നമസ്കാരം

എന്റെ പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്. എഴുതുന്നതെല്ലാം ആദ്യം പ്രസിദ്ധീകരിയ്ക്കുന്നത് അവിടെയാണ്. ഇവിടെ ക്ലിക്കു ചെയ്താൽ അവിടെ എത്താം

എന്റെ പ്രധാന ബ്ലോഗത്തെ ഏറ്റവും പുതിയ പോസ്റ്റ്

  • ഗലീലിയോ നാടകം - ഈ ലേഖനത്തിന്റെ രത്നച്ചുരുക്കം: ഗലീലിയോ നാടകം സമകാലിക പ്രസക്തിയുള്ളതാണ്. ഇത് ഇക്കാലത്ത് അവതരിപ്പിയ്ക്കേണ്ടത് കേരളാ ശാസ്ത്രസാഹിത്യ പരിഷത്തുപോലെ ഒരു പ്രസ്ഥാനത...
    2 weeks ago

Monday, November 2, 2009

കടം (കവിത)

കവിത

കടം


കടമെടുത്ത തുടിപ്പുമായ് ഞാൻ രാപ്പകലെണ്ണുന്നു
കിടന്നെണീയ്ക്കും എന്നാലെനിയ്ക്കുറക്കമേയില്ല
ഈടുവച്ചൊരുറപ്പിൽനിന്നും പുറത്തിറങ്ങാറായ്
ജപ്തി-ലേലം ചെണ്ടമേളം കേട്ടുറങ്ങാനോ?

കറുത്തനീതികൾ ഉടച്ചു വാർക്കും മുടിഞ്ഞ ഭവനത്തിൻ
ഒഴിഞ്ഞ കോണിൽ ചായ്പ്പിറക്കി കിടപ്പുകാർക്കൊപ്പം
കീറപ്പായും എടുത്തുചെന്നാൽ കിടന്നുറങ്ങീടാൻ
എനിയ്ക്കുമല്പം വെറുംതറയതു പതിച്ചു കിട്ടീടും!

കളിക്കളത്തിൽ പരാജിതൻ ഞാൻ തളർന്നു പിന്മാറി
കരുക്കളൊന്നും കുരുത്തിടാത്തൊരു മനോമരുക്കാട്ടിൽ
കയർക്കുരുക്കെൻ കഴുത്തുഴിഞ്ഞ് കാറ്റിലാടുമ്പോഴും
കരിഞ്ഞസ്വപ്നക്കുറ്റികൾക്കോ തിളിർക്കുവാൻ മോഹം!

മരുപ്പച്ചകൾ മാഞ്ഞുപോയൊരു മണൽ‌പ്പരപ്പിൽ ഞാൻ
മനസ്സുകൊണ്ടൊരു ഹരിതവസന്തം വരച്ചുവച്ചപ്പോൾ
ഇരുട്ടുകൊണ്ടതു മറച്ചുവച്ചൂ തിമിരമേഘങ്ങൾ
പുലർച്ചയോളം കാത്തിടുന്നൂ പകൽ കടന്നീടാൻ....!

ഇനിയുമേറെ കിനാക്കൾ കാണാൻ കൊതിച്ചിടാ‍ഞ്ഞല്ല
ഉറവവറ്റിയ നദിയിലെങ്ങനെ കുളിച്ചുകയറാൻ ഞാൻ?
പതിവു തെറ്റിയ ജീവതാളം പണിമുടക്കുമ്പോൾ
വീണ്ടെടുപ്പിൻ സടകുടച്ചിൽ ഇരന്നു വാങ്ങണ്ടേ?

