്‍ സംഘടിപ്പിക്കുന്നത്. ഇത് ഇന്റെര്‍നെറ്റിന്റെ വിസ്മയലോകത്തെ അവനവന്‍ പ്രസാധനം അഥവാ ബ്ലോഗ് എന്ന മാധ്യമത്തിലൂടെ എഴുതുകയും വരയ്ക്കുകയും പറയുകയും പാടുകയും വീഡിയോ ചിത്രീകരണങ്ങള്‍ നടത്തുകയും മറ്റും ചെയ്യുന്നവരുടെ സൌഹൃദസംഗമമാണ്. മലയാളത്തില്‍ ബൂലോകം എന്ന് അറിയപ്പെടുന്ന ഈ സമാന്തര സാഹിത്യ മേഖല അതിവേഗം വളര്‍ന്ന് വ്യാപിക്കുകയും മലയാള ഭാഷയെയും സംസ്കാരത്തെയും ഗണ്യമായി സ്വാധീനിച്ചുകൊണ്ടിരിക്കുകയുമാണ്. . തളരുന്നുവെന്ന് നാം വിലപിക്കുന്ന നമ്മുടെ മലയാള ഭാഷയിലേയ്ക്ക് ബ്ലോഗുകള്‍ പ്രത്യാശയുടെ നറുമലരുകള്‍ വാരി വിതറുകയാണ്.

എറണാകുളം ബ്ലോഗ് മീറ്റ് നടന്നത് 2010 ആഗസ്റ്റ് മാസം എട്ടാം തീയതി ഇടപ്പള്ളി ഹൈവേ ഗാര്‍ഡന്‍ ഹോട്ടലിലണ്. രാവിലെ പതിനൊന്നു മണിയോടെ ബ്ലോഗ്സംഗമം ആരംഭിച്ചു. ഈ അടുത്ത ദിവസം മരണപ്പെട്ട കവയിത്രി രമ്യാ ആന്റണിയുടെ അകാല വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മീറ്റംഗങ്ങള്‍ ഏതാനും നിമിഷങ്ങള്‍ എഴുന്നേറ്റ് നിന്ന് മൌനം ആചരിച്ചു. അതിനുശേഷമാണ് മറ്റ് പരിപാടികള്‍ നടന്നത്.
ആദ്യം തന്നെ ബ്ലോഗര്‍മാര്‍ ഓരൊരുത്തരായി സ്വയം പരിചയപ്പെടുത്തി. ബ്ലോഗിന്റെ പേരും ബ്ലോഗിലെ പേരും (ബ്ലോഗ്ഗര്‍ നാമം അഥവാ ബ്ലോഗില്‍ പലരും സ്വീകരിക്കുന്ന തൂലികാ നാമം) യഥാര്‍ത്ഥ പേരുമൊക്കെയായി ചിലര്‍ അവരുടെ മള്‍ട്ടിപ്പിള്‍ പേര്‍സണാലിറ്റികള്‍ വെളിപ്പെടുത്തുമ്പോള്‍ പലപ്പോഴും സദസില്‍ ചിരിയും ആശ്ചര്യവും പടര്‍ന്നു. ചിലരാകട്ടെ തങ്ങളുടെ യഥര്‍ത്ഥ പേരും വിവരങ്ങളും ഒളിച്ചു വച്ചപ്പോള്‍ ചിലര്‍ തങ്ങളുടെ ചില ബ്ലോഗിന്റെ പേരുകളും ബ്ലോഗ്ഗര്‍ നാമങ്ങളുമാണ് മറച്ചു വച്ചത്. എങ്കിലും മിക്കവരും പരസ്പരം തിരിച്ചറിഞ്ഞു. ആദ്യമായി മീറ്റിനെത്തിയവരില്‍ പോലും പലര്‍ക്കും പരിചയപ്പെടും മുന്‍പു തന്നെ പരസ്പരം തിരിച്ചറിയാന്‍ കഴിഞ്ഞു. നേരിട്ടുള്ള സംഗമം ആദ്യമെങ്കിലും മീറ്റിനു പുറപ്പെടുന്ന സമയം വരെയും ബ്ലോഗിലൂടെയും ചാറ്റിലൂടെയും ഫോണിലൂടെയും മറ്റും ബന്ധം പുലര്‍ത്തിയിരുന്നവരായിരുന്നു മിക്കവരും. അതുകൊണ്ട്തന്നെ പരിചയപ്പെടുത്തല്‍ പലരെ സംബന്ധിച്ചും ഔപചാരികതയ്ക്കു വേണ്ടി മാത്രമായിരുന്നു.

കവി മുരുകന്‍ കാട്ടാക്കട മീറ്റിനെ അഭിവാദ്യംചെയ്ത് സംസാരിച്ചു.ആദ്യവസാനം സംഗമത്തിലുണ്ടായിരുന്ന അദ്ദേഹം പാട്ടും കവിതകളും കൊണ്ട് സംഗമത്തിനു മേമ്പൊടിയേകി. ബ്ലോഗ്ഗര്‍മാര്‍ അദ്ദേഹത്തിന്റെ കവിതകളും പാട്ടുകളും ഇടയ്ക്കിടെ ഏറ്റുപാടിയത് അക്ഷരാര്‍ത്ഥത്തില്‍ സംഗമത്തെ സംഗീതമയമാക്കി. ഒരു രാഷ്ട്രീയ നേതാവിന്റെ വേഷഭൂഷാ‍ദികളോടേ പാവപ്പെട്ടവന്‍ എന്ന പേരില്‍ ബൂലോകത്ത് സുപരിചിതനായ സുസുമുഖനായ ചെറുപ്പകാരന്‍ മീറ്റിന്റെ കാര്യസ്ഥസ്ഥാനം ഏറ്റെടുത്ത് എല്ലാറ്റിനും നേതൃത്വം നല്‍കി. ഉച്ചയ്ക്ക് ശേഷം ബ്ലോഗര്‍മാരും അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിച്ചു. അതിനുശേഷമാണ് മീറ്റ് സമാപിച്ചത്. കുട്ടി ബ്ലോഗര്‍മര്‍ മുതല്‍ മക്കളും ചെറുമക്കളും ആയവര്‍വരെയുള്ള വിവിധതലമുറകളെ പ്രതിനിധീകരിക്കുന്നവര്‍ മീറ്റില്‍ ഉണ്ടായിരുന്നു. മുന്‍ മീറ്റുകളില്‍ പങ്കെടുത്തിട്ടുള്ളവരൊക്കെ പരസ്പരം ചിരപരിചിതരെപോലെയും ആത്മ മിത്രങ്ങളെ പോലെയും പെരുമാറുന്നത് പുതുമുഖ ബ്ലോഗ്ഗര്‍മാര്‍ക്ക് കൌതുകമായിരുന്നു.

പലരും തലേദിവസമേ എറണാകുളത്ത് വന്ന് തമ്പടിച്ച് സൌഹൃദം പുതുക്കുകയായിരുന്നു. ബ്ലോഗുകളിലൂടെ പരസ്പരം സല്ലപിച്ചവരും സംവദിച്ചവരും കലഹിച്ചവരും എല്ലാം ഒരുമിച്ചു കണ്ടപ്പോള്‍ പരസ്പരം ആലിംഗനബദ്ധരായി. ആശയപരമായ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും സ്നേഹബന്ധങ്ങളും രണ്ടാണെന്ന് തെളിയിക്കുന്ന സ്നേഹപ്രകടനങ്ങളാണ് ബ്ലോഗര്‍മാര്‍ നേരിട്ട് കാണുമ്പോഴും പ്രകടമാകുന്നത്. ആത്യന്തികമായ മനുഷ്യ സ്നേഹവും സഹിഷ്ണുതയും പരസ്പര ബഹുമാനവും ജനാധിപത്യത്തിന്റെ അനിവര്യതകളാണ്. അവയാണ് ബ്ലോഗര്‍മാരെ പരസ്പരം അടുത്തു നിര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. ഒരേ കാറില്‍ സൌഹൃദ സംഭാഷണങ്ങളും തമാശകളുമായി ചാനല്‍ ചര്‍ച്ചകള്‍ക്ക് സ്റ്റുഡിയോയില്‍ വന്ന് പരസ്പരം അഭിപ്രായസംഘട്ടനങ്ങളിലേര്‍പ്പെട്ടിട്ട് വീണ്ടും തോളില്‍ കൈയ്യിട്ട് മടങ്ങിപ്പോകുന്ന രാഷ്ട്രീയ നേതാക്കളെ പോലെ ബ്ലോഗില്‍ മേഞ്ഞു നടന്ന് കടിപിടി കൂടിയിട്ട് സ്വകാ‍ര്യമായ ചാറ്റുകളിലും ഫോണ്‍ സംഭാഷണങ്ങളിലും നേരില്‍ കാണുമ്പോഴും ഉറ്റ സൌഹൃദത്തോടെ കഴിയുന്ന ബ്ലോഗര്‍മാര്‍ ശരിയായ ജനാധിപത്യത്തിന്റെ പ്രതീകങ്ങളാണ്. പല ബ്ലോഗ്ഗര്‍മാരും പുതിയ പോസ്റ്റെഴുതി പബ്ലിഷ് ചെയ്യുന്നതിനു മുന്‍പ് അത് ആശയപരമായി അവരുടെ എതിരാളികളായ ബ്ലോഗര്‍മാക്ക് അയച്ചു കൊടുക്കുന്ന പതിവുണ്ട്. അത് മുന്നേ വായിച്ച് നല്ല കമന്റുകള്‍ എഴുതി പോസ്റ്റും കമന്റുകളും കൊഴുപ്പിക്കുകയാണ് ലക്ഷ്യം. തികച്ചും ജനാധിപത്യപരമായ സംവാദങ്ങള്‍ ബ്ലോഗുകളില്‍ കാണാന്‍ കഴിയും. ഇത് ബ്ലോഗുകള്‍ക്ക് ആധുനിക ജനാധിപത്യ സമൂഹത്തിലുള്ള പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

