നിങ്ങൾ ഇപ്പോൾ വിശ്വമാനവികം 3 എന്ന ബ്ലോഗിലാണ്. ഇവിടെ ക്ലിക്ക് ചെയ്ത് എന്റെ പ്രധാന ബ്ലോഗായ വിശ്വമാനവികം 1-ൽ എത്താം !

Sunday, January 17, 2010

ജ്യോതി ബസു അന്തരിച്ചു


ജ്യോതി ബസു അന്തരിച്ചു

കൊല്‍ക്കത്ത, ജനുവരി 17 : വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം.

മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ദീര്‍ഘനാളായി പാര്‍ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. പുതുവര്‍ഷദിനത്തില്‍ ന്യുമോണിയ ബാധിച്ച് സാള്‍ട്ട് ലേക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


രണ്ടര പതിറ്റാണ്ടോളം മുഖ്യമന്ത്രി; പ്രധാനമന്ത്രിയാകാനും ക്ഷണം


കൊല്‍ക്കത്ത: സാമ്രാജ്യത്വത്തിനെതിരെ കനല്‍ക്കാറ്റ് വീശിയ വംഗനാടിന്റെ മണ്ണില്‍ ഉദിച്ച് ഇന്ത്യയാകെ പ്രകാശിച്ച ജ്യോതിബസു രണ്ടര പതിറ്റാണ്ടോളം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി. സിപിഐ എം പോളിറ്റ് ബ്യൂറോയിലെ സ്ഥിരം ക്ഷണിതാവായിരുന്നു. 1914 ല്‍ ജുലൈ 8 ന് ഡോ. നിഷികാന്ത് ബസു ഹേമലത ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞായി കല്‍ക്കത്തയിലാണ് ബസുവിന്റെ ജനനം.

സെന്റ് സേവ്യേഴ്സ് സ്കൂളില്‍ വിദ്യാഭ്യാസം. 1935 ല്‍ കല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദം നേടി. പഠനകാലത്താണ് പൊതുപ്രവര്‍ത്തനത്തിലേക്ക് തരിയുന്നത്. ലണ്ടനിലെ നിയമ പഠനത്തിനിടെ മാര്‍ക്സിസത്തില്‍ ആകൃഷ്ടനായി. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ടി നേതാക്കളായ ഹാരി പോളിറ്റ്, രജനി പാംദത്ത്, ബെന്‍ ബ്രാഡ്ലി തുടങ്ങിവരുമായി അടുത്ത് ഇടപഴകി. ലണ്ടനിലെ ഇന്ത്യന്‍ ലീഗ്, ഇന്ത്യന്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ എന്നിവയുടെ പ്രവര്‍ത്തകനും ലണ്ടന്‍ മജ്ലിസിന്റെ സെക്രട്ടറിയുമായി.

1940 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായി. തുടക്കം ട്രേഡ് യൂണിയന്‍ രംഗത്തായിരുന്നു. ബി എന്‍ റെയില്‍ റോഡ് വര്‍ക്കേഴ്സ് യൂണിയന്റെയും ആള്‍ ഇന്ത്യ റെയില്‍വെമെന്‍സ് ഫെഡറേഷന്റെയും ഉള്‍പടെ നിരവധി ട്രേഡ്യൂണിയനുകളുടെ നേതൃത്വം വഹിച്ചു. 1946 ല്‍ ബംഗാള്‍ നിയമസഭാംഗമായി.

1952 മുതല്‍ 57 വരെ കമ്മ്യൂണിസ്റ്റ് പാര്‍ടി പശ്ചിമ ബംഗാള്‍ പ്രൊവിഷണല്‍ കമ്മറ്റിയുടെ സെക്രട്ടറിയായ ജ്യോതിബസു 1964 മുതല്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായി. 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളില്‍ പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ 67 വരെ പ്രതിപക്ഷനേതാവ്. 1967 ലും 69 ലും അധികാരമേറ്റ ഐക്യമുന്നണി ഗവര്‍മെണ്ടുകളില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും വഹിച്ചു.

1977 ജു 21 നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. അഞ്ചു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായി ചരിത്രത്തില്‍ ഇടം നേടി. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി. 2000 നവംബര്‍ ആറിന് ആരോഗ്യപരമായ കാരണങ്ങളാല്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞു.

1996 ല്‍ ഐക്യമുന്നണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജ്യോതിബസുവിന്റെ പേര് നിര്‍ദേശിച്ചു. ആ ഘട്ടത്തില്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കേണ്ടതില്ലെന്ന് പാര്‍ടി തീരുമാനിച്ചു. 2008 ലെ കോയമ്പത്തൂര്‍ പാര്‍ടി കോഗ്രസില്‍ പൊളിറ്റ്ബ്യൂറോയില്‍ നിന്ന് ഒഴിഞ്ഞെങ്കിലും സ്ഥിരം ക്ഷണിതാവായി തുടര്‍ന്നു.