വിരുന്നു വന്നൊരു രോഗപീഡകൾ തിരിച്ചുപോകാതെ
പൊറുതിയ്ക്കായ് പകുത്തെടുത്തെൻ ദേഹഭാഗങ്ങൾ
കുതിച്ചു പായാൻ കൊതിച്ചിനിയും ശ്രമിച്ചുനോക്കേണ്ട
കിതപ്പുനീട്ടാൻ മാത്രമാണെൻ ശേഷഭാഗങ്ങൾ

ഇനിയുമെത്ര തുടിപ്പുകൾ മിടിയ്ക്കുവാൻ ബാക്കി
എന്നതോർത്തും തുടിപ്പിനെണ്ണം കുറഞ്ഞുപോയീടാം
വരണ്ട നാവിൻ തുമ്പിലെന്തോ വെമ്പി നിൽക്കുന്നു
പറയുവാനുണ്ടെന്തോ പക്ഷെ പറഞ്ഞു തീർന്നിടുമോ?

തരുക്കളൊന്നും തളിർത്തിടാത്തൊരു തരിശിടത്തിങ്കൽ
നിലമൊരുക്കി നട്ടുനനയ്ക്കാൻ ജലം തിരക്കി ഞാൻ
കരഞ്ഞുവറ്റിയ കണ്ണീർചാലിൻ കരയ്ക്കിരിയ്ക്കുമ്പോൾ
തഴുകുവാനായ് പരതി വരുന്നതു ചുട്ടമരുക്കാറ്റും!

4 comments:

തൃശൂര്‍കാരന്‍..... said...

കളിക്കളത്തിൽ പരാജിതൻ ഞാൻ തളർന്നു പിന്മാറി
കരുക്കളൊന്നും കുരുത്തിടാത്തൊരു മനോമരുക്കാട്ടിൽ
കയർക്കുരുക്കെൻ കഴുത്തുഴിഞ്ഞ് കാറ്റിലാടുമ്പോഴും
കരിഞ്ഞസ്വപ്നക്കുറ്റികൾക്കോ തിളിർക്കുവാൻ മോഹം!
കൊള്ളാം ..

പള്ളിക്കുളം.. said...

“ഇനിയുമേറെ കിനാക്കൾ കാണാൻ കൊതിച്ചിടാ‍ഞ്ഞല്ല
ഉറവവറ്റിയ നദിയിലെങ്ങനെ കുളിച്ചുകയറാൻ ഞാൻ?
പതിവു തെറ്റിയ ജീവതാളം പണിമുടക്കുമ്പോൾ
വീണ്ടെടുപ്പിൻ സടകുടച്ചിൽ ഇരന്നു വാങ്ങണ്ടേ?“

മനോഹരമായ കവിത..
‘മനസ്സിലാകായ്മ വാദക്കാർ‘ ഈ നേർക്കുനേർ കവിത വിട്ട് വിവാദമുണ്ടാക്കാൻ പോയിരിക്കുകയാവും..

താങ്കൾക്ക് ആശംസകൾ!

Gopalunnikrishna said...

'മരുപ്പച്ചകൾ മാഞ്ഞുപോയൊരു മണൽ‌പ്പരപ്പിൽ ഞാൻ
മനസ്സുകൊണ്ടൊരു ഹരിതവസന്തം വരച്ചുവച്ചപ്പോൾ
ഇരുട്ടുകൊണ്ടതു മറച്ചുവച്ചൂ തിമിരമേഘങ്ങൾ
പുലർച്ചയോളം കാത്തിടുന്നൂ പകൽ കടന്നീടാൻ....!"

കൊള്ളാം. കൂടുതൽ എഴുതൂ.

എറക്കാടൻ / Erakkadan said...

നല്ല അർത്ഥമുള്ള കവിത

നമസ്കാരം! സുഖമല്ലെ? എന്റെ ബ്ലോഗത്തേയ്ക്ക്‌ സ്വാഗതം !

വിശ്വമാനവികം (1) എന്ന പേരിലുള്ള എന്റെ പ്രധാന ബ്ലോഗത്തിൽ പ്രസിദ്ധീകരിയ്ക്കുന്ന കാര്യങ്ങൾ തന്നെയാണ് സധാരണയായി ഇവിടെയും ഉണ്ടാവുക! എന്റെ പ്രധാന ബ്ലോഗിലേയ്ക്കുള്ള ലിങ്ക്-വിശ്വമാനവികം 1