ഈയുള്ളവന്‍ മീറ്റിനെത്തുമെന്ന് ഉറപ്പുണ്ടായിരുന്നതല്ല. പിതാശ്രീ സുഖമില്ലാതിരിക്കുന്നതിനാല്‍ ദൂരെ യാത്രകള്‍ ഒഴിവാക്കി വരികയാണ്. എന്നിട്ടും മീറ്റിന്റെ തലയ്ക്കുംതലേദിവസം വാപ്പയെ തിരുവനന്തപുരം കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ച് വലിയ കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തി. അന്ന് വൈകിട്ട് തിരുവനന്തപുരത്ത് ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ വച്ച് അപ്പൂട്ടന്‍സ് എന്ന ബ്ലോഗ്ഗര്‍ ബ്ലോഗ് മീറ്റിനു എത്തുമോ എന്നു ചോദിച്ചപ്പോഴും ഞാന്‍ ഉറപ്പൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ പിറ്റേന്ന് ആഗസ്റ്റ് 7-ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക് ഞാന്‍ മീറ്റിനായി ഇറങ്ങിപുറപ്പെടുകയായിരുന്നു. തട്ടത്തുമല ജംഗ്ഷനില്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ ദുബായില്‍ നിന്നും ലീവില്‍ വന്നിട്ടുള്ള എന്റെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഷിനോയ് കാര്‍കൊണ്ട് നിര്‍ത്തി. എന്റെ നില്പു കണ്ടപ്പോഴേ വടക്കോട്ടൊരു യാത്രയ്ക്കാണെന്നു വടശേരിക്കരയ്ക്ക് പോകാന്‍ വന്ന അവന്‍ മനസിലാക്കി കൊട്ടാരക്കരവരെ ഷിനോയിയുടെ ചുവന്ന “എന്തെരാ പോലത്തെ“ കാറിലും ( സോറി, കാറിന്റെ ഇനം ചോദിക്കാന്‍ മറന്നതാണ്) കെ.എസ്.ആര്‍.റ്റി.സി ബസില്‍ ( സോറി, ബസിന്റെയും ഷിനോയിയുടെ കാറിന്റെയും നമ്പര്‍ നോക്കാന്‍ പറ്റിയില്ല) കോട്ടയത്തേക്കും. കോട്ടയത്ത് നിന്ന് വീണ്ടും കെ.എസ്.ആര്‍.റ്റി സി ബസില്‍ മണിക്കൂറുകള്‍ നീണ്ട ട്രാഫിക്ക് അക്ഷമയോടെ അതിജീവിച്ച് എറണാകുളത്തേയ്ക്ക്. ഉറക്കം കാരണം ബസ്റ്റാന്‍ഡിലെത്തിയപ്പോഴാണ് വീട്ടില്‍ നിന്ന് ബ്ലോഗ് മീറ്റിനു തിരിച്ചതും വണ്ടിയില്‍ കയറിയതും ഒക്കെ ഓര്‍മ്മ വന്നത്. പിന്നെ ബസ്റ്റാന്‍ഡിനടുത്ത് ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ച് അതിനെതിരെയുള്ള ഒരു ലോഡ്ജില്‍തന്നെ അതീവ രഹസ്യമായി മുറിയെടുത്ത് ഒരു താമസം അങ്ങു വച്ചുകൊടുക്കാമെന്നു കരുതി.

ബ്ലോഗ്ദേവതയുടെ ഭാഗ്യംകോണ്ട് റൂം ഒരുവിധം വൃത്തിയൊക്കെയുണ്ട്. പക്ഷെ എന്റെ അടുത്ത മുറികളിലൊന്നും എന്നെപോലെ കുറ്റീംതട്ടി വന്നവരാരുമില്ല. ഒരു നിഗൂഢനിശബ്ദത. എനിക്കും അതുതന്നെ ആവശ്യം. ശുദ്ധമായ ഏകാന്തത. റൂം തുറക്കുമ്പോള്‍ കൊതുകുജികള്‍ ഉണ്ടാകരുതേ എന്നാണ് മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ ഇന്റെര്‍നെറ്റ് ദേവന്മാരെ വിളിച്ചപേക്ഷിച്ചത്. വ ട്രാഫിക്ക് പോലീസുകാരെങ്ങാനുമാണെങ്കില്‍ കൊതുകിനെ അടിക്കാന്‍ പ്രത്യേകിച്ച് നിപുണത വേണ്ട. സംഘടിത ആക്രമണമൊന്നുമല്ലെങ്കില്‍ ഫാനിട്ട് നേരിടാമെന്നധൈര്യം കൈവിട്ടില്ല. അവറ്റകള്‍ കടിച്ചാലും മൂളാതിരുന്നാല്‍ മതിയായിരുന്നു. കൊതുകുസംഗീതം ആസ്വദിക്കാനുള്ള മൂടിലുമല്ല. ഭാഗ്യത്തിനു വലിയ കൊതുകുശല്യമില്ല. പ്രതീക്ഷിച്ചതിനേക്കാള്‍ ഒരുവിധം വൃത്തിയൊക്കെയുണ്ട് മുറിയ്ക്ക്. ഇതറിഞ്ഞെങ്കില്‍ രണ്ടു ദിവസം മുന്‍പേ വന്നു കിടക്കാമായിരുന്നു. പക്ഷെ ഡ്രസ്സ് മാറുന്നതിനു മുന്‍പ് പൊതുവേ എന്നിലെ സംശയാലു ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മുറിയിലും പിന്നെ ബാത്ത് റൂമിലുമുള്ള ചുവരിലും മച്ചിലുമെല്ലാം സൂക്ഷ്മനിരീക്ഷണം നടത്തി. ഇനി വല്ല രഹസ്യ ക്യാമറയും ഒളിപ്പിച്ചു വച്ചിരുന്നാലോ? മീറ്റൊക്കെ കഴിഞ്ഞ് തിരിച്ചു ചെല്ലുമ്പോള്‍ ഏതെങ്കിലും സിനിമാനടികളുടെ തല എന്റെ ഉടലിലൊട്ടിച്ച ചലച്ചിത്രമായി മൊബൈല്‍ ഫോണുകളിലൂടെ പ്രചരിക്കുകയായിരിക്കും! ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവന്‍മാര്‍ക്ക് അങ്ങനെയൊന്നുമില്ല. അവന്മാര്‍ ആ‍ണിന്റെ തല പെണ്ണിന്റെ ഉടലിലും ആണിന്റെ ഉടല്‍ പെണ്ണിന്റെ തലയിലുമൊക്കെ തിരിച്ചും മറിച്ചും ആരോപിക്കും. പെണ്ണുപോലും കെട്ടാതെ ഇത്രനാളും കാത്തു സൂക്ഷിച്ച ചാരിത്ര്യം ഒരു ലോഡ്ജ് മുറിയിലെ സൂക്ഷ്മതക്കുറവുകൊണ്ട് നഷ്ടപ്പെടുത്താനുള്ളതല്ല. സൂക്ഷ്മപരിശോധനയില്‍ കുഴപ്പമൊന്നും കാണാഞ്ഞ് ഡ്രസ്സ് ഒന്നു മാറി. എറണാകുളംവരെ വന്നിട്ട് രാത്രിയില്‍ ഇവിടുത്തെ ശുദ്ധവായു അല്പം ശേഖരിച്ചു കൊണ്ടു പോയില്ലെങ്കില്‍ അതൊരു നഷ്ടമല്ലേ എന്നു കരുതിയാണ് മുറിയിലെ ജനല്‍ പാളി ഒന്നു തുറന്നത്. അപ്പോഴാണറിയുന്നത് ഈ ടൂറിസ്റ്റ് ഹോം നഗരത്തിന്റെ ഒരു മുഖം മൂടിമാത്രമാണെന്നും പുറകില്‍ ഗുജറാത്തിലെ ഗിര്‍വനമാണെന്നും! ഇവിടെ സിംഹങ്ങള്‍ മാത്രമല്ല, ശസ്ത്രജ്ഞാനം കൊണ്ടും യുക്തിവാദമമന്ത്രങ്ങള്‍ കൊണ്ടും നാടുകടത്തിയ യക്ഷികളും ഭൂത പ്രേത പിശാചുക്കളും ഓടിരക്ഷപ്പെട്ട് വന്ന് ഓളിപ്പോരു നടത്തുന്ന ഭീകരതാഴ്വരയാണിതെന്ന് മനസിലാക്കാന്‍ സാമാന്യ ബുദ്ധിക്കപ്പുറത്തുള്ള യുക്തിബോധമൊന്നും ആവശ്യമായി വന്നില്ല. പണ്ടേ ശാസ്ത്രം പ്രചരിപ്പിച്ചും യുക്തിവാദാനന്ദസ്വാമികളായ ഇടമറുക്, ഏ.ടി. കോവൂര്‍, ബി. പ്രേമാനന്ദ് തുടങ്ങിയ ദുര്‍മന്ത്രവാദികളുടെ ചിത്രങ്ങള്‍ കാണിച്ചും അവരുടെ ദുര്‍മന്ത്രങ്ങള്‍ ചൊല്ലിയും ഇതുങ്ങളെ ഒരുപാട് ഉപദ്രവിച്ചിട്ടുള്ളതാണ് ഇവനോട് പ്രതികാരം തീര്‍ക്കാന്‍ പറ്റിയ സമയം ഇതുതന്നെയെന്നുകരുതി ഈ ഹിംസ്രജന്തുക്കളൊക്കെക്കൂടി ജനല്‍ വഴി ചാടിക്കയറിവന്നാല്‍ മുരുകന്‍ കാട്ടാകട പാടിയതുപോലെ പിഞ്ചുമടിക്കുത്തന്‍പതുപേര്‍ചേര്‍ന്നുഴുതുമറിക്കും കാഴ്ചകളായിരിക്കും പിന്നെ ഇവിടെ സംഭവിക്കുക. നാളെ സുപ്രഭാതത്തില്‍ ലോഡ്ജുമുറിയില്‍, മരണശേഷം ദാനം കൊടുക്കാമെന്ന് കരുതിയ കണ്ണുകള്‍ പോലും ചൂഴ്ന്നെടുക്കപ്പെട്ട് പിച്ചിച്ചീന്തപ്പെട്ട ഒരു ഡെഡ് ബോഡിയായിരിക്കും കാണപ്പെടുക ! ഒരു പുരുഷന്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട വിചിത്രവര്‍ത്തമാനങ്ങളുമായിട്ടായിരിക്കും നാളെ ചാനലുകലും പത്രങ്ങലുമൊക്കെ തൃശൂര്‍പൂരം കൊണ്ടാടുന്നത്! യക്ഷി-ഭൂത-പ്രേത പിശാചുക്കള്‍ സര്‍വ്വ തെളിവുകളും നശിപ്പിച്ചുമിരിക്കും. . അഥവാതെളിവുകള്‍ കിട്ടിയാല്‍ തന്നെ ഇവറ്റകള്‍ക്കെതിരെ കേസെടുക്കാന്‍ ഇന്ത്യം പീനല്‍ കോഡില്‍ വ്യവസ്ഥകളുമില്ല. പച്ചവെള്ളം കൊടുത്താല്‍ ചവച്ചുകുടിക്കുന്ന പാവം ബ്ലോഗ്ഗര്‍മാരെ ചുറ്റിപ്പറ്റിയായിരീക്കും പിന്നെ ചിലപ്പോള്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുകാരണം എല്ലാ ആടു-പുലി ബ്ലോഗുകളും ഒരു സുപ്രഭാതത്തില്‍ ഡിലീറ്റ് ആയെന്നും വരാം. എന്തിനാ റിസ്കെടുക്കുന്നേ. ജനലങ്ങടച്ച് ഞാന്‍ ഇവിടെ വന്നിട്ടേയില്ലെന്ന മട്ടില്‍ കയറി കണ്ണുമടച്ച് കിടന്നു. ഞാനെന്റെ കണ്ണടച്ചാല്‍ പിന്നെ എന്നെ ഒരു ഹിംസ്രജന്തുക്കള്‍ക്കും കണ്ടെത്താനാകില്ല. അങ്ങനെ നന്നായി ഉറങ്ങി.