വലയ സൂര്യഗ്രഹണം

വലയ സൂര്യഗ്രഹണം

ജനുവരി 15: ആയിരം വർഷങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ദൈർഘ്യമേറിയ ഒരു ആകാശവിസ്മയത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിച്ചു; വലയ സൂര്യഗ്രഹണം; ആകാശത്തൊരു വജ്രത്തിളക്കം! ലക്ഷക്കണക്കിനാളുകൾ വിജ്ഞാന കുതൂഹലത്തോടും അത്യുത്സാഹത്തോടും ഈ അപൂർവ്വക്കാഴ്ചയെ വരവേറ്റു; കണ്ടറിഞ്ഞു. ഇനി 1033 വർഷം കഴിഞ്ഞേ മറ്റൊരു ദൈർഘ്യമേറിയ ഒരു വലയസൂര്യഗ്രഹണം ദൃശ്യമാവുകയുള്ളു.

ഇന്ത്യയിൽ തമിഴ്നാട്ടിലെ ധനുഷ്കോടിയിലാണ് ഏറ്റവും നന്നായി ഈ വലയ സൂര്യഗ്രഹണം ദൃശ്യമായത്. തമിഴ്നാട്ടിലെ കന്യാകുമാരിയിലും, കേരളത്തിൽ തിരുവനന്തപുരം,വർക്കല തുടങ്ങിയ തെക്കൻ പ്രദേശങ്ങളിലും ഇത് വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു. തിരുവനന്തപുരത്തും വിപുലമായ സൌകര്യങ്ങളാണ് പൊതുജനങ്ങൾക്ക് ഈ സൂര്യഗ്രഹണം ദർശിക്കാൻ ഒരുക്കിയിരുന്നത്.കേരളത്തിന്റെ വടക്കൻ മേഖലകളിൽനിന്നു പോലും സ്കൂൾ കുട്ടികളടക്കം വ്യക്തമായി ദൃശ്യം കാണുവാൻ വേണ്ടി ധാരാളംപേർ തിരുവനന്തപുരത്ത് എത്തിയിരുന്നു.

ഈ സൂര്യഗ്രഹണ ദിവസത്തിന് മറ്റ് ചില പ്രത്യേകതകളും ഉണ്ടായിരുന്നു. ഗ്രഹണമാ‍ണെന്ന് കരുതി പേടിച്ച് ആരും പുറത്തിറങ്ങാതിരുന്നില്ല. ആരും ഭക്ഷണം കഴിക്കാതിരുന്നില്ല. (അറിവില്പെടാതെ ആരെങ്കിലും കതകടച്ചിരുന്നോ എന്ന് അറിയില്ല.) എന്തായാലും ഗ്രഹണം കാണാൻ സൌകര്യം ഒരുക്കുന്നതിനോടൊപ്പംതന്നെ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം കൂടി പലയിടത്തും നടത്തിയിരുന്നു. ബന്ധപ്പെട്ട ചില സർക്കാർ സ്ഥാപനങ്ങളും ശാസ്ത്ര സംഘടനകളും ശാസ്ത്ര പ്രചാരകരും ഇക്കാര്യത്തിലും അഭിനന്ദനം അർഹിക്കുന്നു.

ഗ്രഹണദിവസം ഭഷണം പാകം ചെയ്യാനോ കഴിക്കാനോ പാടില്ലെന്ന അന്ധവിശ്വാസം ഇല്ലാതാക്കാൻ പലയിടത്തും ഈ സൂര്യഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. കൊച്ചു കുട്ടികൾ പോലും നിർഭയം ചായയും ഭക്ഷണവും മറ്റും കഴിക്കുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലും കാണിച്ചു. നമ്മുടെ മിക്ക ദൃശ്യമാധ്യമങ്ങളും സൂര്യഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന തരത്തിൽ വാർത്തകൾ നൽകിയെന്നതും അഭിനന്ദനാർഹമാണ്.

ഗ്രഹണം പകർത്തുന്നതിനും തത്സമയം അത് പ്രേക്ഷകരെ കാണിക്കുന്നതിനും ദൃശ്യമാധ്യമങ്ങൾ വളെരെ നേരത്തെതന്നെ വേണ്ട സംവിധാനങ്ങൾ ഒരുക്കി കാത്തിരുന്നു. വ്യക്തമായി വലയഗ്രഹണം കാണാൻ കഴിയുന്ന വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ റ്റി.വി ചാനലുകൾ യഥാസമയം കാണിച്ചുകൊണ്ടിരുന്നു. രാവിലെ പതിനൊന്നു മണിമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ ദൃശ്യമാധ്യമങ്ങൾ സൂര്യഗ്രഹണദൃശ്യത്തിൽ നിന്നും കണ്ണെടുത്തില്ല.