രാവിലെ ലോഡ്ജ് മുറിയില്‍ നിന്നും കുളിയും തേവാരവു കഴിഞ്ഞ് പ്രഭാതഭക്ഷണവും കഴിച്ച ശേഷം മീറ്റിനായി ഇറങ്ങി. ഇടപ്പള്ളിവരെ പോകാന്‍ എത്രരൂപയാകുമെന്ന് ഒരു ആട്ടോപൌരനോട് ചോദിച്ചപ്പോള്‍ തൊണ്ണൂറു രൂപയത്രേ. എന്റെ പട്ടി കയറും ആട്ടോയില്‍. അവിടെനിന്ന് തിരിച്ച് വീട്ടിലെത്താന്‍ ഒറ്റവണ്ടിക്ക് തൊണ്ണൂറു രൂപയാകില്ല! അപ്പോഴാണ് അതിയാന്റെ ഒരു തൊണ്ണൂറ് രൂഫാ! സത്യത്തില്‍ ബസ്റ്റാന്‍ഡും ഇടപ്പള്ളിയും തമ്മിലുള്ള അന്തരം മനസിലാക്കാനാണ് ചാര്‍ജ് ചോദിച്ചത്. പിന്നെ കെ.എസ്.ആര്‍. റ്റിസിയുടെ മഹത്വങ്ങള്‍ മനസാ വാഴ്ത്തി ഇടപ്പള്ളിവഴി പോകുന്ന ഒരു ബസില്‍ കയറി. ഇടപ്പള്ളിയില്‍ ഏതു സ്റ്റോപ്പെന്നു ചോദിച്ചപ്പോള്‍ അതൊന്നും എനിക്കറിയില്ലെന്നും എവിടെയെങ്കിലും ചവിട്ടിത്തള്ളാനും പറഞ്ഞു. തിരുവന്തപുരം ചുവയുള്ള സംഭാഷണത്തില്‍ ആകൃഷ്ടനായതുകൊണ്ടാകാം കണ്ടക്ടര്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ് തക്കതായ സ്റ്റോപ്പില്‍ ഇറക്കിത്തന്നു. ഒപ്പം ഇറങ്ങിവന്ന് എന്നെ ഹൈവേഗാര്‍ഡനില്‍ കൊണ്ടുചെന്നാക്കാന്‍ തന്റെ ഔദ്യോകിക കൃത്യനിര്‍വ്വഹണം തടസമാകുന്നതിന്റെ വിഷമം കണ്ടക്ടറുടെ മുഖത്ത് കണ്ടു. (ബാര്‍ ഹോട്ടലാണെന്നറിഞ്ഞിട്ടാണോ ആവോ).

ഇറങ്ങിയ സ്റ്റോപ്പില്‍ നിന്നും ഒരു ചുമട്ടു തൊഴിലാളിപൌരനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ശിരസാവഹിച്ച് ഒരു ഓട്ടോ വിളിച്ച് മീറ്റിടത്തേയ്ക്ക് പോകുകയും ചെയ്തു. ഹോട്ടല്‍ ഹൈവേ ഗാര്‍ഡനില്‍ എത്തിയപ്പോള്‍ തന്റെ ഹോട്ടല്‍മുതലാളിക്ക് ഒരു ഇരയെ കൂടി കിട്ടിയെന്ന മട്ടില്‍ സല്യൂട്ടടിച്ച സെക്യൂരിറ്റിക്കാരനെ ബ്ലോഗ് മീറ്റ് നടക്കുന്ന ഭാഗം ചോദിച്ച് നിരാശനാക്കിക്കൊണ്ട് ഞാനും ഹാളിലെത്തി. സെക്യൂരിറ്റിക്കാരന്‍ ആദ്യം കരുതിയിട്ടുണ്ടാകുക ഞാന്‍ വെള്ളമടിക്കാനോ ഹോട്ടലില്‍ താമസിക്കാനോ ചെന്നതെന്നാ‍യിരിക്കും.

ഹാളിലെത്തുമ്പോള്‍ അവിടെ ഊശാന്‍ താടി വച്ചൊരു ബുദ്ധിജീവി മേശയുമിട്ട് ഭിക്ഷയ്ക്കിരിക്കുന്നു. അടുത്ത് ചെന്നപ്പോഴാണ് ഭിക്ഷക്കരനല്ല ഒരു പിടിച്ചു പറിക്കാരനാണെന്ന് ശരിക്കും മനസ്സിലാക്കിയത്. പണത്തേക്കാള്‍ വലുത് ജീവനായതിനാല്‍ മുന്നൂറു രൂപാ വാരിയെറിഞ്ഞുകൊണ്ട് മീറ്റില്‍ ലയിച്ചു. മീറ്റിന്റെ സംഘാടകരില്‍ ഒരാളായ യൂസഫ് എന്ന ബ്ലോഗ്പരാക്രമിയായിരുന്നു ആയിരുന്നു ആ പിടിച്ചുപറിക്കാരന്‍. രജിസ്ട്രേഷന്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ചില ബ്ലോഗര്‍മാര്‍ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു തുടങ്ങി. ഷെരീഫ് കൊട്ടാരക്കരയെ പരിചയപ്പെട്ടുകൊണ്ടിരിക്കേ തന്നെ കാഴ്ചയിലും പെരുമാറ്റത്തിലും തെളിമയുള്ള ഒരു ചെറുപ്പക്കാരന്‍ വന്ന് നമ്മുടെ മാഷ് അല്ലേ എന്ന് ചോദിച്ചുകൊണ്ട് താനാണ് കൂതറ ഹാഷിം എന്ന് പറഞ്ഞത് എന്നെ ഞെട്ടിച്ചു. കാരണം ഒരു കൂതറയ്ക്കുണ്ടാകേണ്ട മിനിമം യോഗ്യതകള്‍ പോലും നേരിട്ട് കാണുമ്പോള്‍ ആ ചെറുപ്പക്കാരനില്‍ ലവലേശം ദര്‍ശിക്കുവാനായില്ല. വാക്കിലോ പെരുമാറ്റത്തിലോ ഒന്നും ഒരു കൂതറത്തരവും വെളിവാക്കപ്പെട്ടില്ല. ബ്ലോഗില്‍ കൂതറ നേരില്‍ കാതരന്‍!

പിന്നെ ഞാന്‍ ചെന്ന് ബൂലോകരുടെ ആരാധനാമൂര്‍ത്തിയും ബൂലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റും കേരള ഹാഹഹ, ഊണേശ്വരം തുടങ്ങിയ ബ്ലോഗുകളുടെ അധിപനുമായ സജ്ജീവേട്ടനെ പരിചയപ്പെട്ടു. ഞാന്‍ ബ്ലോഗില്‍ വരുന്ന കാലം തൊട്ടേ എന്നെങ്കിലും ഒരിക്കല്‍ കാണാനും പരിചയപ്പെടാനും അദ്ദേഹത്തെക്കൊണ്ട് എന്റെയും ഒരു കാരിക്കേച്ചര്‍ വരപ്പിക്കാനും ആഗ്രഹിച്ചതാണ്. മുന്‍പൊരു ബ്ലോഗ് മീറ്റില്‍ വച്ച് ഏതോ എഫ്.എം റേഡിയോയില്‍ ബ്ലോഗിനെക്കുറിച്ച് സജ്ജീവേട്ടന്‍ സംസാരിക്കുന്ന വീഡിയോ ചിത്രം കണ്ട അന്നു മുതല്‍ നേരില്‍ കാണാന്‍ ആഗ്രഹിച്ചതാണ്. അത് സാധിച്ചു എന്നു മത്രമല്ല എന്റെ കരിക്കേച്ചറും വരച്ചു. മീറ്റ് കഴിഞ്ഞ് സജ്ജീവേട്ടന്‍ ഞാന്‍ തബാറക്ക് റഹ്മാന്‍, വ്നോദ് തിരുവനന്തപുരം, ജുനൈദ് തിരുവല്ല എന്നീ മൂന്നു പേര്‍ക്ക് ബസ്റ്റാ‍ന്‍ഡ്-റെയില്‍ വേ സ്റ്റേഷന്‍ പരിസരം വരെ ലിഫ്റ്റും തന്നു. ആരെയെങ്കിലുമൊക്കെ കയറ്റിയില്ലെങ്കില്‍ തടിപരമായ കാരണങ്ങളാല്‍ തന്റെ കാറ് വശത്തേക്ക് ചരിഞ്ഞുപോകാനും ഇടയുണ്ട്. കഴിഞ്ഞ ബ്ലോഗ് മീറ്റില്‍ തനിക്ക് ഇരിക്കാനിട്ട കസേരകള്‍ എല്ലാം മണലില്‍ പൂഴ്ന്നും കാലൊടിഞ്ഞും അകാല ചരമഗതി പ്രാപിച്ചെന്നു പറഞ്ഞത് അന്ന് വിശ്വസിച്ചില്ല. നേരില്‍ കണ്ടപ്പോള്‍ അതൊന്നും അതിശയോക്തികളായിരുന്നില്ലെന്നും പച്ചയായ യാഥാര്‍ത്ഥ്യങ്ങളായിരുന്നെന്നും മനസിലായി. കാറില്‍ വച്ച് പലതും പറഞ്ഞ കൂട്ടത്തില്‍ മുരുകന്‍ കാട്ടാക്കട കാസറ്റ് കവിത ഇതൊക്കെ ചര്‍ച്ചാ വിഷയമായി. കാസ്റ്റ് കവിതള്‍ വിമര്‍ശിക്കപ്പെടുന്നെങ്കിലും കവിതയെ ജനകീയമാക്കുന്നതില്‍ കാസറ്റ് കവിതകള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഞാന്‍ പറഞ്ഞത് സജീവേട്ടനും അംഗീകരിച്ചു.

ബ്ലോഗ് വിദ്യാര്‍ത്ഥികളുടെ സര്‍വ്വകലാശാലകളാണ് ആദ്യാക്ഷരി, ഇന്ദ്രധനുസ്സ്, ഇന്‍ഫ്യൂഷന്‍ തുടങ്ങിയ ബ്ലോഗുകള്‍. ഇതില്‍ ഇന്ദ്രധനുസ്സ് എന്ന ബ്ലോഗിന്റെ “വൈസ് ചാന്‍സലറും “ ഉടമയും പ്രൊഫസ്സറും എല്ലാമായ ഷാജി മുള്ളൂക്കാരന്‍ നേരത്തെതന്നെ എത്തിയിരുന്നു. ഹാളിനു മുന്നില്‍ ഒരു വശത്ത് മേശയിട്ട് ലാപ്ടോപ്പും ആ‍ം ക്യാമറയും മറ്റ് സങ്കേതങ്ങളുമായി മീറ്റ് ലൈവായി ബൂലോകരെ കാണിയ്ക്കാനുള്ള തിരക്കിലായിരുന്നു. കമ്പ്യൂട്ടറിന്റെ അളവറ്റ സാങ്കേതികഞ്ജാനങ്ങളുമായി നമുക്കെല്ലാം അപ്രാപ്യമായ ഏതോ ലോകത്തിരിക്കുന്ന നമുക്ക് അപ്രാപ്യനായ ഒരു ടെക്നോക്രാറ്റ് എന്ന് മുള്ളൂക്കാരനെക്കുറിച്ച് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ യാതൊരു ജാഡകളുമില്ലാതെ മെലിഞ്ഞ ശരീരവും പിരുന്ന മുടിയും ഒതുക്കമുള്ള താടിയുമുള്ള കൌമാരത്വം മുഖം വിട്ടുപോകാത്ത നിഷ്കളങ്കനും നിര്‍മ്മലനുമായ ഈ യുവാവാണ് സാക്ഷാല്‍ മുള്ളൂക്കാരനെന്ന തിരിച്ചറിവിനോട് പൊരുത്തപ്പെടാന്‍ അല്പം സമയമെടുത്തു. കാരണം ഇങ്ങനെയൊരാളായിരുന്നില്ല എന്റെ മനസ്സില്‍. മീറ്റ് തീര്‍ന്ന ശേഷവും ഞാനും കൂതറ ഹാഷിമും മുള്ളൂക്കാരനോടൊപ്പം കൂടി കമ്പ്യൂട്ടറും ബ്ലോഗും സംബന്ധിച്ച പല സംശയങ്ങളും ചോദിച്ചറിഞ്ഞു. എല്ലാം ഷാജി മുള്ളൂക്കാരന്‍ സ്നേഹപൂര്‍വ്വം പറഞ്ഞുതന്നു. സ്വന്തം തൊഴില്‍ പരമായ തിരക്കുകള്‍ക്കും അലച്ചിലുകള്‍ക്കുമിടയിലും മെയിലായും ചാറ്റായും തന്റെ ഇന്ദ്രധനുസ്സ് ബ്ലോഗില്‍ കമന്റായും ഒക്കെ ബ്ലോഗ് സംബന്ധമായി വരുന്ന സംശയങ്ങള്‍ക്കെല്ലാം മറുപടിപറയാനും പുതിയ ബ്ലോഗ്ടിപ്പുകളും ട്രിക്കുകളും നിര്‍മ്മിച്ചു നല്‍കാനും സമയം കണ്ടെത്തുന്ന ഈ ചെറുപ്പക്കാരന്‍ ഒരു വ്സ്മയം തന്നെ. തീര്‍ച്ചയായും മുള്ളൂക്കാരന്‍ എന്നെങ്കിലും ഒരിക്കല്‍ ഇന്നുള്ളതിലും എത്രയോ ഏറെ വാഴ്തപ്പെട്ടവനാകും; ബൂലോകത്തിന് അകത്തും പുറത്തും. ആദ്യാക്ഷരി അപ്പുമാഷ് ഈ മീറ്റിന് ഇല്ലായിരുന്നു. അദ്ദേഹത്തെയും ഞാന്‍ ഇതേമാതിരി വാഴ്തപ്പെടാന്‍ ഇഷ്ടപ്പെടുന്നു.

കാരണം എങ്ങനെയൊക്കെയോ അനല്പമായി ലഭിച്ച അറിവുമായി ബ്ലോഗ് തുടങ്ങി പകച്ചു നില്‍ക്കുമ്പോള്‍ സംശയം ചോദിക്കാന്‍ ആരെയും കിട്ടാതിരിക്കേ, ബ്ലോഗൊരുക്കുകളുടെ ‘ആകെമൊത്തം ടോട്ടല്‍‘ കാര്യങ്ങള്‍ മിനക്കെട്ടിരുന്ന് ഞാന്‍ നോക്കി പഠിച്ച ബ്ലോഗുകളാണ് ആദ്യാക്ഷരി, ഇന്ദ്രധനുസ്സ് മുതലായവ. ബ്ലോഗിംഗില്‍ ഞാന്‍ സാമാന്യ ബിരുദമെടുത്ത എന്റെ സര്‍വ്വകലാശാലകള്‍ ആണ് അവ. നിങ്ങള്‍ തരുന്ന എല്ലാ ട്രിക്കുകളും ടിപ്പുകളും ബ്ലോഗില്‍ പ്രയോഗിച്ചാല്‍ പിന്നെ ബ്ലോഗ് ചലിക്കില്ലെന്നും, ലോഗിം സമയം നീണ്ടുപോകുന്നതുകാരണം ബ്ലോഗില്‍ വരുന്നവര്‍ ക്ഷമകെട്ട് ഇറങ്ങിയോടുമെന്നും മുള്ളൂക്കാരനോട് തമാശപറഞ്ഞത് ആസ്വദിച്ചുകൊണ്ട് അത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അല്പം വിശദമായി തന്നെ മുള്ളൂകാരന്‍ പറഞ്ഞുതന്നു. എനിക്കാണെങ്കില്‍ ബ്ലോഗില്‍ ഉപയോഗിക്കാവുന്ന എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്നാണാഗ്രഹം. എല്ലാം ഒരു ബ്ലോഗില്‍ ചെയ്യാന്‍ പറ്റാ‍ത്തതുകൊണ്ട് പല ബ്ലോഗിലായിട്ടാണ് ഞാന്‍ ഓരോന്ന് പ്രയോഗിക്കുന്നത്. എന്റെ ഏതൊരു ബ്ലോഗിലും ഇന്ദ്ര ധനുസ്സിന്റെയും ആദ്യാക്ഷരിയുടെയും ഇന്‍ഫ്യൂഷന്റെയും ഒക്കെ ഒരു സ്വാധീനം ഉണ്ടാകും. എന്റെ അഭിപ്രായത്തില്‍ ഇത്തരം സേവനങ്ങളെ ബൂലോകവാസികള്‍ അര്‍ഹമായ അവാര്‍ഡുകള്‍ നല്‍കി ആദരിക്കേണ്ടതാണ്. എന്തായാലും മുള്ളൂക്കാരനെ നേരിട്ട് കണ്ടതിലും പരിചയപ്പെട്ടതിലുമുള്ള എന്റെ അതിരറ്റ ആഹ്ലാദം ഞാന്‍ ഇവിടെ പങ്കു വയ്ക്കുന്നു. മുള്ളൂക്കാരന്‍ കീ ജയ്!

തന്റെ സ്വന്തം ബൂലോക ആശ്രമത്തില്‍ ഇരുന്നിട്ട് ഇരിപ്പുറയ്ക്കാതെ ബൂലോകത്തെ മൊത്തമായും നെഞ്ചേറ്റി ലാളിച്ച് അതിന്റെ പ്രചാരണത്തിനും വളര്‍ച്ചയ്ക്കും വേണ്ടി ഉത്സാഹപൂര്‍വ്വം ഓടി നടക്കുന്ന മറ്റൊരു വിസ്മയമാണ് ബൂലോകമഹാകവിയെന്നു ചേര്‍ക്കാതെ പേരു പറഞ്ഞാല്‍ കോപിക്കാന്‍ സാദ്ധ്യതയുള്ള, ഗ്രന്ധകാരന്‍ കൂടിയായ നമ്മുടെ സ്വന്തം കാപ്പിലാന്‍. ബൂലോകത്ത് എന്തുനടക്കുന്നുവെന്ന് അതിന്റെ പുറം ലോകത്തുള്ളവരെക്കൂടി അറിയിക്കുവാന്‍ തുടങ്ങിയ ബൂലോകം ഓണ്‍ലെയിന്‍ എന്ന ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പത്രസംരഭകരിലൊരാള്‍മുഖ്യനായ കാപ്പിലാന്‍ പെട്ടിയില്‍ ബൂലോകം ഓണ്‍ലെയിന്‍ പത്രത്തിന്റെ കോപ്പികള്‍ കൊണ്ടുവന്നിരുന്നു. അത് പാവപ്പെട്ടവന്‍ മീറ്റില്‍ പങ്കെടുത്തവര്‍ക്ക് പരിചയപ്പെടുത്തി. ബ്ലോഗ് പത്രത്തില്‍ എഴുതാന്‍ എല്ലാവരെയും കാപ്പിലാന്‍ സന്തോഷപൂര്‍വ്വം ക്ഷണിച്ചു. ബൂലോകം ബ്ലോഗ്പത്രത്തിന്റെ പ്രകാശന ചടങ്ങ് റിപ്പോര്‍ട്ട് ചെയ്ത എന്നെ കണ്ടയുടന്‍ തന്നെ അദ്ദേഹം അടുത്ത് വിളിച്ച് സംസാരിച്ചു. ഈ കാപ്പിലാനെയും ബ്ലോഗില്‍ വന്ന അന്നുമുതല്‍ ഞാന്‍ കാണാന്‍ ആഗ്രഹിച്ചിരുന്നതാണ്. കാപ്പിലാനെ പോലുള്ളവര്‍ നമ്മുടെ ബൂലോകത്തിന് ഒരാവേശം തന്നെ!