തിരുവനന്തപുരം ഭാഗത്ത് പൂർണ്ണ വലയം ദൃശ്യമായത് ഉച്ചയ്ക്ക് ഒരു മണിയ്ക്കും ഒന്ന് ഇരുപതിനും ഇടയ്ക്കായിരുന്നു. ചന്ദ്രൻ സൂര്യന്റെ ഉള്ളിൽ അകപ്പെടുന്നതുപോലെയും അതിനു ചുറ്റും സൂര്യന്റെ ഒരു വലയം മാത്രം വജ്രം പോലെ തിളങ്ങി നിൽക്കുന്നതായുമാണ് കണ്ടത്. മനോഹരമായ ദൃശ്യം തന്നെയായിരുന്നു അത്! ഈ വലയഗ്രഹണത്തിന്റെ സമയം പോലും വളരെ കൃത്യതയോടെ പ്രവചിക്കുവാൻ നമ്മുടെ ശാസ്ത്രജ്ഞന്മാർക്കു കഴിഞ്ഞു.

ഇന്നത്തെ ഗ്രഹണത്തിന്റെ സമയത്തില്പോലും അല്പം വ്യതിയാനം വന്നില്ല. ശാസ്ത്രജ്ഞർ മുൻപേ പറഞ്ഞതുപോലെ തന്നെ വളരെ സമയ കൃത്യത പാലിച്ചു കൊണ്ട് നട്ടുച്ചയ്ക്ക് ഒരു അസ്തമയം പോലെ, ചെറിയൊരു വെയിൽ മങ്ങലോടെ ആ വലയഗ്രഹണം കടന്നു പോവുകയയിരുന്നു!

ശാസ്ത്രത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടുതൽ ദൃഢമാകുന്നുവെന്ന സൂചന ഈ ഗ്രഹണം നൽകുന്നുണ്ട്. കാരണം ഇത് കാണാനുള്ള ആളുകളുടെ താല്പര്യത്തിനു പിന്നിൽ ഒരു ശാസ്ത്ര കുതൂഹലം ഉണ്ടായിരുന്നു. ഈ ഗ്രഹണം പട്ടാപ്പകൽ സംഭവിച്ചു എന്നതു കൊണ്ട്കൂടി എല്ലാവർക്കും ഇത് കാണാൻ അവസരം ഉണ്ടായി. നട്ടുച്ച്യ്ക്ക് ഒരു സൂര്യാസ്തമയം എന്ന് ഏതോ റ്റി.വി ചാനൽ വിശേഷിപ്പിച്ചിരുന്നു, ഈ ഗ്രഹണത്തെ!

ശാസ്ത്രത്തിനു മുന്നിൽ അന്ധവിശ്വാസങ്ങൾ വഴിമാറുന്നത് ആശ്വാസമാണ്. മുൻപ് സാക്ഷര കേരളക്കാരത്രയും ഒരു ഗ്രഹണത്തിന് കതകടച്ച് വീട്ടിലിരുന്നപ്പോൾ നിരക്ഷരൻ കൂടുതലുള്ള ബീഹാറുകാർ നിർഭയം ഗ്രഹണം കണ്ടുവെന്നൊരു പരിഹാസത്തിന് സാക്ഷരകേരളീയരെക്കുറിച്ച് ഉണ്ടായിരുന്നത് ഇപ്പോൾ മാറിക്കിട്ടിയെന്നു പറയാം.

ഈയുള്ളവൻ രണ്ടുമൂന്നു ദിവസമായി ഒരു ജലദോഷപ്പനി മൂലം വീട്ടിൽ വിശ്രമത്തിലാണ്. കിടന്നും ഇടയ്ക്കിടെ കമ്പ്യൂട്ടറിനും, റ്റി.വി യ്ക്കും മുന്നിൽ ഇരുന്നും ചെലവഴിക്കുകയായിരുന്നു. തിരുവനന്തപുരത്ത് പോകണമെന്ന് ആഗ്രഹിച്ചിരുന്നു. സുഖമില്ലാത്തതിനാൽ പോകാൻ കഴിഞ്ഞില്ല.

ഇന്നത്തെ ഗ്രഹണം ഈയുള്ളവൻ കണ്ടത് റ്റി.വി ചാനലുകളിലൂടെത്തന്നെ. കൂടാതെ ഇടയ്ക്ക് ഓലഷെഡിനുള്ളിൽ മുകളിലെ സുഷിരങ്ങളിലൂടേ കോഴിമുട്ടയുടെ ആകൃതിയിൽ തറയിൽ പതിക്കുന്ന വെയിൽ (വെയിൽമുട്ട എന്നാണ് നമ്മൾ ഇതിനെ വിളിയ്ക്കുന്നത്)വെട്ടം നോക്കിയും ഗ്രഹണം നിരീക്ഷിയ്ക്കുകയുണ്ടായി.

കുട്ടിക്കാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നോക്കരുതെന്നു മുന്നറിയിപ്പുണ്ടായിരുന്ന ഒരു ഗ്രഹണം കണ്ടത് ഇന്നും മറന്നിട്ടില്ല. പടമെടുക്കാത്ത ഫിലിം കണ്ണുകളിൽ വച്ചും പാത്രത്തിൽ നീലം കലക്കിയും ഒക്കെയായിരുന്നു അന്നത്തെ ഗ്രഹണം കാണൽ. അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വെയിലും നിഴലുമൊക്കെ നോക്കി സമയം നിർണ്ണയിക്കുന്ന ഉമ്മ ഓലകെട്ടിയ നമ്മുടെ വീടിന്റെ അടുക്കളയിലേയ്ക്കു ക്ഷണിച്ചത്. “ഫിലിമും, നീലം കലക്കിയ വെള്ളവുമൊന്നും വേണ്ട, ഗ്രഹണം കാണാൻ എല്ലരും ഇങ്ങോട്ടു വരീൻ” എന്ന്!