ബ്ലോഗ് മീറ്റ് നടക്കുമ്പോള്‍ അതിന്റെ ലൈവ് കാണിക്കുന്നതും ഫോട്ടോ എടുക്കുന്നതും അത് പബ്ലിഷ് ചെയ്യുന്നതും ഒക്കെ ബ്ലോഗ്ഗര്‍മാര്‍ തന്നെയാണ്. അക്കാര്യത്തില്‍ നമ്മള്‍ ബൂലോകവാസികള്‍ സ്വയം പര്യാപ്തരാണ്. ബൂലോകത്തിന്റെ സ്വന്തം ഫോട്ടോഗ്രാഫറായ ഹരീഷ് തൊടുപുഴ മീറ്റിനു വന്നിട്ട് ക്യാമറ താഴെ വച്ചിട്ടില്ല. ഒപ്പം മറ്റൊരു ക്യാമറയുമായി അപ്പൂട്ടന്‍സും. ക്യാമറകൊണ്ടുവന്നവരെല്ലാം ചിത്രങ്ങള്‍ എടുത്തെങ്കിലും എല്ലാവര്‍ക്കുംവേണ്ടി ചിത്രങ്ങളെടുക്കാന്‍ ചുമതലയെടുത്തവര്‍ അവരായിരുന്നു. ഇതില്‍ ഹരീഷ് തൊടുപുഴയെയും ഞാ‍ന്‍ ആദ്യമായി കാണുന്നതാണ്. തൊടുപുഴയില്‍ വച്ച് മീറ്റ് നടക്കാതെ പോയതിലുള്ള നിരാശ ഹരീഷിന്റെ മുഖത്ത് ഉള്ളതു പോലെ തോന്നി. സാരമില്ല ഹരീഷ്, പ്രശ്നങ്ങള്‍ ഒക്കെ ഒന്നു കെട്ടടങ്ങുമ്പോള്‍ നമുക്ക് അങ്ങോട്ടു വന്ന് കൂടാമല്ലോ.

മീറ്റില്‍ എല്ലാവരും സദസ്സിനു മുന്നില്‍ വന്ന് പരിചയപ്പെട്ടുകൊണ്ടിരിക്കെ ഒരാള്‍ക്ക് ഇങ്ങോട്ട് വരാന്‍ കഴിയില്ലെന്നും മൈക്ക് അങ്ങോട്ടു കൊടുക്കാമെന്നും പാവപ്പെട്ടവന്‍ പറഞ്ഞപ്പോള്‍ മുന്നിലിരുന്ന എല്ലാവരും പുറകിലേക്ക് നോക്കി. താടിയും തേജസ്സുള്ള മുഖവും ഇഷ്കളങ്കമായ ചിരിയുമായി വീല്‍ചെയറില്‍ ഇരിക്കുന്ന ഉള്‍ക്കഴ്ച എന്ന ബ്ലോഗ് ചെയ്യുന്ന സദിക്ക് എസ്. എം ആയിരുന്നു അത്. കാല്‍മുട്ടിനു സുഖമില്ലാത്ത അദ്ദേഹം കായംകുളത്തു നിന്നും കാറോടിച്ച് മീറ്റിന് എത്തിച്ചേര്‍ന്നതാണ്. പിന്നെ മീറ്റില്‍ പങ്കെടുത്തവരെല്ലാം അദ്ദേഹത്തെ പരിചയപ്പെടാനും സ്നേഹത്തില്‍ പൊതിയാനും തിരക്കുകൂട്ടുകയായിരുന്നു. മുരുകന്‍ കാട്ടാക്കടയടക്കം പലരും സാദീക്കിനൊപ്പം നിന്ന് ഫോട്ടോ എടുക്കാനും ഉത്സാഹിക്കുന്നുണ്ടായിരുന്നു. മീറ്റ് തീരുന്നതിന് കുറച്ചുമുന്‍പ് അദ്ദേഹം മടങ്ങാന്‍ നേരത്തും യാത്രയാക്കാനും സലാം പറയാനും ഷേക്ക് ഹാന്‍ഡ് കൊടുക്കാനും ബ്ലോഗര്‍മാര്‍ തിരക്കു കൂട്ടി. ഈ ബ്ലോഗ്മീറ്റിനെ അവിസ്മരണീയമാക്കുന്ന ഒന്നായിരുന്നു സാദിക്കിന്റെ സാന്നിദ്ധ്യം. സൌഹൃദം തേടിയെത്തിയ സാദിക്ക് സ്നേഹതിരേകത്തിന്റെ ഉഷ്ണ-ശൈത്യങ്ങള്‍ ശരിക്കും സമ്മാനിച്ചു തന്നെയാണ് സഹബ്ലോഗര്‍മാര്‍ യാത്രയാക്കിയത്.

സജ്ജീവേട്ടന്‍ ഇത്തവണയും മീറ്റില്‍ പങ്കെടുത്തവരുടെ കാരിക്കേച്ചര്‍ വരച്ചു. ഡോ. ജയന്‍ ദാമോദരനും ഞാനും ചിത്രകലയ്ക്ക് വേഗം വഴങ്ങുന്ന മുഖങ്ങളല്ലെന്ന് സജ്ജീവേട്ടന്‍ വെളിപ്പെടുത്തിയെങ്കിലും ഞങ്ങളെയും നന്നായി വരച്ചു തന്നു. വരച്ചുകൊണ്ടിരിക്കെ ചിലരെ ഇടത്തേയ്ക്ക് ചരിഞ്ഞു നോക്കാന്‍ പറയും. ചിലരോട് അദ്ദേഹംതന്നെ ചിരിച്ചുകാണിച്ചുകൊണ്ട് ചിരിക്കാന്‍ പറയും. പിന്നെ തൊഴില്‍ പരമായി എന്തു ചെയ്യുന്നു എന്ന് ചോദിക്കും. അതനുസരിച്ചായിരിക്കും ചിത്രത്തിലെ വേഷം. നിമിഷങ്ങള്‍ക്കുള്ളില്‍ കരിക്കേച്ചര്‍ റെഡി. ജയന്‍ ഡോക്ടര്‍ക്ക് കാതില്‍ സ്റ്റെതസ് സ്കോപ്പ്. എന്റെ വെള്ളമുണ്ടും ഷര്‍ട്ടും കണ്ട് രാഷ്ട്രീയമാണോ എന്ന് ചോദിച്ചു. ആണെന്നു വേണമെങ്കില്‍ പറയാം എന്ന് പറഞ്ഞപ്പോള്‍ ഗ്രൂപ്പേതെന്ന തമാശച്ചോദ്യം. വെളിപ്പെടുത്തില്ലെന്ന് ഞാനും. നിമിഷങ്ങള്‍ക്കുള്ളില്‍ കക്ഷത്ത് ഒരു ഡയറിയുമായി മുണ്ടും നൂത്തിട്ട് ഞാന്‍ നടക്കുന്ന ചിത്രം വരച്ചുതന്നു. അങ്ങനെ കാരിക്കേച്ചറില്‍ ഞാന്‍ ഒരു എം.എല്‍.യോ എം. പിയോ ഒക്കെ ആയി!

ഒരു സംഭവമായി കുമാരന്‍ തലേദിവസമേ മീറ്റിനെന്ന വ്യജേന എറണാകുളത്തെത്തി കൊച്ചി അധോലോകത്തെ നായകളുമായി- സോറി- നായകന്മാരുമായി ചേര്‍ന്ന് കുമാരസംഭവങ്ങള്‍ എന്ന ഭീകര ഗ്രന്ധം വിറ്റതായും തലനാരിഴയില്‍ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടാണ് മീറ്റിലെത്തിയതെന്നും സ്ഥിരീകരിക്കാത്ത വര്‍ത്തയുണ്ട്. അന്വേഷണത്തിലിരിക്കുന്ന കേസായതിനാല്‍ പോലീസ് സംഗതികള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണത്രേ. ബ്ലോഗ് മീറ്റിനുള്ളിലും ഇതിനകം നിരോധീക്കപ്പെട്ട ഭീകരനര്‍മ്മങ്ങള്‍ കുത്തിനിറച്ച കുമാര സംഭവങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചവരെയും അതിനു സഹയിച്ച പാവപ്പെട്ടവനെയും പോലീസ് തിരയുന്നുണ്ട്. വട്ടിയിലും കുട്ടയിലും ഭീക്രഗ്രന്ധവും ചുമന്ന് സമ്മേളനങ്ങളും മറ്റും നടക്കുന്ന സ്ഥലങ്ങളില്‍ നുഴഞ്ഞുകയറി വില്പന ചെയ്യുന്നതായി നേരത്തേ ചില ബ്ലോഗര്‍മാര്‍ പോലീസില്‍ രഹസ്യവിവരം നല്‍കിയിരുന്നു. മര്യാദയ്ക്ക് നടക്കുന്ന വായനാകുതുകികളെ ഭീകരനര്‍മ്മം വായിപ്പിച്ച് ചിരിപ്പിച്ച് കുടല്‍കലക്കികുടല്‍മാല പുറത്തെടുത്ത് കഴുത്തിലിട്ട് നൃത്തമാടി അര്‍ത്തട്ടഹസിക്കുന്നുവെന്ന അതീവ ഗുരുതരനായ ക്രിമിനല്‍ കുറ്റമാണ് കുമാരനു മേല്‍ ആരോപിച്ചിരിക്കുന്നത്. ഒരിക്കല്‍ അറസ്റ്റിലായ കുമാരന്‍ പോലീസുകാരെ പ്രലോഭിപ്പിച്ച് തന്റെ പുസ്തകം വയിപ്പിച്ച് ചിരിപ്പിച്ച് പോലീസിന്റെ വീര്യം കെടുത്തി രക്ഷപ്പെട്ടതിന് കണ്ണൂരില്‍ നിലവില്‍ വേറെയുംകേസുണ്ട്. രണ്ടു പോലീസുകാര്‍ ഈ സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്നു. ബൂലോകത്തെ കേന്ദ്രീകരിച്ചാണ് ഇതിയാന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും നടക്കുന്നത്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അധോ(ബൂ)ലോക നയകനയ കാപ്പിലാനുമായി രചനാപരമായ ചില നിഗൂഢ കരാറുകളിസ്ല്‍ ഏര്‍പ്പെട്ടതായി കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ നിന്നും കുമാരന്റെ വിദേശബന്ധം വെളിവാക്കപ്പെട്ടിട്ടുണ്ട്. ബൂലോകം ഓണ്‍ലൈന്‍ വഴി ഭീകരനര്‍മ്മഗ്രന്ധം രാജ്യം വിട്ടുപോകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കൊച്ചിയിലേതാണ്ടൊരു ചാണ്ടിക്കുഞ്ഞ് വെളിപ്പെടുത്തിയിട്ടുമുണ്ട്.

മീറ്റ് തുടങ്ങി ഞാന്‍ എന്നെ പരിചയപ്പെടുത്തിയീട്ട് സീറ്റില്‍ വന്നിരിക്കുമ്പോള്‍ കണ്ണാടികൊണ്ട് മുഖം രക്ഷിക്കുന്ന ഒരു ചെറുപ്പക്കാരന്‍ വന്ന് എന്റെ കാതില്‍ പറഞ്ഞു ഒന്നു കാണണമെന്ന്. ഞാനൊന്നു ഞട്ടി. ഇവനാര്? അമേരിക്കയുടേ കറുത്ത കൈകളുടെ പ്രവര്‍ത്തന ഫലമായി മീറ്റിലേയ്ക്ക് നുഴഞ്ഞു കയറിയ ആഗോള ഭീകരന്മാരോ ചാരന്മരോ മറ്റോ ആണോ? എന്തായാലും നേരിടുകതന്നെയെന്നുറച്ച് ചെല്ലുമ്പോഴാണ് ഭീകരന്‍ പേരു പറഞ്ഞത്; മലബാര്‍ മേഖലയിലിരുന്ന് ബ്ലോഗ് തിന്നുന്ന കൊട്ടോട്ടിക്കാരന്‍! കൊട്ടോട്ടി എന്നത് വീട്ടുപേരാണെന്നും ആ വീട് നമ്മുടെ നാട്ടിലാണെന്നും ആകയാല്‍ നമ്മള്‍ ഒരു നാട്ടുകാരാണെന്നും ആ കൂട്ടിമുട്ടലില്‍ വെളിപ്പെടുത്താനാണ് കാതില്‍ മന്ത്രവുമായി എത്തിയത്. ഇനി വീണ്ടും ഇങ്ങ് തെക്കോട്ട് വീടുംകുടിയും വച്ച് കെട്ടിയെടുക്കുന്നുവത്രേ! അപ്പോള്‍ നേരില്‍ കാണാമെന്നൊരു കടുത്ത ഭീഷണിയും. വരട്ടെ വേണ്ടിവന്നാല്‍ “കൊട്ടെഷന്‍ബ്ലോഗുകാരെ“ വച്ച് നേരിടും!

വിസ്താരഭയത്താല്‍ എല്ലാവരുടെയും പേരു വിവരങ്ങള്‍ എടുത്തു പറഞ്ഞ് വിശദീകരിക്കുന്നില്ല. മീറ്റിനെത്തി പരിചയപ്പെട്ട പലരെക്കുറിച്ചും ഇനിയും എഴുതാനുണ്ടെങ്കിലും തല്‍ക്കാലം ഇത്രയില്‍ ഒതുക്കുന്നു. മാത്രവുമല്ല പലരുടെയും യഥാര്‍ത്ഥപേരും ബ്ലോഗര്‍ പേരും ബ്ലോഗിന്റെ പേരും യു.ആര്‍.എലും ഒക്കെ ചേര്‍ന്ന സങ്കീര്‍ണ്ണതകളും സ്വതവേയുള്ള ഓര്‍മ്മപ്പിശകും കാരണം പലരുടെയും പേരൊക്കെ മറന്നുപോയി. എന്തായാലും ഈ മീറ്റ് നല്ലൊരു അനുഭവമായി. ഇനിയും ഇത്തരം ഒത്തുചേരലുകളുടേതായ പ്രത്യാശകള്‍ പങ്കുവച്ചുകൊണ്ടാണ് മീറ്റിനെത്തിയ എല്ലാവരും യാത്രപറഞ്ഞത്. മീറ്റിന്റെ സംഘാടനത്തിന് നേതൃത്വം നല്‍കിയ യൂസഫ് അടക്കമുള്ള എറണാകുളത്തെ ബ്ലോഗര്‍ സുഹൃത്തുക്കളോടുള്ള നന്ദിയും ഇവിടെ പ്രകാശിപ്പിക്കുന്നു.Justify Full

കവയിത്രി രമ്യ ആന്റണി നിര്യാതയായി

കവയിത്രി രമ്യ ആന്റണി നിര്യാതയായി

ഒടുവില്‍ മരണത്തിന്റെ ഇംഗിതത്തിനു മുന്നില്‍ രമ്യ ദുര്‍ബലയായി; സ്നേഹം കൊണ്ടും കവിതകൊണ്ടും മരണത്തോട് സംവദിച്ച് സംവദിച്ച് രമ്യ ഒടുവില്‍ അനുതാപപൂര്‍വ്വം മരണത്തിനു കീഴ്പെട്ടു.

കവയിത്രി രമ്യാ ആന്റണി (24) നിര്യാതയായി. കാന്‍സര്‍ ബാധിതയായി ഒരു വര്‍ഷമായി ആര്‍.സി.സി യില്‍ ചികിത്സയിലായിരുന്നു. ബ്ലോഗിൽ കവിതകൾ എഴുതിയിരുന്നു. ഓര്‍ക്കൂട്ട്, കൂട്ടം, ഫെയ്സ് ബൂക്ക്, തുടങ്ങിയ കൂട്ടായ്മകളിലൂടെ പ്രശസ്തയായിരുന്നു രമ്യ. ശലഭായനം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പര്‍ശം എന്ന പുസ്തകത്തിന്റെ രചനയിലായിരുന്നു. തിരുമലയിലാണ് താമസിച്ചിരുന്നത്. അച്ഛന്‍ ആ‍ന്റണി, അമ്മ ജാനറ്റ്. സഹോദരങ്ങള്‍ ധന്യ, സൌമ്യ.

രമ്യ ആന്റണിയ്ക്ക് ആദരാഞ്ജലികള്‍!

പൊതുയോഗനിരോധനം പെരുവഴിയിൽ

മുൻമൊഴി: രാഷ്ട്രീയവും ജനാധിപത്യവും ഇഷ്ടപ്പെടുന്നതിനാൽ വിഷയത്തിൽ വീണ്ടും പ്രതികരിക്കുന്നു; പൊതുയോഗനിരോധനത്തിന്റെ അർത്ഥശൂന്യതയെപറ്റി വീണ്ടും ഏതാനും വരികൾ.....

പോസ്റ്റിന്റെ ചുരുക്കം: പൊതുവഴിയരികിലെ പൊതുയോഗനിരോധനം അപ്രായോഗികം. അനുചിതം. ജനാധിപത്യവിരുദ്ധം. അർത്ഥശൂന്യം. വിധി പരാജയപ്പെടുന്നു. രാഷ്ട്രീയപാർട്ടികൾ ഒന്നും വിധി പാലിക്കുന്നില്ല. ഇനി പാലിക്കുമെന്നും തോന്നുന്നില്ല. ഇപ്പോഴും വഴിയരികിൽ പൊതുയോഗങ്ങൾ നടക്കുന്നു. പൊതുവഴിനീളെ ജാഥകളും പ്രകടനങ്ങളും നടക്കുന്നു. ഇനിയും നടക്കും. കോടതികളെ ബഹുമാനിക്കേണ്ടതുതന്നെ. പക്ഷെ ബഹുമാനപ്പെട്ട കോടതി ഇത്തരം ഒരു വിധി ഒഴിവാക്കണമായിരുന്നു. തിരുത്താൻ ഇനിയും സമയമുണ്ട്. തിരുത്തിയില്ലെങ്കിൽ സർക്കാർ നിയമം കൊണ്ടുവന്നേക്കും. കോടതിയുടെ ഗൌരവം ഇതില്ലാതാക്കും. രാഷ്ട്രീയവും നീതിന്യായവിഭാഗവും കൊമ്പു കോർക്കുന്നത് നന്നല്ല. ഒരു കോമ്പ്രമൈസായിരിക്കും നല്ലത്; എല്ലായ്പോഴും!


പൊതുയോഗനിരോധനം പെരുവഴിയിൽ

കളിതമാശയല്ല കോടതികൾ. ഇന്ന് ഒരു നീതിപീഠം പറയുന്ന വിധി നാളെ നിയമമാണ്. ഏതെങ്കിലും കോടതികൾ മുമ്പ് പറഞ്ഞിട്ടുള്ള വിധികൾ ഉദ്ധരിച്ച് സമാനമായ മറ്റ് കേസുകളിൽ മറ്റ് കോടതികൾ വിധിപറയുന്ന പതിവുണ്ട്. അപ്പോൾ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിൽ നിയമ നിർമ്മാണ സഭകൾക്ക് പുറമേ കോടതികളും ഒരു പങ്ക് വഹിക്കുകയാണ്. നമ്മുടെ ഭരണഘടനയെയും നിയമങ്ങളെയും വ്യാഖ്യാനിക്കുകയും അതുവഴി ഏതു സന്ദർഭത്തിലും ജനങ്ങൾക്ക് ശരിയായ നീതി ലഭ്യമാക്കുകയും ചെയ്യുക എന്ന ഗൌരവമേറിയ ധർമ്മമാണ് നീതിപീഠത്തിനു നിർവഹിക്കുവാനുള്ളത്. അത് നമ്മുടെ ഭരണഘടനാസംബന്ധിച്ചും നിയമങ്ങൾ സംബന്ധിച്ചും കാലകാലങ്ങളിൽ ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുകയും സങ്കീർണ്ണതകൾ മറ്റുകയും ചെയ്യുന്നു. വിവാദവിഷയങ്ങളിൽ അത് അന്തിമ വിധി കല്പിക്കുന്നു.

നീതിപീഠം ഭരണകൂടത്തിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും ശ്രദ്ധയില്പെടാത്ത പല കാര്യങ്ങളിലും സ്വമേധയാ ഇടപെട്ട് സമൂഹത്തിൽ നീതി അരക്കിട്ടുറപ്പിക്കുന്നു. നിയമങ്ങളെ വ്യാഖ്യാനിക്കുകയും വ്യവഹാരങ്ങൾ നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുക എന്നതിനപ്പുറം നിയമനിർമ്മാണത്തിന്റെ മേഖലയിലും അത് അവശ്യം കൈവയ്ക്കുന്നു. അങ്ങനെ നിയമ വ്യവസ്ഥയ്ക്കും നിയമനിർമ്മാണസഭയ്ക്കും ഒരു കൈ സഹായം കൂടിയാണ് നീതി പീഠം പലപ്പോഴും. കടുത്ത പരസ്യ വിമർശനങ്ങളിൽനിന്നു പോലും ജനം കോടതിയെ ഒഴിച്ചു നിർത്തുന്നതും ഒരർത്ഥത്തിൽ ജനകീയമല്ലാത്ത ജനാധിപത്യ സ്ഥാപനത്തിന്റെ പ്രാധാന്യം ഉള്ളിൽ വച്ചുകൊണ്ടാണ്. അല്ല്ലാതെ കോടതിയലക്ഷ്യമാകും എന്ന ഉൾഭയം കൊണ്ട് മാത്രമല്ല.