ചെല്ലുമ്പോൾ ഓലപ്പുരയിലെ വട്ടസുഷിരങ്ങളിലൂടെ പൂർണ്ണവൃത്തത്തിലും ദീർഘവൃത്തത്തിലുമൊക്കെ തറയിലും ഭിത്തിയിലും ഒക്കെ പതിയ്ക്കുന്ന വെയിൽമുട്ടകളിൽ സൂര്യഗ്രഹണം ദർശിക്കാൻ കഴിയുന്നത് കാണിച്ചു തന്നു. വീടിനോട് ചേർന്ന് ഷെഡ് കെട്ടിയിരിക്കുന്നതു കൊണ്ട് ഇന്ന് ആ പഴയ ഓർമ്മകളിലേയ്ക്ക് പോകാനും കഴിഞ്ഞു.

ഗ്രഹണം ഉത്സവമായികാണാന്‍ ആയിരങ്ങള്‍

ഗ്രഹണം ഉത്സവമായികാണാന്‍ ആയിരങ്ങള്‍

തിരുവനന്തപുരം , ജനുവരി 15: നട്ടുച്ചയുടെ കത്തുന്ന വെയിലിന് മെല്ലെ ചൂടും പ്രഭയും കുറഞ്ഞുവന്നു. ആകാശത്ത് സൂര്യനും ചന്ദ്രനും ചേര്‍ന്നുള്ള 'ഒളിച്ചുകളി' പൂര്‍ണതയിലെത്തിയിരുന്നു. സൂര്യബിംബത്തിനു നടുവില്‍ വലിയൊരു കറുത്ത പൊട്ടുപോലെ ചന്ദ്രന്‍. അതിനു ചുറ്റുമായി രത്നമോതിരംപോലെ 'സൂര്യവലയം'. നിമിഷം അനന്തപുരിയില്‍ സൃഷ്ടിച്ചത് ആവേശത്തിന്റെ അലയൊലികള്‍. നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വലയ സൂര്യഗ്രഹണം ദര്‍ശിക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്ങിക്കൂടിയവര്‍ ആഹ്ളാദാരവങ്ങളുമായി സൌരോത്സവത്തില്‍ പങ്കാളികളായി. ശാസ്ത്രബോധം സംസ്കാരമായി വളര്‍ത്തുമെന്ന ആഹ്വാനമായിരുന്നു വന്‍ ജനസാന്നിധ്യം.

ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന് കൊട്ടാരപരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ആയിരങ്ങള്‍ പങ്കാളികളായി. വിവിധ ജില്ലകളില്‍നിന്നുള്ള രണ്ടായിരം വിദ്യാര്‍ഥികളും പങ്കെടുത്തു. സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് ഏറ്റവും പുതിയ ടെലിസ്കോപ്പുകളും മറ്റ് സംവിധാനങ്ങളും സ്ഥാപിച്ചിരുന്നു. നാലായിരത്തോളം പ്രത്യേക തരം കണ്ണടകളും നല്‍കി. സൂര്യഗ്രഹണം എല്‍സിഡി ടിവി വഴി തത്സമയം കാണിച്ചു. നാസിക് ഒബ്സര്‍വേറ്ററി ഡയറക്ടര്‍ രവികിര, ഡോ. ദുരെ(കൊല്‍ക്കത്ത), ഡോ. പി ആര്‍ പ്രിന്‍സ്, പ്രൊഫ. കെ പാപ്പൂട്ടി എന്നിവര്‍ പ്രഭാഷണം നടത്തി. സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം ഡയറക്ടര്‍ അരുള്‍ ജറാള്‍ഡ് പ്രകാശ് അധ്യക്ഷനായി. കുട്ടികളുടെ മാജിക് ഷോയും ഉണ്ടായിരുന്നു. നഗരസഭ സെന്‍ട്രല്‍ സ്റേഡിയത്തില്‍ സംഘടിപ്പിച്ച കാഴ്ച 2010 ഏറെ ശ്രദ്ധേയമായി. നഗരവാസികളും വിദ്യാര്‍ഥികളുമടക്കം വന്‍ ജനക്കൂട്ടം ഇവിടെ എത്തി. മന്ത്രി എം വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍ സി ജയന്‍ബാബു അധ്യക്ഷനായി.

വലയ സൂര്യഗ്രഹണം കാണാനും പഠിക്കാനും വിദേശ ശാസ്ത്രജ്ഞരും ഫോട്ടോഗ്രാഫര്‍മാരും വര്‍ക്കല പാപനാശത്തെത്തി. അത്യന്താധുനിക ടെലിസ്കോപ്പുകളും ക്യാമറകളും സജ്ജീകരിച്ചിരുന്നു. വിനോദസഞ്ചാരത്തിന് എത്തിയ വിദേശസഞ്ചാരികള്‍ക്കും വലയ സൂര്യഗ്രഹണം വേറിട്ട അനുഭവമായി. സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുന്നത് സംസ്ഥാനത്ത് വര്‍ക്കല നിന്നായതിനാല്‍ ദേശവിദേശങ്ങളില്‍ നിന്നായി ശാസ്ത്രകാരന്മാരുടെ അനവധി സംഘമാണ് പാപനാശത്ത് എത്തിച്ചേര്‍ന്നത്. ഗ്രഹണം നടന്ന വെള്ളിയാഴ്ച രാവിലെതന്നെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി മാധ്യമസംഘങ്ങളും എത്തി. ഡിടിപിസിയുടെ വര്‍ക്കല പാപനാശത്തുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിശാലമായ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ദേശാഭിമാനി

Sunday, January 10, 2010

ഡോ. കെ.എസ്. മനോജിന്റെ പാര്‍ട്ടിരാജി

കണ്ടതും കേട്ടതും: ഇന്നല്പം രാഷ്ട്രീയം

ഡോ. കെ.എസ്. മനോജിന്റെ സി.പി.എമ്മിൽ നിന്നുള്ള രാജിയെപ്പറ്റി

അങ്ങനെ ഡോ. കെ.എസ്. മനോജും താരമായി. ഈ ചാനലുകളായ ചാനലുകളൊക്കെ വന്നതിനു ശേഷം ഒരിക്കലെങ്കിലും, ഏതാനും നിമിഷത്തേയ്ക്കെങ്കിലും ന്യൂസ് മേയ്ക്കർ ആവുക എന്നത് ഇന്ന് പലർക്കും ഒരു ഹരമാണ്. അതിന് എന്ത് നെറികേടും ചിലർ കാണിയ്ക്കും. ആരെങ്കിലും ചുമന്നുകൊണ്ട് നടക്കുകയാണെങ്കിൽ പെട്ടെന്ന് ഒരു നിമിഷം ചാടിയിറങ്ങിയിട്ട് ചുമന്നു കൊണ്ടു നടന്നവന്റെ തന്നെ മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പി നന്ദി കാണിയ്ക്കും. ചിലരാക്കട്ടെ ചെളിയും കല്ലും മണ്ണുമൊക്കെ വാരിയെറിയും. മറ്റൊരു ചുമട്ടുകാരനെ കിട്ടിയാലോ പിന്നെ അവന്റെ ചുമലിൽ കയറിയിരുന്നുകൊണ്ടാവും ഉപദ്രവിയ്ക്കുക.

ഇപ്പോൾ ഡോ.കെ.എസ്. മനോജിന് വെളിപാടുണ്ടായിരിയ്ക്കുന്നു. പാർട്ടി നേതാക്കൾ മത ചടങ്ങുകളിൽ നിന്നു വിട്ടുനിൽക്കണമെന്ന പാർട്ടി നിർദ്ദേശമാണത്രേ പാർട്ടിയിൽ നിന്നും രാജിവയ്ക്കാൻ കാരണം. സി.പി.എമ്മിൽ രാജി എന്നൊരു സമ്പ്രദായം ഇല്ല എന്ന മിനിമം അറിവെങ്കിലും പാർട്ടിയെക്കുറിച്ച് അദ്ദേഹത്തിന് ഉണ്ടോ എന്നറിയില്ല. ആരെങ്കിലും രാജി നൽകിയാൽ രാജി തള്ളിക്കളഞ്ഞിട്ട് പാർട്ടിയിൽ നിന്നും പുറത്താക്കുക എന്ന രീതിയാണ് സി.പി.ഐ (എം) സാധാരണ സ്വീകരിയ്ക്കുക.

എന്തായാലും ഇന്ത്യയുടെ പരമോന്നതമാ‍യ നിയമനിർമ്മാണ സഭവരെ ചെന്ന് ആ കസേരയിൽ ഒന്നിരിയ്ക്കാൻ അവസരം തന്ന ഒരു പ്രസ്ഥാനത്തെ ബുദ്ധിമുട്ടിയ്ക്കുവാൻ തെരഞ്ഞെടുത്ത സമയം കൂടി കണക്കിലെടുക്കുമ്പോൾ ഈ കടുത്ത മതവിശ്വാസി എന്തായാലും ദൈവഭയം തീരെയെല്ലെന്നല്ല, ഒരു കടുത്ത നിരീശ്വരവാദി തന്നെയോ എന്നു സംശയിക്കേണ്ടിയിരിയ്ക്കുന്നു. ഒരു ദൈവവിശ്വാസിയ്ക്ക് ഇത്ര ക്രൂരമായ ഒരു മനസുണ്ടാവില്ല.