നീതിപീഠങ്ങൾ ജനാധിപത്യവ്യവസ്ഥിതിയുടെ മാർഗ്ഗദർശിയും കാര്യദർശിയും നിരീക്ഷകനും ഭരണഘടനയുടെ സംരക്ഷകനും എല്ലാമാണ്. പോലീസ് ഉൾപ്പെടെയുള്ള നിയമപാലകരാകട്ടെ ജനാധിപത്യത്തിന്റെ കാവൽഭടന്മാരാണ്. രാഷ്ട്രീയക്കാരാകട്ടെ ജനാധിപത്യ വ്യവസ്ഥിതിയെ സചേതനവും സജീവവുമാക്കിത്തീർക്കുന്ന നാഡിഞരമ്പുകളുമാണ്. അതല്ല, നീതിപീഠമാണ്. ജനാധിപത്യത്തിന്റെ ഹൃദയമെന്നു കരുതിയാൽ രാഷ്ട്രീയം അതിന്റെ തുടിപ്പാണ്. തുടിപ്പ് നിലച്ചാൽ പിന്നെ ഹൃദയവുമില്ല ശരീരവുമില്ല. അതുമല്ല രാഷ്ട്രീയമാണ് ജനാധിപത്യത്തിന്റെ ഹൃദയമെന്നു കരുതിയാൽ നീതിപീഠം അതിന്റെ ധമനിയാണ്. നമ്മുടെ മാധ്യമങ്ങളാകട്ടെ ജനാധിപത്യത്തിന്റെ നെടുംതൂണുകളുമാണ്. ഇവയിൽ ഏതെങ്കിലുമൊന്ന് മറ്റൊന്നിന്റെ മേൽ ആധിപത്യം പുലർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും.

നമ്മുടെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ജനം ആദരവു പുലർത്തണമെന്നുണ്ട്. എന്നാൽ മറ്റെന്തിനെക്കാളും കുറച്ച് കൂടുതൽ ബഹുമാനവും വിശ്വാസ്യതയും ജനം നീതിപീഠത്തിനു കല്പിച്ചുകൊടുക്കുന്നുണ്ട്. കാരണം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള അനീതിയിൽ നിന്നും അതിക്രമങ്ങളിൽനിന്നും പോലും ജങ്ങളെ രക്ഷിക്കാൻ അധികാരപ്പെട്ട സ്ഥാപനമാണ് നീതി പീഠം . സാധാരണ വ്യവസ്ഥിതിയിൽ അത് അവസാന വാക്കാണ്. ചിലപ്പോൾ അത് അവസാനത്തെ അത്താണിയാണ്. അതുകൊണ്ടു തന്നെ നീതിന്യായ വിഭാഗത്തിന്റെ ഉത്തരവാദിത്വം അല്പം കൂടി ഗൌരവമുള്ളതാകുന്നു. സമൂഹത്തെ ഉൾക്കാഴ്ചയോടെ കാണുകയും ജനാധിപത്യത്തെ സർവാത്മനാ അംഗീകരിക്കുകയും ചെയ്യുന്നവർക്കാണ് കുറ്റമറ്റ രീതിയിൽ നീതി നടപ്പിലാക്കാൻ കഴിയുക. സാമൂഹ്യബോധമില്ലാത്തവർ നീതി പീഠങ്ങളുടെ അമരത്തെത്തിയാൽ പൊതുജനത്തിനതു ദുർവിധി; ജനാധിപത്യത്തിന് അത് ഭീഷണിയും!

എന്റെ അറിവു വച്ച് ഇപ്പോൾ പോസ്റ്റ് എഴുതുന്ന കാലയളവിൽ കേരളത്തിൽ ഉടനീളം ഏരിയാതലത്തിൽ സി.പി. (എം) കാൽനടപ്രചരണ ജാഥകൾ നടന്നുവരികയാണ്. അത്തരം ഒരു ജാഥയ്ക്ക് ഞാനും അനുഭവസാക്ഷിയാണ്. സി.പി. (എം) കിളിമാനൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചതായിരുന്നു ജാഥ. ഓരോ ദിവസവും രാവിലെ ഏകദേശം ഒൻപത് മണിയോടെ ആരഭിക്കുന്ന ജാഥ രാത്രിയാണ് സമാപിക്കുന്നത്. പ്രവർത്തകരുടെ നല്ല പങ്കാളിത്തമുണ്ട് ജാഥയിൽ. ഇരുനൂറിലധികം തെരഞ്ഞെടുക്കപ്പെട്ട ആളുകളാണ് ജാഥയിൽ ഉടനീളം സഞ്ചരിക്കുന്നത്.

ജാഥ എം.സി റോഡ് ഉൾപ്പെടെയുള്ള പൊതു വഴിയിലൂടെ തന്നെയാണ് സഞ്ചരിച്ചത്. രണ്ടുവരികളായി ചിട്ടയോടെയാണ് ജാഥ നയിക്കപ്പെട്ടത്. ഓരോ സ്വീകരണസ്ഥലങ്ങളിലും വൻപിച്ച സ്വീകരണവും ജാഥയിൽ സഞ്ചരിക്കുന്ന നേതാക്കളുടെ പ്രസംഗവുമൊക്കെയായി പൊടിപൊടിച്ചു. റോഡരികിൽ തന്നെ സ്വീകരണ കേന്ദ്രങ്ങളും. അവിടെത്തന്നെ ഉച്ചഭാഷിണി കെട്ടിവച്ച് മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങൾ. കാണാനും കേൾക്കാനും നിരവധി ആളുകൾ. പൊതുവഴികളിൽ പൊതുയോഗം വിലക്കിയ കോടതിക്കെതിരെ തന്നെ അതിശക്തമായി വിമർശനവും നേതാക്കൾ പരസ്യമായി നടത്തി. നാളിതുവരെ എങ്ങനെയാണോ ജാഥയും പൊതുയോഗവുമൊക്കെ നടന്നു വന്നിരുന്നത്, അതുപോലെതന്നെ എല്ലാം. എന്നിട്ട് ആരുടെ ആകാശവും ഇടിഞ്ഞുവീണില്ല. ഗതാഗതത്തിനു പറയത്തക്ക തടസമൊന്നുംതന്നെ ഉണ്ടായിരുന്നില്ല. ആർക്കും വലിയ അസൌകര്യങ്ങൾ ഒന്നുമുണ്ടായില്ല.

വിവിധ സ്വീകരണ സ്ഥലങ്ങളിൽ ഓരോന്നിലും നല്ല ജനക്കൂട്ടം ഉണ്ടായിരുന്നു. റോഡരികിൽ തന്നെ സ്വീകരണവും പൊതുയോഗവും മണിക്കൂറുകൾ നീളുന്ന പ്രസംഗവും എല്ലാം. ഇത് കണ്ടും കേട്ടും നിന്നവർക്കോ കടന്നു പോയവർക്കോ ഒന്നും ഒരു കുടയും സംഭവിച്ചില്ല. ആരെയും ഇത് അലോസരപ്പെടുത്തിയില്ല. രാഷ്ട്രീയ ശത്രുക്കളിൽ ചിലർക്ക് അലോസരം തോന്നിയിരിക്കാം. അത് പക്ഷെ റോഡരികിൽ യോഗം നടന്നതുകൊണ്ടല്ല. അവർ രാഷ്ട്രീയ എതിരാളികൾ ആയതുകൊണ്ട് മാത്രമാണ്. അത് സ്വാഭാവികവുമാണ്. ജാഥയിൽ ഉടനീളം പോലീസ് എസ്കൊർട്ട് ഉണ്ടായിരുന്നു. അത് ഭരണ കക്ഷിയായതുകൊണ്ടല്ല. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇന്ന് മിക്ക ജാഥകളെയും പൊതുയോഗങ്ങളെയും പോലീസ് ശ്രദ്ധിക്കുകയും അനുഗമിക്കുകയും ചെയ്യുന്നുണ്ട്. കോടതിവിധി നടപ്പിലാക്കി ജാഥയും പൊതുയോഗവും തടയാനൊന്നും പോലീസ് ശ്രമിച്ചില്ല. കോടതികളെപോലെ ജനാധിപത്യത്തിൽ തീരെ വിശ്വാസം നഷ്ടപ്പെട്ടവരാകില്ലല്ലോ പോലീസുകാർ!

സംഭവിക്കുന്നത് ഒന്നുമാത്രം; ഒരു കോടവിധി കാറ്റിൽ! അതെ, പൊതുയോഗം പൊതുവഴിയരികിൽത്തന്നെ , കോടതിവിധിയുംപെരുവഴിയിൽതന്നെ. ജനങ്ങൾക്ക് വേണ്ടാത്തത് എന്തായാലും, അതുകോടതിവിധിയാണെങ്കിൽ പോലും അത് ആരും അംഗീകരിക്കില്ലെന്നതിന്റെ തെളിവാണിത്. ബാലിശമെന്നു പറയാവുന്ന ഒരു വിധി വരുത്തിയത് വിനയല്ലാതെ മറ്റൊന്നുമല്ല. വെറുതെ നീതിപീഠത്തിന്റെ വിലകളഞ്ഞു. ഒട്ടേറെ ജനപ്രിയ വിധികൾ പറഞ്ഞിട്ടുള്ള നല്ല ന്യായാധിപന്മാർ ഒരുപാടുണ്ട് നമുക്ക്. അവർക്കൊക്കെ അപമാനമാണ് ചില ന്യായാധിപന്മാർ. മറ്റ് ഭരണഘടനാ സ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ഉള്ളതിനേക്കാൾ കൂടുതൽ ബഹുമാനം നീതിന്യായവിഭാഗത്തിനോട് ജനം കാണിക്കുന്നതിന്റെ മറവിൽ കൊടിയ അഴിമതിയും സ്വജനപക്ഷപാതവും ഒക്കെ ചില ന്യായാധിപന്മാരിൽ നിന്നും ഉണ്ടാകാറുണ്ട് എന്നതിൽ നിന്നും നീതിപീഠവും സദാ സംശുദ്ധമല്ല എന്ന സന്ദേശം നമുക്ക് ഇടയ്ക്കിടെ ലഭിയ്ക്കുന്നുണ്ട്‌. അതുകൊണ്ടൊക്കെത്തന്നെ നീതിപീഠവും വിമർശനങ്ങൾക്ക് അതീതമല്ല.