ഈ പാർട്ടിയിൽ പ്രവർത്തിയ്ക്കാൻ താല്പര്യമില്ലെങ്കിൽ ഒരു പരുവത്തിന് ക്രമേണ ക്രമേണ പാർട്ടി ബന്ധം ഉപേക്ഷിച്ച് തന്റെവഴിയ്ക്കു പോകുന്ന തരത്തിൽ തന്ത്രപരമായ ഒരു പിന്മാറ്റം ആകാമായിരുന്നു. പക്ഷെ അതു വാർത്തയാകില്ലല്ലോ. പെട്ടെന്നു പിന്നെ ഒരു ചുമട്ടുകാരനെ കിട്ടിയെന്നുമിരിയ്ക്കില്ല. ഇതിപ്പോൾ സി.പി.എമ്മിന്റെ എതിരാളികൾ ഇനി പൊക്കിയെടുത്തുകൊള്ളുമല്ലോ. അപ്പോൾ വിഷയം പാർട്ടിയുടെ തെറ്റുതിരുത്തൽ രേഖയിലെ മതകാര്യങ്ങൾ സംബന്ധിച്ച ആ പരാമർശമൊന്നുമാകാനിടയില്ല. അതിനപ്പുറം എന്തൊക്കെയോ ഉണ്ടാകാം മനോജിന്റെ മനസിൽ. ആയിക്കോട്ടെ!

ഒരാൾക്ക് എപ്പോൾ വേണമെങ്കിലും തന്റെ ആശയങ്ങളിലും നിലപാടുകളിലും ഒക്കെ മാറ്റം വരുത്താൻ ജനാധിപത്യം അനുവദിക്കുന്നുണ്ട്. വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രവും പാർട്ടിയുമൊക്കെ ഇങ്ങനെ മാറാം. അതു കാലുമാറ്റമെന്നോ അവസരവാദമെന്നോ ഒക്കെയുള്ള ആക്ഷേപങ്ങൾ ഉണ്ടാകുമെങ്കിലും അതൊന്നും കണക്കിലെടുക്കേണ്ട കാര്യമില്ല. ആ നിലയിൽ ഡോ.കെ.എസ്. മനോജിനും പാർട്ടിവിടാം. മറ്റൊരു പാർട്ടിയിൽ ചേരുകയും ചെയ്യാം. അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. പ്രത്യേകിച്ചും ആലപ്പുഴ പോലൊരു പാർളമെന്റ് മണ്ഡലത്തിൽ നുന്നും പാർട്ടിയ്ക്ക് ഒരു വിജയം ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം സഹായിച്ചിട്ടുണ്ട് എന്നതു കൂടി കണക്കിലെടുക്കുമ്പോൾ.

പക്ഷെ ഒന്നു ചോദിയ്ക്കുവാനുള്ളത് മതവിശ്വാസങ്ങളോട് സി.പി.എം പാർട്ടിയുടെ സമീപനവും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ സമീപനവും തമ്മിലുള്ള വ്യത്യാസം എം.പി ആയി മത്സരിയ്ക്കാൻ സമയത്തൊന്നും ശ്രീ. മനോജിന് അറിയില്ലായിരുന്നോ? സി.പി.എം ഒരു മതവിരുദ്ധ പ്രസ്ഥാനം എന്ന നിലയിലല്ല പ്രവർത്തിയ്ക്കുന്നത്. ഈ ബഹുമത സമൂഹത്തിൽ അത് പ്രയാസവുമാണ്. മതേതര പ്രസ്ഥാനങ്ങൾ എന്നു പറഞ്ഞാൽ മതരഹിത പ്രസ്ഥാനങ്ങൾ എന്നല്ല അർത്ഥമാക്കുന്നത്. അത് കോൺഗ്രസ്സ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും.

സി.പി.എമ്മിലും കോൺഗ്രസ്സിലുമൊക്കെ പ്രവർത്തിയ്ക്കുന്നവർ ബഹുഭൂരിപക്ഷവും ഏതെങ്കിലും മതങ്ങളിൽ വിശ്വസിയ്ക്കുന്നവരും കൂടിയാണ്. മതവിശ്വാസം ഇല്ലാത്തവരും ഈ രണ്ട് പ്രസ്ഥാനങ്ങളിലും ഉണ്ട്. എനിയ്ക്കറിയാവുന്ന യുക്തിവാദി സംഘത്തിന്റെ ഒരു ജില്ലാ സെക്രട്ടറി കെ.പി.സി.സി മെമ്പറാണ്. ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറാകാത്ത കോൺഗ്രസ്സ് നേതാക്കൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് കോൺഗ്രസ്സിൽ നിന്നും ആരും വിട്ടു പോയിട്ടില്ല.

സി.പി.എമ്മിൽ ഉള്ളവരിൽ നല്ലൊരുപങ്കും പണ്ടും ഇപ്പോഴും ഏതെങ്കിലും മതത്തിന്റെ ആരാധനാ രീതിയും മറ്റും പിന്തുടരുന്നവരാണ്. എം.പി ആയതിനുശേഷം സ്വന്തം മതാ‍ചാരങ്ങൾ പിന്തുടരുന്നതിൽ പാർട്ടി ഡോ. മനോജിനെ മാത്രമായി വിലക്കിയതായി കേട്ടിട്ടില്ല. പാർട്ടി തിരുത്തൽ രേഖയിൽ അങ്ങനെ ഒരു പരാമർശം വന്നത് ചില അനഭിലഷണീയ പ്രവണതകൾ കണ്ടെത്തിയതുകൊണ്ടാണ്. വർഗ്ഗീയതയും തീവ്രവാദവും മറ്റും വളർന്നു വരുന്ന ഒരു സാഹചര്യത്തിൽ മതപരമായ കാര്യങ്ങളിൽ അല്പം ചില സൂക്ഷ്മതകൾ പാർട്ടിയുടെ നേതാക്കന്മാർ പുലർത്തണം എന്നു പറഞ്ഞിട്ടുണ്ടാകും.

കാരണം പലരും മതം ഒരു വിശാസം എന്നതിനേക്കാൾ വികാരമായും, അലങ്കാരമായും ഒക്കെ കൊണ്ട് നടക്കുന്നത് മറ്റുള്ളവരുടെ ദൃഷ്ടിയിൽ ചില തെറ്റിദ്ധാരണകൾക്കിടയാക്കും എന്നതാണ്. എന്നുവച്ച് തിരുത്തൽ രേഖ വന്നതിനുശേഷം പാർട്ടി പ്രവർത്തകർ അമ്പലങ്ങളിലോ, പള്ളികളിലോ ചർച്ചുകളിലോ പോകാതിരിയ്ക്കുന്നില്ല. അങ്ങനെ പോയതിന്റെ പേരിൽ ആരുടെ പേരിലും നടപടിയെടുത്തിട്ടില്ല.

എന്നാൽ മതത്തിനുപരി മറ്റൊന്നുമില്ലെന്നും, മതവിശ്വാസത്തെക്കാൾ മഹത്തരമായ മറ്റൊരു വിശ്വാസവും ഇല്ലെന്നും ഉള്ള തരത്തിൽ ഒരു നിലപാട് കമ്മ്യൂണിസ്റ്റ്കാർക്കു സ്വീകരിയ്ക്കാൻ കഴിയില്ല. ഏതെങ്കിലും ഒരു വിശ്വാസം മനുഷ്യന് എന്തെങ്കിലും ആശ്വാസം കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ അതിനെ എതിർക്കേണ്ടതില്ലെന്ന നിർദ്ദോഷവും ജനാധിപത്യപരവുമായ ഒരു നിലപാടെടുക്കുവാനേ കമ്മ്യൂണിസ്റ്റുകാർക്ക് പറ്റു. മതത്തെ പ്രകോപിപ്പിയ്ക്കുവാൻ പോകില്ല്ലെന്നല്ലാതെ മതങ്ങളെ വളർത്താനോ നിലനിർത്താനോ ഉള്ള ബാദ്ധ്യത കമ്മ്യൂണിസ്റ്റുകാർക്കില്ല. ഏതു വിശ്വാസമായാലും മനുഷ്യനെ ചൂഷണം ചെയ്യരുതെന്നും സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും ഉള്ളതാണ് കമ്മ്യൂണിസ്റ്റുകൾക്ക് താല്പര്യപ്പെടാവുന്ന കാര്യം.

ഇതൊന്നും അറിയാ‍തെയാണ് ഡോ.കെ.എസ്. മനോജ് സി.പി.എമ്മിൽ ചേർന്നതെന്നോ എം.പി ആയതെന്നോ കരുതാൻ ആകില്ല. അത്രയ്ക്ക് അറിവില്ലാത്ത ശിശുവൊന്നുമായിരുന്നില്ലല്ലോ അദ്ദേഹം. അല്പം പാണ്ഡിത്യമൊക്കെ ഉള്ള ആളുതന്നെ ആയിരുന്നില്ലേ? സി.പി.എം അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത് അദ്ദേഹം ഒരു മത വിശ്വാസിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആയിരുന്നു. അദ്ദേഹം എം.പിയും പാർട്ടി മെമ്പറും ഒക്കെ ആയിക്കഴിയുമ്പോൾ മതം ഉപേക്ഷിയ്ക്കുമെന്ന് പാർട്ടി പ്രതീക്ഷിയ്ക്കുകയോ അങ്ങനെ ആഗ്രഹിയ്ക്കുകയോ ചെയ്തിട്ടില്ല.

അദ്ദേഹത്തെ ഒരു സ്ഥാനാർത്ഥിയാക്കുമ്പോഴുള്ള വിജയസാദ്ധ്യത അന്നൊരു മുഖ്യ പരിഗണനാവിഷയം തന്നെ ആയിരുന്നു. എന്നാൽ അതുമാത്രമല്ലല്ലോ. മതരംഗത്തുൾപ്പെടെ അദ്ദേഹം നടത്തിയിട്ടുള്ള മനുഷ്യ സേവാപരമായ പ്രവർത്തനങ്ങൾ കൂടി കണ്ടിട്ടാണ് സി.പി.എം അദ്ദേഹത്തെ ഈ പാർട്ടിയുടെ ഭാഗമാക്കി നിർത്താൻ ആഗ്രഹിച്ചിട്ടൂള്ളത്. ഒരു പാർളമെന്റു മണ്ഡലം പിടിയ്ക്കുക എന്നതിലുപരി ഡോ.കെ.എസ്.മനോജിന് നൽകിയ ഒരു അംഗീകാരവും അവസരവും കൂടിയായി കരുതിയെങ്കിലും പാർട്ടിയെ നിന്ദിയ്ക്കാതിരിയ്ക്കാമായിരുന്നു അദ്ദേഹത്തിന്!