പാലിക്കാതിരിക്കാൻ വേണ്ടി മാത്രം കോടതികൾ വിധിന്യാ‍യങ്ങൾ പുറപ്പെടുവിക്കുന്നത് ശരിയല്ല. പൊതു താല്പര്യഹർജ്ജികൾ വരുമ്പോൾ കോടതികൾ കുറച്ചുകൂടി സൂക്ഷ്മത പുലർത്തണം. പൌരന്റെയും സമൂഹത്തിന്റെ ആകെയും ജനാധിപത്യ അവകാശങ്ങളെയും, സ്വാതന്ത്ര്യത്തെയും നിഹനിക്കുന്നതരത്തിൽ വിധിപ്രസ്താവനകൾ നടത്തിയാൽ അത് പൊതുജനം അപ്പാടെ അനുസരിക്കുമെന്നു ധരിക്കരുത്. അനുസരിക്കാനും വേണം ഒരു സൌകര്യമൊക്കെ!

ഇപ്പോൾ സി.പി. (എം) മാത്രം ജാഥ നയിക്കുന്നു. തൊട്ടുപുറകെ ഓരോ പാർട്ടികളുടെയും ജാഥകൾ വരും. എല്ലാം റോഡിലും റോഡ് വക്കിലും ഒക്കെ തന്നെ! പഞ്ചായത്ത് ഇലക്ഷൻ വരികയല്ലേ? കോടതി വിധിയൊക്കെ പെരുവഴിതന്നെ. അല്ലാതെന്ത്? റോഡരികിൽ പൊതുയോഗം നടത്തരുതെന്നും ജാഥനടത്തരുതെന്നും ഒക്കെ കോടതികൾ പറഞ്ഞുകൊണ്ടിരിക്കും . ജനം അത്തരം വിധികൾ നേരമ്പോക്കുകളായി കരുതും. ജാഥകളും യോഗങ്ങളും എല്ലാം പൊതുസ്ഥലങ്ങളിൽ നടന്നുകൊണ്ടുമിരിക്കും. വേണ്ടിവന്നാൽ കോടതിവിധികളെ മറികടക്കാൻ സർക്കാരുകൾക്ക് നിയമങ്ങൾ നിർമ്മിക്കാൻ കഴിയുമെന്ന യാഥാർത്ഥ്യം മനസിൽ വച്ചു കൊണ്ടു വേണം കോടതികൾ വിധിപ്രസ്താവനകൾ നടത്താൻ. അല്ലെങ്കിൽ പലവിധികളും വെള്ളത്തിൽ വരച്ച വരപോലെ ആകും. വിധിയെ പരസ്യമായി എതിർക്കുന്നവർക്കെതിരെ വേണമെങ്കിൽ കോടതിയലക്ഷ്യത്തിനു കേസെടുക്കാം. എന്നിരുന്നാലും ഭൂരിപക്ഷം ജനങ്ങളും ഏതെങ്കിലും കോടതിവിധി അനുസരിക്കാതിരുന്നാൽ പിന്നെ വിധികൊകൊണ്ടെന്തുകാര്യം?

പൊതുനിരത്തുകളിൽ പൊതുയോഗം നടത്തരുതെന്ന കോടതിവിധി എന്തായാലും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനോ അനുസരിക്കാനോ പോകുന്നില്ല. കോടതികൾക്കും തെറ്റുകൾ സംഭവിച്ചാൽ തിരുത്താവുന്നതേയുള്ളൂ. പൊതുജനങ്ങൾക്ക് പൊതുയോഗങ്ങൾ അസൌകര്യങ്ങൾ ഉണ്ടാക്കുന്ന സന്ദർഭങ്ങളുണ്ടെങ്കിൽ ചില മാനദണ്ഡങ്ങൾ കോടതികൾക്ക് നിർദ്ദേശിക്കാം. അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലുള്ള വിധിപ്രഖ്യാപനങ്ങൾ നടത്തിയാൽ ജനം (അരാഷ്ട്രീയവാദികൾ ഒഴികെ) അത് സ്വീകരിക്കുകയുമില്ല . ഫലത്തിൽ നീതി പീഠങ്ങളുടെ വിലയും വിശ്വാസ്യതയും തകരുകയും ചെയ്യും. രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കാൻ ശ്രമിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ അവർ അതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ലെങ്കിൽ കോടതികൾക്ക് മൂക സാക്ഷികളായിരിക്കാനേ കഴിയൂ. ജനാധിപത്യത്തിൽ രാഷ്ട്രീയക്കാർക്ക് അത്രയ്ക്ക് ശക്തിയുണ്ട്.

ഈയുള്ളവന് മനസിലാകാത്തത് അതല്ല, രാഷ്ട്രീയക്കാരോട് മാത്രം എന്താണിത്ര പുച്ഛം? ജീവിതത്തിന്റെ ബാക്കി എല്ലാ മേഖലകളും സംശുദ്ധമാണോ? രാഷ്ട്രീയക്കാർ മാത്രമാണോ ഇവിടത്തെ കുഴപ്പക്കാർ? പൊതുജന നന്മയെ ലക്ഷ്യമാക്കി ഗവർണ്മെന്റ് നിർമ്മിക്കുന്ന നിയമങ്ങളെ പോലും കോടതികൾ നൂലാമാലകൾ പറഞ്ഞ് അസാധുവാക്കുന്ന വിധിപ്രസ്താവങ്ങൾ നടത്തുന്ന അനുഭവം നമുക്കു മുന്നിലുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിധികളിൽ ചിലത് ഉദാഹരണങ്ങളാണ്. പണത്തിനു മീതെ പരുന്ത് മാത്രമല്ല ജഡ്ജിമാരും പറക്കുമെന്ന് ചില ജഡ്ജിമാർ തെളിയിക്കുന്നുമുണ്ടല്ലോ. അഴിമതികാരും സ്വജനപക്ഷപാതികളുമായ ജഡ്ജിമാരുണ്ടെന്നു പറഞ്ഞ് നീതിന്യായ വിഭാഗം തന്നെ വേണ്ടെന്നു വയ്ക്കുമോ? അതുപോലെ രാഷ്ട്രീയരംഗത്ത് അഭിലഷണീയമല്ലാത്ത പ്രവർത്തനങ്ങൾ ഉണ്ടെന്നുപറഞ്ഞ് രാഷ്ട്രീയം വേണ്ടെന്നു വയ്ക്കാൻ കഴിയുമോ?

പൊതുനിരത്തിലെ പൊതുയോഗനിരോധനത്തിനെതിരെ ഞാൻ എഴുതിയ പോസ്റ്റിൽ രാഷ്ട്രീയക്കാരോടുള്ള വെറുപ്പ് പ്രകടമാക്കുന്ന കമന്റുകളും ഉണ്ടായിരുന്നു. അവരോടൊക്കെ എനിക്കുള്ള ചോദ്യം ജനാധിപത്യവും അതിന്റെ ഭാഗമായ രാഷ്ട്രീയവും ഇല്ലാതെ മറ്റെന്തു സംവിധാനമാണ് നിങ്ങൾക്ക് പകരം വയ്ക്കാനുള്ളത്? രാജാധിപത്യമോ? ഏകാധിപത്യമോ? അതോ പട്ടാള ഭരണമോ? സമൂഹത്തെ മുഴുവൻ അരാഷ്ട്രീയവൽക്കരിക്കേണ്ടത് ആരുടെ ആവശ്യമാണ്? സമൂഹത്തിലെ സമ്പന്ന വർഗ്ഗത്തിന്റെയും മുതലാളിത്തവ്യവസ്ഥിതിയുടെയും ആവശ്യമാണത്. സമൂഹത്തെ അരാഷ്ട്രീയവൽക്കരിക്കാൻ ഒളിഞ്ഞും തെളിഞ്ഞും മുതലാളിത്തം പരിശ്രമിക്കും. നമ്മുടെ കോടതികളും അറിഞ്ഞും അറിയാതെയും അതിൽ ഭാഗവാക്കായിപ്പോവുകയാണ്. രാഷ്ട്രീയക്കാരിലും ചിലർ അറിഞ്ഞും അറിയാതെയും മുതലാളിത്ത തന്ത്രത്തിൽ വീണു പോകുന്നുണ്ട്. ഒരു പശ്ചാത്തലത്തിൽ നിന്നു വേണം പൊതുനിരത്തിലെ പൊതുയോഗ നിരോധനം പോലെയുള്ള കോടതിവിധികളെ നാം നോക്കിക്കാണാൻ.

സാമ്രാജ്യത്വ നുഴഞ്ഞുകയറ്റം ഇപ്പോൾ പുതിയതന്ത്രങ്ങളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു യാഥാർഥ്യമാണെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ മുതലാളിത്തം, സാമ്രാജ്യത്വ അധിനിവേശം മുതലായവയൊക്കെ മാർക്സിസ്റ്റുകാരുടെ കേവലം ബുദ്ധിജീവിപദങ്ങളാണെന്നും അവർ അത് ചുമ്മാ ഉച്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. അവർ സാമ്രാജ്യത്ത്വത്തിന്റെ ഏജന്റുമാരായി സ്വയം മാറുകയാണ്. സാമ്പ്രാജ്യത്വം എന്നത് മാർക്സിസ്റ്റുകൾ മാത്രം ഉച്ചരിക്കുന്ന-ഉച്ചരിക്കേണ്ട പദമല്ല. മാർക്സിസ്റ്റുകൾ ഉള്ള രാജ്യങ്ങളെ മാത്രമല്ല സാമ്പ്രാജ്യത്വം ബാധിക്കുക. രാഷ്ട്രീയം വെറും അധികാരത്തിനുവേണ്ടിയുള്ള ഒരു മത്സരം മാത്രമായി ചുരുക്കി കാണുന്നുണ്ട് ചില രാഷ്ട്രീയ ചിന്തകന്മാർ. എന്നാൽ ഇതു ശരിയല്ല. രാഷ്ട്രീയം അധികാരത്തിനുവേണ്ടിയുള്ള മത്സരം എന്നതിലുപരി ഒരു പ്രതിരോധം കൂടിയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും, ജനനന്മയ്ക്കും വിരുദ്ധമായി കടന്നുവരാവുന്ന ശക്തികൾക്കും പ്രവർത്തനങ്ങൾക്കും എതിരെയുള്ള പ്രതിരോധം!

വാലെഴുത്ത്: മുഴുവൻ വായിക്കുന്നവർ വേഗത്തിലുള്ള ടൈപ്പിംഗിലെ അക്ഷരത്തെറ്റുകൾ ശ്രദ്ധയില്പെട്ടാൽ ചൂണ്ടിക്കണിക്കുക. പാവം ഞാനൊരു ഭാഷാസ്നേഹിയാണ്!

അതിന് ഇതൊക്കെ ആരു വായിക്കാൻ പോകുന്നു!