എന്തായാലും എല്ലാ രാഷ്ട്രീയപാർട്ടിക്കാരും, കോൺഗ്രസ്സ് ആകട്ടെ കമ്മ്യൂണിസ്റ്റ് ആകട്ടെ ഓർക്കേണ്ട ഒരു കാര്യമുണ്ട്. പാർട്ടിക്കുവേണ്ടിയും പാർട്ടിയ്ക്കുള്ളിൽ നിന്ന് ജനങ്ങൾക്കു വേണ്ടിയും അഹോരാത്രം പ്രയത്നിക്കുന്ന പലർക്കും പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാതിരുന്നാലും സ്വന്തം പാർട്ടിയെ മരണം വരെ നെഞ്ചോട് ചേർത്തു പിട്യ്ക്കുന്ന ആയിരങ്ങളുണ്ട് നമ്മുടെ നാട്ടിൽ. കോൺഗ്രസ്സിലും സി.പി എമ്മിലും ഒക്കെ. അതുകൊണ്ട് സർവ്വതന്ത്ര സ്വതന്ത്രരെയും ബുദ്ധി മുഴുവൻ ആവാഹിച്ചുകയറ്റി ബുദ്ധിജീവിപ്പട്ടം നേടിയവരെയുമൊക്കെ പൊക്കിയെടുത്ത് വലിയ വലിയ സിംഹാസനങ്ങളിലൊക്കെ ഇരുത്തുമ്പൊൽ ഇനിയെങ്കിലും ചില കരുതലുകൾ വേണം.

സി.പി.എമ്മിനു ഇത്തരക്കാരിൽ നിന്നും പണികിട്ടുന്നത് അടുത്ത കാലത്ത് കൂടിവരികയാണ്. ബിദ്ധിജീവിയും സർവതന്ത്ര സ്വതന്ത്രന്മാനുമൊന്നും അല്ലാത്ത പാർട്ടി പ്രവർത്തകരെത്തന്നെ പലവട്ടം എം.പിയും , എം.എൽ.എയുമൊക്കെ ആക്കുമ്പൊൾ അവർപിന്നെ പുഴ വിൽക്കണമെന്നും ചിലപ്പോൾ പാർട്ടിയെ തന്നെ വിറ്റും രാജ്യം വികസിപ്പിയ്ക്കണമെന്നുമൊക്കെ തോന്നുന്ന പ്രവണത ഏറുന്നുണ്ട്. എന്തായാലുമിത്തരക്കാരുടെ എണ്ണ പ്പെരുക്കം ഇനി ഉണ്ടാകാതെ സൂക്ഷിച്ചാൽ നന്ന്!

എന്തായാലും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും അർഹിക്കുന്ന ആദരവ് വച്ചുപുലർത്തുന്ന ഒരു രാ‍ഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ഡോ. കെ.എസ്. മനോജിന്റെ അനവസരത്തിലെ അനുചിതമായ ഈ പാർട്ടിവിടലിൽ ഒരു പ്രതിഷേധം ഉള്ളിലുണ്ടായത് വിനയപൂർവ്വം പ്രകടിപ്പിയ്ക്കാൻ ഈ പോസ്റ്റ് സമർപ്പിയ്ക്കുന്നു.

Tuesday, January 5, 2010

ഇടവേള

ഇടവേള

നീ ജനി, അൻ മൃതി
ഞാനൊരു ഇടവേള;
അനിശ്ചിതമായ ദൈർഘ്യമുള്ള
വെറുമൊരു നേരമ്പോക്ക്!
ഒടുവിലെപ്പോഴെങ്കിലും
എന്നെ മണ്ണിനു വളമാക്കി-
സൂക്ഷ്മജീവികൾക്ക് സദ്യയാക്കി
നിങ്ങളുടെ വേളിയും വേഴ്ചയും!
പിന്നെ ഞാനൊരു കെട്ടുകഥ;
ഓർമ്മയില്ലാത്തൊരു മിഥ്യ!
നേരം പോയതതറിയാ‍തെ
ഒടുങ്ങിത്തീരുന്ന യാഥാർത്ഥ്യം;
എന്റെയോ, നിങ്ങളുടെയോ
ആരുടെയോ, ആരുടെയൊക്കെയോ
അല്ലെങ്കിൽ ആരുടെയുമല്ലാത്ത
വെറുമൊരു നേരമ്പോക്ക്;
നിങ്ങളുടെ കഥയ്ക്കിടയിലെ
കേവലമൊരു കഥയില്ലായ്മ!